‘രക്തദാഹികളേ, ഞങ്ങള്‍ സഞ്ചാരികള്‍ ഇനിയും ബാക്കിയുണ്ട്’

Mail This Article
ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യത്തിലും ഞാന്‍ കശ്മീരിലായിരുന്നു. മഞ്ഞില്‍ ആറാടിയ ദിവസങ്ങള്‍. ശ്രീനഗറില്‍ ചെന്നിറങ്ങിയതിന്‍റെ പിറ്റേന്ന് മഞ്ഞു പെയ്തു. അതു കൊണ്ടു നടന്ന ഒരു മധ്യാഹ്നം യാത്രകളിലെ ഏറ്റവും ഉന്‍മാദം നിറച്ച നേരമായിരുന്നു. എല്ലായിടത്തും സഞ്ചാരികള്‍. അതുമായി ബന്ധപ്പെട്ട ജീവിതായോധനത്തിന്‍റെ ഉല്‍സാഹം. ഹോട്ടലുകളില്‍ മുറികള്‍ കിട്ടാനുണ്ടായിരുന്നില്ല. വിമാനത്താവളത്തിലും ശ്രീനഗര്‍ റെയില്‍വേസ്റ്റേഷനിലും ഹൈവേകളിലും എല്ലായിടത്തും വലിയ തോതില്‍ സഞ്ചാരികളുടെ കൂട്ടം. പലരും പുതുവല്‍സരം കശ്മീരില്‍ ആഘോഷിക്കാന്‍ വന്നവര്‍. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും യുവാക്കളും എല്ലാം ചേര്‍ന്നുള്ള സംഘങ്ങള്‍. അവര്‍ കശ്മീരിന്‍റെ ഭംഗി കണ്ട് വാ പൊളിച്ചു നില്‍ക്കുന്നത് എല്ലായിടത്തും ഞാന്‍ കണ്ടു. സഞ്ചാരികള്‍ക്ക് കശ്മീരിന് നല്‍കാനുള്ള വാഗ്ദാനം ആ പ്രകൃതി തന്നെയാണ്. കശ്മീരിനു പുറത്തു കഴിയുന്ന ഓരോരുത്തരും ഈ സ്ഥലം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നു. സ്കൂള്‍ പാഠപുസ്തകങ്ങള്‍ മുതല്‍ നാം ആ സൗന്ദര്യത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നു. ദാല്‍ തടാകത്തിലെ ഷിക്കാരകള്‍, ഒഴുകുന്ന പോസ്റ്റാഫീസും പച്ചക്കറിച്ചന്തയും, പഹല്‍ഗാമിലെ കുതിര സവാരി, ഗുല്‍മാര്‍ഗിലെ ഗൊണ്ടോല, ശ്രീനഗറിലെ വിവിധ ബസാറുകള്‍ അങ്ങിനെ ടൂറിസ്റ്റുകള്‍ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളില്‍ കൊടും തണുപ്പിലും വലിയ തിരക്കായിരുന്നു. മഞ്ഞില്‍ ഉരുണ്ട് മറിഞ്ഞ് കശ്മീരിന്‍റെ സൗന്ദര്യം സ്വന്തം ശരീരത്തിലും ടാറ്റു കുത്തുന്ന മനുഷ്യരെ എല്ലായിടത്തും ഞാന്‍ നോക്കി നിന്നു.