സേവനത്തിന്റെ മാധുര്യം – ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

Mail This Article
‘പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു! കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു’ ഉദ്ദേശം 2600 വർഷം മുൻപ് രാജവംശത്തിൽ പിറന്ന സിദ്ധാർത്ഥൻ മനുഷ്യരുടെ രോഗവും ദുഃഖവും ക്ലേശവും കണ്ടു മനമുരുകി, സർവാധികാരങ്ങളും ത്യജിച്ച്, മാനവസേവ ലക്ഷ്യമാക്കി ബുദ്ധനായ മാറിയ ഹൃദയഹാരിയായ കഥ, അനുഗൃഹീത കവി ചങ്ങമ്പുഴ അദ്ദേഹത്തിനു മാത്രം വഴങ്ങുന്ന അനന്യശൈലിയിൽ ആവിഷ്കരിച്ചതാണ് ഈ വരികൾ (സങ്കല്പകാന്തിയെന്ന സമാഹാരത്തിലെ വൃന്ദാവനം എന്ന കവിത). പരദുഃഖം സ്വദുഃഖമായിക്കരുതി, മാടപ്രാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കാൻ തയാറായ ശിബിചക്രവർത്തിയുടെ തുല്യതയില്ലാത്ത ദാനശീലത്തെ സൂചിപ്പിക്കുന്ന വരികളും ഈ കവിതയിലുണ്ട്: ‘കേവലമൊരു കൊച്ചു മാടപ്രാവിനായ്‌പ്പോലും ജീവനെദ്ദാനം ചെയ്‌വാൻ ഭാരതം കാട്ടിത്തന്നു’ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും ചേതോഹരമായ എത്രയോ സംഭവകഥകളുണ്ട്! എനിക്കുള്ളതിന്റെ പങ്ക് അർഹിക്കുന്നവർക്കു നൽകാമെന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പിനു ബലം പകരും. സേവനത്തിന്റെ പല മഹനീയമാതൃകകളും നമുക്കു ചുറ്റുംതന്നെ കാണും. ലോകംമുഴുവനും തിന്മ മാത്രമെന്നു പരാതിപ്പെടുന്നതു സാധാരണമാണ്. പക്ഷേ അകക്കണ്ണുകൂടിയുണ്ടെങ്കിൽ നന്മയുടെ രൂപങ്ങളും കാണാൻ കഴിയും. പ്രതിഫലേച്ഛയില്ലാതെ ജീവിതം സേവനത്തിനു സമർപ്പിച്ചവർ ചുരുക്കമായെങ്കിലുമുണ്ട്. അനാഥരുടെയും മറ്റും സ്ഥാപനങ്ങൾക്കു വലിയ സംഭാവനകൾ പല ഫൗണ്ടേഷനുകളും നൽകുന്നു. സ്വജീവൻ പണയപ്പെടുത്തി വലിയ അപകടങ്ങളിൽപ്പെടുന്നവരെ സാഹസികമായി രക്ഷിക്കുന്നവരുടെ എത്രയോ സംഭവകഥകൾ കൂടെക്കൂടെ നാം കേൾക്കുന്നു! 1890ൽ മാതാപിതാക്കളോടൊപ്പം തമിഴ്നാട്ടിൽ താമസിച്ചിരുന്ന ഐഡ സ്കഡർ എന്ന ഇരുപതുകാരി അമേരിക്കൻ പെൺകുട്ടി