ADVERTISEMENT
കൊറോണ നിശ്ചലമാക്കിയ മനുഷ്യ ജീവിതങ്ങളും പാപ്പരാക്കിയ ജീവിത മാര്‍ഗ്ഗങ്ങളും ബാങ്കുകള്‍ക്ക് വിഷയമാകുന്നില്ല. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കുന്നുണ്ടെങ്കിലും  നഷ്ടപ്പെട്ടവയെല്ലാം വീണ്ടെടുത്ത് ഒന്നേന്ന് തുടങ്ങുവാന്‍ ബഹുഭൂരിപക്ഷത്തിനും കൂടുതല്‍ സമയം വേണം. വലിപ്പച്ചെറുപ്പമില്ലാതെ സംരംഭകരെല്ലാം തന്നെ ഇനി രണ്ടു മാസത്തിനുള്ളില്‍ പഴയതുപോലെ തിരിച്ചു വരുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. ഈ ലോകത്ത് ഒന്നും സൗജന്യമല്ലെന്ന് പറഞ്ഞതുപോലെ വീണുകിട്ടിയ സാവകാശത്തിലും വായ്പകള്‍ പഴയതുപോലെതന്നെ അടച്ചുകൊണ്ടിരിക്കുമെന്നാണ് ബാങ്കുകള്‍ ഉറപ്പിക്കുന്നത്. അപ്പോള്‍ പിന്നെ മോറട്ടോറിയം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

എക്സ്പ്രസ് സാവകാശം‌

ലോക്ഡൗണ്‍ തുടരുമ്പോഴും എന്നത്തേയ്ക്ക് കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയുണ്ട്.  മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ വരുന്ന തിരിച്ചടവുകള്‍ക്കാണ് അവധിയെങ്കിലും മാര്‍ച്ച് മാസം കഴിഞ്ഞു പോയിരിക്കുന്നു. ഫലത്തില്‍ സാവകാശം രണ്ടു മാസമായി ചുരുങ്ങി. സമൂഹവും സാമ്പത്തിക ചുറ്റുപാടുകളും സാധാരണ നിലയിലേയ്ക്ക് മാറിയശേഷം മൂന്നു മാസമെന്നാല്‍ പ്രയോജനമുണ്ടായിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് സാധാരണ ജീവിതം മടങ്ങിയെത്തിയശേഷം മാന്യമായ സാവകാശമായിരുന്നു ഏവരും പ്രതീക്ഷിച്ചത്.

ചെലവേറും

തിരിച്ചടയ്ക്കാതിരിക്കുന്ന വായ്പാ തവണകള്‍ക്ക് റിപ്പോ നിരക്കിനു മുകളില്‍ ബാങ്കുകളുടെ ചെലവും ലാഭവും എല്ലാം കൂടി ചേര്‍ത്ത് പലിശയുടെ മീറ്റര്‍ നിര്‍ത്താതെ ഓടും. സാധാരണ നിലയില്‍ സംരംഭകര്‍ക്ക് വന്ന നഷ്ടം ബാങ്കുകള്‍ എന്തിന് സഹിക്കണം എന്ന ചിന്ത സ്വാഭാവികം. മോറട്ടോറിയം കാലത്ത് ഈടാക്കുന്ന പലിശ മാത്രം തിരിച്ചടയ്ക്കാന്‍ ചെറിയ വായ്പകളില്‍ പോലും ഒന്നൊര മാസത്തവണ കൂടുതലായി വേണ്ടിവരും. കൂടാതെ മാറ്റിവച്ച തവണകളും തിരിച്ചടയ്ക്കേണ്ടതുണ്ട്. ഭവന വായ്പകളില്‍ ഇത്തരത്തില്‍ ഈടാക്കുന്ന  പലിശ മാത്രം എട്ടോളം അധിക മാസത്തവണകള്‍ കൂടുതലായി അടച്ചാലേ ബാധ്യത തീരൂ.

എന്തെല്ലാം വായ്പകള്‍?

വ്യത്യസ്ത സംരംഭകരും വ്യക്തികളും സ്ഥാപനങ്ങളും തുല്യമാസ തവണകളില്‍ തിരിച്ചടച്ചോളാം എന്ന് സമ്മതിച്ച് എടുത്തിട്ടുള്ള ടേം വായ്പകള്‍ക്കാണ് സാവകാശം നല്‍കുന്നത്. കച്ചവടക്കാര്‍, കൃഷിക്കാര്‍, മറ്റ് ഉല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്കൊക്കെ സാവകാശം ലഭിക്കും. പിക്ക് അപ് വാനുകള്‍, ടാക്സി കാറുകള്‍ തുടങ്ങി ഗതാഗത സേവനങ്ങള്‍ നടത്തുന്നവര്‍ക്കും ബാധകമാകും. വീട്ടമ്മമാരും മറ്റും ഫ്രിഡ്ജ്, ഗ്രൈന്റര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ വാങ്ങാനായി എടുത്ത വായ്പകളും ഇനി ജൂണ്‍ മാസത്തില്‍ തിരിച്ചടച്ചാല്‍ മതി. കൃഷിക്കാര്‍ എടുത്തിട്ടുള്ള ഹ്രസ്വകാല വായ്പകളില്‍ പലിശയോ മുതലോ തിരിച്ചടയ്ക്കേണ്ടത് ഈ കാലാവധിക്കുള്ളിലാണെങ്കില്‍ സാവകാശം പ്രയോജനപ്പെടുക്കാം. സ്വയം സഹായ സംഘങ്ങളും മറ്റും എടുത്തിട്ടുള്ള വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകളില്‍ അടയ്ക്കേണ്ട തുക, വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെ സകലവിധ വായ്പകള്‍ക്കും മോറട്ടോറിയം ഉണ്ട്.

വായ്പാ സ്ഥാപനങ്ങള്‍‌

സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാവിധ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കിയിട്ടുള്ള വായ്പകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭവന വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദേശീയ വായ്പാ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കും. വാഹനങ്ങള്‍ക്കും മറ്റും വായ്പ നല്‍കുന്ന ബാങ്കിതര ഫൈനാന്‍സ് കമ്പനികളെയും ഇതിന്‍റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവക്ക് വായ്പ നല്‍കുന്ന കമ്പനികളെയും ഒഴിവാക്കിയിട്ടില്ല.

കടക്കെണി കൂടും

മെയ് മാസത്തിനുശേഷം ബാങ്കുകളുടെ വായ്പകളും തവണകളും തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധം പിടിച്ചാല്‍ വീഴ്ച വരുന്നത് സ്വാഭാവികമാകും. അതൊഴിവാക്കാനായി ചിലരെങ്കിലും കൊള്ളപ്പലിശക്കാരുടെ അടുത്ത് പോയെന്നും വരാം. ഇടപാടുകാരുടെ സാമ്പത്തികാരോഗ്യം ക്ഷയിക്കുന്നതോടൊപ്പം ബാങ്കുകളില്‍ കിട്ടാക്കടം പെരുകുന്നതിനു മാത്രമേ ഇപ്പോഴത്തെ രീതിയിലുള്ള മോറട്ടോറിയം വഴിവയ്ക്കുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com