‘രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തരുത്; ഐഎഎസ് ഉദ്യോഗസ്ഥർ അഭിപ്രായം പങ്കുവയ്ക്കേണ്ടതു സമൂഹമാധ്യമങ്ങളിലൂടെയല്ല’

Mail This Article
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചില പ്രശ്നങ്ങളും ഇതിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിനു നാണക്കേടാണെന്ന് ആരോപണമുണ്ടെങ്കിലും ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങൾ കാരണം സിവിൽ സർവീസിന്റെ അന്തസ്സിനു കോട്ടം തട്ടുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ, ഐഎഎസുകാർ പൊതുവേ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കുക തന്നെ വേണം. ഭരണഘടനയോടുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനോടു യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പക്ഷം ചേർന്നു പ്രവർത്തിക്കുന്നതും ശരിയല്ല. സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പരസ്യമായി പുകഴ്ത്തുന്നതും അസാധാരണ നടപടിയായാണ് എനിക്കു തോന്നുന്നത്. വിരമിച്ച ശേഷം ചില ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതും പാർട്ടികളെയും നേതാക്കളെയും പിന്തുണയ്ക്കുന്നതും ഇന്നു സാധാരണമാണ്. എന്നാൽ, സർവീസിലിരിക്കുമ്പോൾ അതു പാടില്ല.