ക്ഷണിച്ച് ചതിച്ച് ‘ട്രാപ്പി’ലാക്കുന്ന ചൈന; ഡോളറിനെ പേടിയില്ല, മോഷ്ടിക്കാനും മടിയില്ല; എന്താണ് യുവാന്റെ അദ്ഭുത മരുന്ന്?

Mail This Article
രക്തച്ചൊരിച്ചിലുള്ള രണ്ടു യുദ്ധങ്ങൾ ഇപ്പോഴും തുടരുമ്പോഴും, ലോകശ്രദ്ധ പിടിച്ചു പറ്റുന്നത് രണ്ടു വന്‍ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിലാണ്. ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് ആയി രണ്ടാം തവണ അധികാരം ഏറ്റെടുത്തതിനുശേഷം കരുത്തുകൂട്ടിയ ഈ പോരാട്ടത്തിൽ ആരാവും വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ഇരു രാജ്യങ്ങളും ആദ്യപടിയായി ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തുകയും കയറ്റുമതികളുടെയും സേവനങ്ങളുടെയും മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയുമാണ് യുദ്ധകാഹളം മുഴക്കിയത്. ഇതിന്റെ ബുദ്ധിമുട്ടുകള്‍ ബാക്കി രാഷ്ട്രങ്ങളെയും ബാധിക്കുമെന്നതിനാല്‍ ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും സാമ്പത്തികശാസ്ത്ര വിശാരദന്മാരും വ്യവസായ പ്രമുഖരും അത്യന്തം ഉദ്വേഗത്തോടെയാണ് അമേരിക്കയുടെയും ചൈനയുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. 1971ല്‍ അമേരിക്ക മുന്നിൽ നിന്നാണ് ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലേക്ക് ചൈനയെ കൈപിടിച്ച് എത്തിച്ചത്. എന്നാൽ പിന്നീട് ചൈന അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയായി വളരുക മാത്രമല്ല അവരുടെ വെല്ലുവിളി സ്വീകരിക്കാനുള്ള ശക്തിയും ആര്‍ജിച്ചു. കഴിഞ്ഞ മാസത്തെ (2025 മാർച്ച്) സംഭവപരമ്പരകള്‍ നൽകുന്ന സൂചന ഇതാണ്. 2001ല്‍ ചൈനയെ ലോക വ്യാപാര സംഘടനയില്‍ (World Trade Organisation– WTO) അംഗമാകാന്‍ നിര്‍ബന്ധിച്ചത് അമേരിക്കയാണ്. ഇതുവഴി ആ രാജ്യം ഈ സംഘടനയുടെ നിയമങ്ങള്‍ക്കും തത്വസംഹിതകള്‍ക്കും അനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. 2008ല്‍ അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ലോകത്തെ മുഴുവന്‍ ഗ്രസിക്കുമെന്ന സ്ഥിതി സംജാതമായപ്പോള്‍ രക്ഷകനായി അവതരിച്ചത് ചൈനയാണ്. അന്ന് ചൈന തങ്ങളുടെ പക്കലുള്ള ഡോളര്‍ സമ്പാദ്യം ഉപയോഗിച്ച് അമേരിക്കയുടെ ട്രഷറി പുറപ്പെടുവിച്ച കടപ്പത്രങ്ങള്‍ ( Treasury Bond) നിര്‍ലോഭം വാങ്ങിക്കൂട്ടി. ഇതിനാലാണ് അമേരിക്കയുടെ സമ്പദ്‌ഘടന അപ്പാടെ കൂപ്പു കുത്താതെ പിടിച്ചു നിന്നതെന്ന കാര്യവും വിസ്മരിക്കാനാകില്ല. ഈ രീതിയില്‍ പരസ്പരം സൗഹൃദത്തിലും രമ്യതയിലും കഴിഞ്ഞ രണ്ടു രാജ്യങ്ങളുടെ ഇടയില്‍ സ്പര്‍ധ ഉണ്ടാകുവാനും അത് വളര്‍ന്ന് ഒരു സമ്പൂര്‍ണ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുവാനും ഉണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.