‘ഇത് വിചിത്ര കായിക വികസനം’; കുട്ടികൾക്കു മൈതാനമില്ല, പരിശീലകർക്കു ശമ്പളവും; കേരളത്തിന്റെ കിതപ്പിനു പിന്നിലെന്ത് – അഞ്ജു ബോബി ജോർജ് എഴുതുന്നു

Mail This Article
34 ഒളിംപ്യൻമാർ, 20 അർജുന അവാർഡ് ജേതാക്കൾ... മുൻപ് ഇന്ത്യൻ അത്‍ലറ്റിക്സിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്ന കേരളം ഈ മത്സരയിനത്തിലൂടെ മാത്രം കൈവരിച്ച വലിയ നേട്ടങ്ങളുടെ രത്നച്ചുരുക്കമാണിത്. എന്നാൽ, കഴിഞ്ഞ 2 ഒളിംപിക്സുകളിൽ ഇന്ത്യയുടെ അത്‍ലറ്റിക്സ് സംഘത്തിൽ മലയാളി വനിതകളുണ്ടായിരുന്നില്ല. ദേശീയ ജൂനിയർ അത്‍ലറ്റിക്സിൽ 24 തവണ കിരീടം ചൂടിയ കേരളം അവസാനമായി ജേതാവായത് 2018ൽ. ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ തുടർച്ചയായി എട്ടു തവണ ജേതാക്കളായ കേരളത്തിന്റെ അവസാന കിരീടനേട്ടം ആറു വർഷം മുൻപും. ഈ തിരിച്ചടികളുടെയെല്ലാം തുടർച്ചയായിരുന്നു കഴിഞ്ഞമാസം കൊച്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സിലെ പ്രകടനം. ഒരു സ്വർണംപോലും നേടാനാകാതെ മലയാളി താരങ്ങൾ വലഞ്ഞു. മുൻപ് ഇന്ത്യൻ അത്‍ലറ്റിക്സിന്റെ പവർഹൗസായിരുന്ന കേരളം ഇന്ന് അതേ ട്രാക്കിൽ കിതച്ചോടുന്നത് വേദനയോടെ കണ്ടുനിൽക്കേണ്ടിവരുന്ന ഒരാളാണ് ഞാനും. അത്‍ലറ്റിക്സിലേക്കു പുതിയ കുട്ടികൾ എത്തുന്നില്ല, താഴെത്തട്ടിൽ കണ്ടെത്തുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ ആളില്ല, ഇതിനെയെല്ലാം അതിജീവിച്ചു വളരുന്ന എലീറ്റ് അത്‍ലീറ്റുകൾക്കായി നൂതന സൗകര്യങ്ങളില്ല, രാജ്യാന്തര വേദികളിൽ നാടിന്റെ യശസ്സുയർത്തുന്നവർക്ക് അർഹമായ പരിഗണനയും പാരിതോഷികങ്ങളും ലഭിക്കുന്നില്ല എന്നിങ്ങനെ കേരളത്തിന്റെ പിന്നോട്ടുപോക്കിന്റെ കാരണങ്ങൾ മുൻപേ കണ്ടെത്തിയിട്ടുണ്ടെങ്കിലും പരിഹാരത്തിന് ഒരു ചെറുവിരൽപോലും അനക്കാനായിട്ടില്ലെന്നതാണ് യാഥാർഥ്യം.