ട്രംപ് രചിച്ച കാനഡയിലെ ‘മഹാദ്ഭുതം’, മോദിയും കൊതിച്ച ഫലം; പേടിക്കണം മാന്ദ്യവും തൊഴില്‍ നഷ്ടവും; എന്താകും കാര്‍ണിയുടെ ആദ്യലക്ഷ്യം?

Mail This Article
‘‘ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായപ്പോള്‍ എനിക്ക് രണ്ടു ചുമതലകള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഭരണം നടത്തുക ഒപ്പം അതിജീവനവും. എന്നാല്‍ ഇപ്രാവശ്യം ഞാന്‍ രാജ്യം മാത്രമല്ല ലോകം മുഴുവനുമാണ് ഭരിക്കുന്നത്. ചെയ്യുന്നത് വളരെ ഗൗരവമേറിയ ജോലിയാണെങ്കിലും ഞാനിത് വളരെയധികം ആസ്വദിക്കുന്നു.” രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റായ ഡോണൾഡ് ട്രംപ് 100 ദിവസങ്ങള്‍ പിന്നിട്ട വേളയിൽ 'ദി അറ്റ്ലാന്റിക്' എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് ഈ വാക്കുകൾ. 100 ദിവസം പൂർത്തിയാക്കിയപ്പോൾ, തനിക്ക് പ്രിയപ്പെട്ട ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനു പുറമേ മിഷിഗൻ സംസ്ഥാനത്ത് വലിയൊരു റാലിയെയും ട്രംപ് അഭിസംബോധന ചെയ്തിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍, താൻ ലോകം മുഴുവനുമാണ് ഭരിക്കുന്നതെന്ന ട്രംപിന്റെ വാക്കുകൾ ആഴത്തില്‍ പരിശോധിച്ചാല്‍ അവയില്‍ വലിയ യാഥാര്‍ഥ്യം ഒളിച്ചിരിക്കുന്നതായി കാണാം. ഈ വരവില്‍ ട്രംപിന്റെ നടപടികള്‍ നൽകുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും അമേരിക്കയിൽ മാത്രം ഒതുങ്ങില്ല. ലോകത്തെ മുഴുവനും അത് ബാധിക്കുമെന്നത് വാസ്തവമാണ്. സാധാരണ ഒരു ഭരണാധികാരിയുടെ നയങ്ങള്‍ ആ രാജ്യത്തെ അല്ലെങ്കില്‍ അയൽരാജ്യങ്ങളെ മാത്രമേ ബാധിക്കാറുള്ളൂ. എന്നാല്‍ ലോകകാര്യങ്ങളില്‍ നായകസ്ഥാനം വഹിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിക്കുന്ന നടപടികളുടെ അനന്തര ഫലങ്ങള്‍ ലോകമാകെ അനുഭവപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല. ഇക്കാര്യം മനസ്സിലാക്കി ശ്രദ്ധയോടെയും കരുതലോടെയും പെരുമാറുന്ന പ്രസിഡന്റല്ല ട്രംപ്. പകരം തന്റെ ആശയങ്ങളും താല്‍പര്യങ്ങളും മറ്റു രാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന വൃക്തിയാണ്. രാജ്യാന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കാണിക്കേണ്ട മാന്യതയും രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പുലര്‍ത്തേണ്ട മര്യാദകളും തനിക്ക് ബാധകമല്ലെന്ന ഉറച്ച വിശ്വാസമാണ് ട്രംപിനെ നയിക്കുന്നത്. ട്രംപിന്റെ ഈ പെരുമാറ്റവും മറ്റു രാഷ്ട്രത്തലവന്മാരെ അവഹേളിക്കുന്ന മട്ടിലുള്ള വാക്കുകളും