മറ്റൊരാളുടെ കണ്ണുകളിൽ കണ്ണുചേർത്തുവച്ച് ഒരേ സ്വപ്നം കണ്ടിട്ടുണ്ടോ? ഹരികൃഷ്ണൻ എഴുതുന്നു- Kaleidoscope

Mail This Article
ഒരിക്കൽ ഒരിടത്ത് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതേ ഒരിക്കൽ, അതേ ഒരിടത്ത് പഴയൊരു മതിലും ഉണ്ടായിരുന്നു. ആ മൂന്നു പേരുടെ കഥയാണിത്. അവരിൽ രണ്ടു പേർ ഒരുമിച്ചുകണ്ട ഒരേ സ്വപ്നത്തിന്റെ കഥയും. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമജീവിതം തുടങ്ങിയിട്ട്. റിപ്പോർട്ടറായിരിക്കെ, പല തരത്തിലുള്ള വാർത്തകൾ എഴുതിയിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ, ഇപ്പോഴും മനസ്സിൽ മായാതെനിൽക്കുന്ന ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി ഏതാണെന്ന ചോദ്യം ജേണലിസം ക്ലാസുകളെടുക്കുമ്പോൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഒരു കഥയിലൂടെ ആ ചോദ്യത്തിനു മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മനുഷ്യകഥയോളം ആഴത്തിൽ മുറിവേൽപ്പിക്കുന്നതായി മറ്റൊന്നും ഞാൻ എഴുതിയിട്ടില്ല. അതു വായിച്ച എത്രയോ പേരെ അക്കഥ സങ്കടപ്പെടുത്തിയെന്നുമറിയാം. അതെഴുതിയിട്ടുതന്നെ മുപ്പതോളം വർഷമായി. അക്കാലത്ത് ഞാൻ തൃശൂരിൽ റിപ്പോർട്ടറാണ്; മലയാള മനോരമയിൽ. നഗരമധ്യത്തിലുള്ള തൃശൂർ പ്രസ് ക്ലബിൽ മിക്ക ദിവസവും പോകേണ്ടിവരും., പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാൻ. ചാനൽ ക്യാമറകൾ എത്തിത്തുടങ്ങുന്നതിനു മുൻപുള്ള കാലം. പ്രസ് ക്ലബിലെത്തിയാൽ പത്രസമ്മേളനം കഴിഞ്ഞും കുറേ നേരം വാചകമടിച്ചുനിൽക്കാറുണ്ട്. അങ്ങനെ നിൽക്കുമ്പോഴാണ് മുന്നിലെ മതിലിനു ചാരെ രണ്ടു കുട്ടികളെ കാണുന്നത്. തെരുവു ബാല്യങ്ങളെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. പക്ഷേ, വളരെ ഗൗരവത്തോടെ ആ മതിലിൽ അവരെന്തോ ചെയ്യുകയാണ്. പുറംലോകത്തെയൊക്കെ മറന്ന് ആ കുട്ടികൾ ആ മതിലിൽ എന്താണു ചെയ്യുന്നത്? ദിവസങ്ങളായി അവരെ നിരീക്ഷിച്ചപ്പോൾ, പിന്നീട് അവരോടുതന്നെ സംസാരിച്ചപ്പോൾ കാര്യം മനസ്സിലായി. ആ മതിലിൽ അവരൊരു വീടു പണിയുകയാണ് ! ഒരു സങ്കൽപഭവനം!! ഭൂമിക്കും ആകാശത്തിനുമിടയിൽ അവരൊരു സ്വപ്നത്തിന്റെ വീടു പണിതു വീടും ഉടുപ്പും ഭക്ഷണവും കയ്യെത്താത്ത യാഥാർഥ്യങ്ങളാണെന്നറിഞ്ഞ്, പാതയോരത്തു ജീവിക്കുന്ന ആ ചേട്ടനും അനിയനും പക്ഷേ സ്വപ്നത്തിൽ സമ്പന്നരായിരുന്നു. വിശപ്പിലും ഏകാന്തതയിലും ‘വയറു നിറയെ’ സ്വപ്നം കാണുന്നതുകൊണ്ടാകണം ജയനും അനിയൻ ഉണ്ണിയും ഈ മതിലിനെ വീടെന്നു സങ്കൽപ്പിച്ചുതുടങ്ങി. സങ്കൽപത്തിൽ നിറം ചാർത്താൻ തുടങ്ങി. അരികിൽ നിരത്തിലൂടെ ഇരമ്പിയ നഗരമാകട്ടെ, ആ സ്വപ്നഭവനത്തെയും അതിന്റെ ഉടമകളെയും കണ്ടതുമില്ല. സ്വാഭാവികം. മനോരമയിൽ എല്ലാ എഡിഷനിലും ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആ സ്റ്റോറി ഇങ്ങനെയാണ് ഞാൻ തുടങ്ങിയത്: