വേടനെ വളഞ്ഞപ്പോൾ വനംവകുപ്പ് പിടിച്ചത് ‘പുലിവാല്’; എങ്ങനെ പരിശോധിക്കും പുലിപ്പല്ല്? പല്ലിന്റെ ഉടമ ‘ഇന്ത്യക്കാരൻ’ അല്ലെങ്കിലോ!

Mail This Article
ഒടുവിൽ ‘പുലിവാലു പിടിച്ചു’ എന്ന പഴഞ്ചൊല്ല് റാപ്പർ വേടൻ തിരുത്തി. വേടനെ പിടിച്ചതോടെ വനംവകുപ്പ് ‘പുലിവാലു’ പിടിച്ചു. കഞ്ചാവു കേസിൽ വേടനാണു വലയിലായതെങ്കിൽ പിന്നാലെ വനംവകുപ്പും അവർതന്നെ വിരിച്ച വലയിൽ കുരുങ്ങി. പുലിപ്പല്ല് കെട്ടിയ മാല ധരിച്ച വേടനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്തതാണു ഫലത്തിൽ വനംവകുപ്പിനെ കുരുക്കിയത്. ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വേടനെതിരെ ചുമത്തിയത്. കഞ്ചാവ് കേസിൽ വേടനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണു പുലിപ്പല്ല് കേസിൽ വനംവകുപ്പ് വേട്ടയാടിയത്. ആരാധകൻ സമ്മാനിച്ച പുലിപ്പല്ലാണെന്നു വേടൻ പറഞ്ഞെങ്കിലും വനംവകുപ്പ് വേടനെ വേട്ടയാടിയെന്നു പൊതുസമൂഹവും സർക്കാരും വിലയിരുത്തി. വേടനു പിന്തുണയും ഏറിയതോടെ വനംവകുപ്പിന്റെ പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന മട്ടിലായി. ഇതിനിടെ പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിൽ മാത്രമാണു ശാസ്ത്രീയ പരിശോധന നടത്തുന്നത്. പല്ലിന്റെ ഡിഎൻഎ പരിശോധന നടത്തിയാൽ വേടന്റെ മാലയിലെ പല്ല് ഏതു പുലിയുടേതാണ് എന്നതുൾപ്പടെ എല്ലാം തെളിയും. വർഷങ്ങൾക്കു മുൻപു കർണാടക പൊലീസിന്റെ ആവശ്യപ്രകാരം 26 പുലിപ്പല്ലുകളുടെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുലികളെ കുറിച്ചുള്ള അതിനിർണായകമായ വിവരങ്ങളാണ് അന്നു ലഭിച്ചത്.