ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത രണ്ടു പേർ; സമാധാനത്തിലേക്ക് ഐൻസ്റ്റൈനെ നയിച്ച ഗാന്ധിജി– സുധ മേനോൻ എഴുതുന്നു ആ കഥ

Mail This Article
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.