ADVERTISEMENT

രാജ്യം മൂന്നാഴ്ച അടച്ചു പൂട്ടിയതോടെ വായ്പാ തിരിച്ചടവിൽ ആശ്വാസ നടപടികള്‍ ഉണ്ടാകുമോ? ചരിത്രത്തിലാദ്യമായി രാജ്യം 21 ദിവസം അടച്ചിടുന്നതോടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചേക്കാം. ഈ സാഹചര്യത്തില്‍ ഇടപാടുകാരുടെ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

സിബിൽ സ്കോറിനെ ബാധിക്കുമോ?

ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാവിധ വായ്പകളുടെയും (വാഹന–ഭവന വായ്പകൾ, ബിസിനസ്–വ്യക്തിഗത വായ്പകൾ, ഉപഭോക്തൃ വായ്പ, ചിട്ടി, ക്രഡിറ്റ് കാർഡ്) ഇഎംഐ ഒഴിവാക്കി തരാനോ ജൂൺ മുതലുള്ള തുടർ മാസങ്ങളിലെ തവണകൾക്കൊപ്പം പ്രസ്തുത കുടിശ്ശികകൾ തുല്യതവണകളായി കുറച്ച് മാസങ്ങൾകൊണ്ട് അടച്ചാൽ മതിയെന്ന രീതിയിൽ നിർദേശം കൊണ്ടുവരാനോ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നു വരുന്നുണ്ട്. ഈ മാസങ്ങളിലെ ഇഎംഐ മുടങ്ങുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന തീരുമാനവും ഉണ്ടായാൽ ലക്ഷക്കണക്കിനു പേർക്ക് അതു വലിയ ആശ്വാസമേകുമെന്നതിൽ തർക്കമില്ല .

അതിജീവനം അനിശ്ചിതത്വത്തിൽ

കടുത്ത മാന്ദ്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോഴാണ് കൊറോണയുടെ രൂപത്തില്‍ അടുത്ത ദുരന്തം ജീവിതത്തെ ബാധിച്ചത്. സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യാവസായത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ച് വിടുകയോ പ്രതിഫലം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.  അതിജീവനം അനിശ്ചിതത്വത്തിലായ അവസ്ഥയില്‍ എങ്ങനെ ബാങ്ക് വായ്പ അടയ്ക്കാനാണ്? ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ഇതിനകം തന്നെ ആര്‍ ബി ഐ യുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അനൂകൂലമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കൊറോണ ബാധ വലിയ ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. വാടകയും മറ്റ് ചെലവുകളും മാറ്റമില്ലതെ തുടരുകയും വരുമാനം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇവരുടെ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ എല്ലാം അടവുകള്‍ മുടങ്ങിയേക്കുമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് ആര്‍ബി ഐ ഇടപെടലിന് ശ്രമിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com