ADVERTISEMENT

ഭവനവായ്പയുടെ സഹായമില്ലാതെ വീടു പണിയുന്നവർ ചുരുക്കമാണ്. ആദായനികുതി ലാഭിക്കാനും അതൊരു നല്ല മാർഗമാണ്. പക്ഷേ വായ്പ വാങ്ങി കുടുക്കിലായവർ ധാരാളം. ഉയർന്ന പലിശനിരക്കും കൈകാര്യ ചെലവും ചെക്ക് ബൗണ്‍സിങ് ചാർജും പ്രീ ക്ലോഷർ ചാർജുമെല്ലാം സാധാരണക്കാരെ വട്ടംചുറ്റിക്കാം. 

വേണ്ടത്ര അന്വേഷണങ്ങൾ നടത്തി വേണം ഭവനവായ്പ വാങ്ങേണ്ട ബാങ്കിനെ കണ്ടെത്താൻ. പലിശനിരക്കിലെ കുറവു തന്നെയായിരിക്കും മുഖ്യ ആകർഷണം. മെച്ചപ്പെട്ട ക്രഡിറ്റ് സ്കോറും മാന്യനായ ഇടപാടുകാരനുമാണെങ്കിൽ പലിശ നിരക്കിൽ ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യും.

ഫ്ളോട്ടിങ് നിരക്കിലാണ് ബാങ്കുകൾ പലിശ ഈടാക്കുന്നത്. ഇതു റിസർവ് ബാങ്ക് നയങ്ങൾക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും കൂടുകയോ കുറയുകയോ ചെയ്യാം. എന്നാൽ പലിശ കൂടിയാൽ നിരക്ക് കൂട്ടുന്ന ബാങ്ക് കുറയുന്ന അവസരത്തിൽ അതു കുറയ്ക്കാതിരിക്കുകയോ വൈകിപ്പിക്കുകയോ പതിവാണ്.

അതുകൊണ്ട് വായ്പ എടുത്തവർ ആറ് മാസം കൂടുമ്പോഴെങ്കിലും ബാങ്കിലെത്തി പലിശ നിരക്ക് അന്വേഷിക്കുകയും നിലവിലുള്ളതുമായി താരതമ്യം ചെയ്യുകയും വേണം. ചിലപ്പോഴൊക്കെ ചെറിയൊരു ഫീസടച്ചാലും പലിശ നിരക്കു കുറച്ചുകിട്ടും. അതുപോലെ ഭവനവായ്പയ്ക്ക് കിട്ടുന്ന പലിശ സബ്സിഡിയും അർഹതയുള്ളവർക്ക് പ്രയോജനപ്പെടുത്താം.

വേണം ചില സ്മാർട്ട് ഇടപെടലുകൾ

വായ്പയുടെ കാലാവധി ഉയർത്തി മാസം തോറുമുള്ള തിരിച്ചടവ് തുക കുറയ്ക്കുന്നവരുണ്ട്. തിരിച്ചടവ്  കാലാവധി എത്ര വര്‍ഷമാണെങ്കിലും ഈടാക്കുന്ന പലിശ തുല്യമായിരിക്കും. അതുകൊണ്ട് ദീർഘകാലത്തേക്ക് കുറഞ്ഞ പ്രതിമാസത്തവണ തിരഞ്ഞെടുത്താൽ അടവു തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ മുതലിലേക്ക് വരവുവയ്ക്കൂ. ഇതു മറികടക്കാൻ ശമ്പള വർധനയോ മറ്റു വരുമാന വർധനയോ ഉണ്ടായാൽ ഇഎംഐയ്ക്കൊപ്പം ചെറിയൊരു തുക കൂടി അടച്ചുപോകാം. 

ഭവനവായ്പയ്ക്ക് പലിശ കുറയുന്ന അവസരത്തിൽ നിലവിലുള്ളതിനേക്കാൾ മികച്ച ഓഫറുകൾ മറ്റു ബാങ്കുകൾ നൽകുകയാണെങ്കിൽ അങ്ങോട്ട് വായ്പ മാറ്റാം. വായ്പയുടെ തുടക്കകാലത്ത് തന്നെ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ബാങ്കിനു നൽകേണ്ട ചാർജുകളും ലോൺ ഏറ്റെടുക്കുന്ന ബാങ്കിന്റെ പ്രോസസിങ് ഫീസും വിലയിരുത്തിയ ശേഷം വേണം തീരുമാനത്തിലെത്താൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com