ആർച്ചറെ 'ബഹുമാനിക്കാത്ത' വൈഭവം; ദിവസവും വേണ്ടത് 500 പന്തുകൾ; 'രാജാക്കൻമാരുടെ' ദ് വണ്ടർ കിഡ് !

Mail This Article
ബിഹാറിലെ സമസ്തിപുർ സ്വദേശിനിയായ ആരതി കഴിഞ്ഞ 6 വർഷക്കാലമായി ദിവസം 3 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. രാത്രി 11 മണിക്ക് കിടന്നാൽ പുലർച്ചെ 2ന് എഴുന്നേൽക്കും. പിന്നാലെ തന്റെ മകൻ വൈഭവിനും അവന്റെ കൂട്ടുകാർക്കുമുള്ള ഭക്ഷണം തയാറാക്കും. കൃത്യം 4 മണിക്ക് വൈഭവ് ഈ ഭക്ഷണപ്പൊതികളുമായി അച്ഛൻ സഞ്ജീവിനൊപ്പം ഏതാണ്ട് 80 കിലോമീറ്റർ അകലെയുള്ള പട്നയിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് യാത്രയാകും. 6 വർഷക്കാലമായി ഈ കുടുംബം സഹിച്ച ത്യാഗങ്ങളുടെയും കാണിച്ച അർപ്പണബോധത്തിന്റെയും ഫലം കഴിഞ്ഞ ദിവസം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പിറന്നു, ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരത്തിന്റെ രൂപത്തിൽ. വൈഭവ് സൂര്യവംശിയെന്ന വണ്ടർ കിഡിന്റെ അദ്ഭുത ക്രിക്കറ്റ് കരിയറിനു പിന്നിൽ അച്ഛൻ സഞ്ജീവ് സൂര്യവംശിയുടെയും അമ്മ ആരതിയുടെയും ഉൾപ്പെടെ ഒട്ടേറെപ്പേരുടെ അധ്വാനവും ആഗ്രഹവുമുണ്ട്. ∙ കൃഷിയിടം വിറ്റ അച്ഛൻ ഒരു സുപ്രഭാതത്തിൽ തന്റെ കൃഷിയിടം മുഴുവൻ വിൽക്കാൻ തീരുമാനിക്കുമ്പോൾ സഞ്ജീവിന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ വൈഭവിനെ ലോകം അറിയുന്ന ക്രിക്കറ്ററാക്കണം. കൃഷി ലാഭമായിരുന്നിട്ടും, കുടുംബത്തിന്റെ ഏക വരുമാനമായിരുന്നിട്ടും കൃഷിയിടം വിറ്റ സഞ്ജീവിനെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തി. പക്ഷേ, അതൊന്നും സഞ്ജീവിനെ പിന്നോട്ടുവലിച്ചില്ല. മകന്റെ കരിയർ മാത്രമായിരുന്നു ആ അച്ഛന്റെ മുൻപിൽ ഉണ്ടായിരുന്നത്.