മോറട്ടോറിയം കാലാവധിയിൽ എന്‍ പി എ കാലവും ഉള്‍പ്പെടുമോ?
Mail This Article
കൊറോണ പ്രതിസന്ധി തരണം ചെയ്യാന്‍ ബാങ്കുകള്‍ വായ്പ ഇ എം ഐ യില്‍ അനുവദിച്ച മോറട്ടോറിയം പിരീയഡില്‍ എന്‍ പി എ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്–കിട്ടാക്കടം) കാലവും ഉള്‍പ്പെടുമോ? ഭവന, വാഹന വായ്പകള്‍ അടക്കമുളളവായ്പകളെടുത്ത ചിലര്‍ക്കെങ്കിലുമുള്ള സംശയമായിരുന്നു ഇത്. കൊറോണയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് പോയപ്പോള്‍ ചെറുകിട ഇടത്തരം യൂണിറ്റുകളടക്കം വ്യവസായ ശാലകള്‍ അടഞ്ഞ് കിടക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വെട്ടികുറച്ചിലുകള്‍ വേണ്ടി വരുമെന്നും അത് അവരുടെ വായ്പ തിരിച്ചടവുകളെ ബാധിക്കുമെന്നതുമായിരുന്നു ആര്‍ബിഐ നടപടിയ്ക്ക് പിന്നില്‍. ഇതനുസരിച്ച് പലരും ഈ സാഹചര്യം വിനിയോഗിക്കുകുയും ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ വായ്പ മാസ ഗഡു അടവ് മൂന്ന് മാസം തുടര്‍ച്ചയായി മുടങ്ങിയാല്‍ ബാങ്കുകള്‍ അതിനെ നിഷ്ക്രിയ ആസ്തിയായി കണക്കാക്കുകയും നടപടി തുടങ്ങുകയും ചെയ്യുന്നതാണ് രീതി.
എന്‍ പി എ കാലം മോറട്ടോറിയത്തിന് പുറമേ
മോറട്ടോറിയം സൗകര്യം സ്വീകരിക്കുന്ന ആളുടെ കാര്യത്തിലും എന്‍ പി എ മാനദണ്ഡം ഇതു തന്നെയാണോ എന്നതായിരുന്നു സംശയം. ആര് ബി ഐ ഗവര്‍ണര്‍ തന്നെ ഇതിന് വ്യക്തത വരുത്തിയിട്ടുണ്ട്. മോറട്ടോറിയം പിരിയഡിന് പുറമേയായിരിക്കും എന്‍ പി എ കാലമായ മൂന്നു മാസം വരിക. അതായത് 2020 മേയ് വരെ മൂന്ന് മാസം മൊറട്ടോറിയം സൗകര്യം സ്വീകരിച്ച ഒരാള്‍ പിന്നീട് അടവ് മുടക്കിയാല്‍ മൂന്ന് മാസം കൂടി കഴിഞ്ഞേ എന്‍ പി എ നടപടികളിലേക്ക് ബാങ്ക് കടക്കു എന്നര്‍ഥം. ഓര്‍ക്കുക, മൊറട്ടോറിയം പീരിയഡിലും എന്‍ പി എ കാലത്തും പലിശ മുതലിനോട് ചേര്‍ന്നുകൊണ്ടിരിക്കും.
ക്രെഡിറ്റ് സ്കോര്‍
എന്നാല്‍ മോറട്ടോറിയം പിരീയഡിന് ശേഷമുള്ള കാലം വായ്പ തിരിച്ചടവില്‍ മുടക്ക് വരുത്തിയതായി കണക്കാക്കുകയും അതിനുള്ള പിഴയടക്കം ഈടാക്കുകയും ചെയ്യും. മോറട്ടോറിയം സൗകര്യം സ്വീകരിച്ചാല്‍ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. അതേ സമയം തുടര്‍ന്ന് വരുന്ന അടവ് തെറ്റിച്ചാല്‍ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും പിന്നീട് വായ്പകള്‍ തരപ്പെടുത്താന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.