വായ്പ മോറട്ടോറിയം വലിയ ആവേശമുണ്ടാക്കിയില്ല, കാരണമിതാണ്
Mail This Article
കൊറോണ പ്രതിസന്ധി തരണം ചെയ്യാന്‍ ആര്‍ ബി ഐ പ്രഖ്യാപിച്ച വായ്പ മോറട്ടോറിയത്തോട് തണുപ്പന്‍ പ്രതികരണം. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മുന്ന് മാസമാണ് മോറട്ടോറിയം കാലാവധിയായി അനുവദിച്ചത്. എന്നാല്‍ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി അടക്കമുള്ള പല ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന വിവരം കൂടുതല്‍ പേരും ഈ സൗകര്യം ഉപയോഗിച്ചിട്ടില്ലെന്നാണ്.
വൻകിടക്കാർ
കമ്പനികളില്‍ 328 എണ്ണമാണ് മോറട്ടോറിയം സാധ്യത ഇതിനകം വിനിയോഗിച്ചത്. ടാറ്റ പവര്‍, ജെ എസ് ഡബ്ല്യൂ സ്റ്റീല്‍, എയര്‍ ഇന്ത്യ എക്‌സപ്രസ്, ഒ എന്‍ ജി സി പെട്രോ അഡിഷന്‍സ് തുടങ്ങിയവയാണ് ഇത് വിനിയോഗിച്ചതെന്ന് റേറ്റിംഗ് എജന്‍സിയായ ഐ സി ആര്‍ എ വ്യക്തമാക്കുന്നു. ആക്‌സിസ് ബാങ്കിന്റെ കണക്കനുസരിച്ച് 10-11 ശതമാനം പേരാണ് മോറട്ടോറിയം സാധ്യത ഉപയോഗിച്ചത്.
ചെറുകിട സ്ഥാപനങ്ങള്‍
മൊത്തക്കച്ചവട സ്ഥാപനങ്ങള്‍ക്കും ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന 'ഓപ്റ്റ് ഇന്‍' സൗകര്യം നല്‍കിയിരുന്നു. എന്നാല്‍ വിപണിയുമായി നേരിട്ട് ബന്ധമില്ലാത്ത ചെറുകിട സ്ഥാപനങ്ങളാണ് ഈ സാധ്യത ഉപയോഗിച്ചതില്‍ കൂടുതലും. അതേസമയം മൊത്തക്കച്ചവടക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് മോറട്ടോറിയത്തിന് വേണ്ടി വളരെ കുറച്ച് അപേക്ഷകളെ വന്നിട്ടുള്ളു എന്നാണ് ബാങ്കിങ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. പൊതുവേ കോര്‍പ്പറേറ്റ് കടക്കാര്‍ മോറട്ടോറിയത്തോട് വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.അത്യാവശ്യത്തിന് ലിക്വിഡിറ്റി ഈ മേഖലകളിലുണ്ടായിരുന്നതാണ് കാരണം.
ശമ്പളക്കാര്‍
ശമ്പളം മുടങ്ങാത്തവരോ തുടര്‍ന്നുള്ള മാസങ്ങളില്‍ ലഭിക്കുമെന്നുറപ്പുള്ളവരോ ലോക്ഡൗണ്‍ കാലത്തെ വായ്പ ഇ എം ഐ അടയ്ക്കുകയായിരുന്നു. വലിയ സാമ്പത്തിക പ്രശ്‌നമില്ലാതെ കുറച്ച് പണം കൈയ്യിലുള്ളവര്‍ കഴിയുന്നതും വായ്പ അടയ്ക്കുന്ന പ്രവണതയാണ് കാണിച്ചത്. കാരണം പലിശ തന്നെ. അടവ് നടത്താത്ത മൂന്ന് മാസത്തെ പലിശ പിന്നീട് അടയ്‌ക്കേണ്ടി വരുന്നത് ബാധ്യതയാവും എന്നതിനാല്‍ വരുമാനം കുറഞ്ഞാലും കൈയിലുളള പണം സ്വരൂപിച്ച് വായ്പ അടയ്ക്കാന്‍ താൽപര്യം കാണിച്ചവരാണധികവും. റീട്ടെയില്‍ മേഖലയിലും മോറട്ടോറിയത്തിന് അപേക്ഷിച്ചവര്‍ താരതമ്യേന കുറവായിരുന്നുവെന്നാണ് ബാങ്കുകള്‍ പറയുന്നത്.