സര്‍ഫാസി വലയില്‍ സഹകരണ ബാങ്കുകളും; വായ്പയെടുത്തോളൂ ജാഗ്രത വേണം
Mail This Article
സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തിന്‍ കീഴിലാക്കി സുപ്രീം കോടതി ഉത്തരവ്. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കുടിശിക വരുത്തിയ ആളുടെ സ്വത്തുകള്‍ കണ്ട് കെട്ടുകയോ വില്‍ക്കുകയോ ആകാം. ഗ്രാമീണ മേഖലകളില്‍ സജീവസാനിധ്യമായ സഹകരണ ബാങ്കുകള്‍ക്ക് മൊത്തത്തില്‍ അനുഗ്രഹമാണ് വിധിയെങ്കിലും ഇവിടങ്ങളില്‍ നിന്ന് വായ്പയെടുക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഇത്.
നൂലാമാലകള്‍ കുറവ്
ബാങ്ക് നൂലാമാലകളില്‍ നിന്ന് രക്ഷ നേടുന്നതിനും എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനുമാണ് ജനങ്ങള്‍ സഹകരണബാങ്കുകളെ സമീപിക്കുന്നത്. പലിശ സാധാരണ ബാങ്കുകളേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും പരസ്പരം അറിയുന്ന ആളുകളായതിനാല്‍ പലപ്പോഴും ചില വിട്ടുവീഴ്ചകളോടെ വായ്പകള്‍ അനുവദിക്കുമായിരുന്നു. തിരിച്ചടവിലും സമ്മര്‍ദമനുസരിച്ച് ചില ഇളവുകള്‍ ലഭിക്കുമായിരുന്നു.
സര്‍ഫാസി ആക്ട്
ഈടു വസ്തുവില്‍ നിന്ന് വായ്പ തുക തിരിച്ച് പിടിക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തുന്ന നിയമമാണ് സെക്യൂരിട്ടൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ആക്ട്-2002 (സര്‍ഫാസി ചട്ടം). ബാങ്കുകള്‍ തങ്ങളുടെ വായ്പ തിരിച്ച് പിടിക്കാന്‍ വ്യാപകമായി ഈ നിയമം ഉപയോഗിക്കുന്നുണ്ടെങ്കിലും സഹകരണ മേഖല ഇതിന്റെ പരിധിയിലായിരുന്നില്ല.സഹകരണ ബാങ്കുകളെ ബാങ്കുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2003 ജനുവരി 28 ലെ നോട്ടീഫിക്കേഷന്‍ മുന്‍നിര്‍ത്തിയാണ് സര്‍ഫാസി നിയമം സഹകരണ മേഖലയ്ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചത്.
അടവ് മുടങ്ങിയാല്‍ കണ്ട് കെട്ടാം
വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട്് 60 ദിവസത്തിന് ശേഷം ഈട് വസ്തുക്കള്‍ കണ്ട് കെട്ടാനുള്ള അധികാരം ഇതോടെ സഹകരണ മേഖലയിലെ വായ്പ സ്ഥാപനങ്ങള്‍ക്കും കൈവരും. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അടക്കം നൂറുകണക്കിന് സ്ഥാപനങ്ങള്‍ വന്‍കിട്ടാകട ബാധ്യതയിലും മോശം പ്രവര്‍ത്തന രീതി കൊണ്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂട്ടിപോയിരുന്നു. ഇവിടങ്ങളിലെ നിക്ഷേപകരുടെ ആയിരക്കണക്കിന് കോടി രൂപയും ഇതോടെ വെള്ളത്തിലായി. സുപ്രീം കോടതി വിധിയോടെ കോ ഓപ്പറേറ്റീവ് മേഖല കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന വിലയിരുത്തലുമുണ്ട്