മൗനം സമ്മാനിച്ച് മഹാരഥന്റെ മടക്കം– ഇ. സന്തോഷ് കുമാർ എഴുതുന്നു

Mail This Article
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ എഴുത്തുകാരെ ഒന്നാകെ പ്രശസ്തിയിലേക്ക് ഉയർത്തിയ ‘ലാറ്റിൻ അമേരിക്കൻ ബൂം’ എന്ന സാഹിത്യമുന്നേറ്റത്തിൽ ശേഷിച്ചിരുന്ന നോവലിസ്റ്റ് മരിയോ വർഗാസ് യോസ വിടവാങ്ങിയിരിക്കുന്നു. ഒരുപക്ഷേ, ഗബ്രിയേൽ ഗാർസിയ മാർക്കേസിനു ശേഷം മലയാളി വായനക്കാരെ ഏറ്റവും കൂടുതൽ ആകർഷിച്ച എഴുത്തുകാരൻ. ബൂം സാഹിത്യകാരന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്നാണ് പ്രവർത്തിച്ചത്. ദുരിതപൂർണമായിരുന്നു ആ കാലം. തെക്കേ അമേരിക്കയുടെ രാഷ്ട്രീയപരിസരം ഭീതിദമായിരുന്നു. അമേരിക്കൻ ആധിപത്യം, അവർ അവരോധിക്കുകയും വലിച്ചെറിയുകയും ചെയ്തുകൊണ്ടിരുന്ന പാവഭരണകൂടങ്ങൾ, ക്രൂര ഭരണാധികാരികൾ, ദാരിദ്ര്യം, രോഗങ്ങൾ, ലഹരിമരുന്ന്, ഇടതു – വലതു ചേരികളിലുള്ള ഭീകരപ്രസ്ഥാനങ്ങൾ. ഈ കാലാവസ്ഥയുടെ അഭയാർഥികളായി കലാകാരന്മാർ നാടുവിട്ടു. യൂറോപ്പിലെ അധിനിവേശക്കാർ തെക്കേ അമേരിക്കൻ നാടുകളിൽ ബാക്കിവച്ച സ്പാനിഷിലും പോർച്ചുഗീസിലുമാണ് അവർ എഴുതിയിരുന്നത്. ഒരു നിലയ്ക്ക്, ഭാഷ മാത്രമായിരുന്നു അവർക്ക് ഒത്തുകൂടാനുണ്ടായിരുന്ന ഇടം. ജന്മനാടായ പെറു വിട്ടുപോയ യോസയും പല ദേശങ്ങളിലും ഭാഷകളിലും ജീവിച്ചു. വിവിധ ദേശങ്ങളെക്കുറിച്ച്, അവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ച് സമഗ്രമായി അദ്ദേഹം എഴുതുകയും ചെയ്തു. പെറുവിനൊപ്പം അദ്ദേഹത്തിന്റെ കൃതികളിൽ