ADVERTISEMENT

.ഇപ്പോൾ ക്രെഡിറ്റ് കാർഡിൽ പർച്ചേസ് ചെയ്താൽ പണിയാകുമോ? പലരുടെയും സംശയമാണിത്.
രാജ്യം ലോക്ഡൗണിലേക്ക്് പോയതോടെ തൊഴില്‍ നഷ്ടമായതും വേതനം വെട്ടിക്കുറച്ചതും സ്ഥാപനങ്ങള്‍ നഷ്ടത്തിലായതും പരിഗണിച്ച് ഒരു താത്കാലിക ആശ്വാസം എന്ന നിലയിലാണ് ആര്‍ ബി ഐ രണ്ട് തവണകളിലായി ആറ് മാസത്തെ മോറട്ടോറിയം ആനുകൂല്യം അനുവദിച്ചത്. ക്രെഡിറ്റ് കാർഡുൾപ്പടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുളള എല്ലാത്തരം വായ്പകളും ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.

ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്താവും?

മറ്റ് വായ്പകളെ പോലെയല്ല ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. ആര്‍ ബി ഐ നിര്‍ദേശമനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയുള്ള എല്ലാ കുടിശികകള്‍ക്കും തിരിച്ചടവില്‍ ആറ് മാസത്തേയ്ക്ക് ഒഴിവ് ലഭിക്കും. ഇക്കാലയളവില്‍ ഇ എം ഐ ഗഡുക്കള്‍ തിരിച്ചടയ്‌ക്കേണ്ടെന്ന് സാരം. സത്യമാണ,് തൊഴില്‍ നഷ്ടമടക്കമുള്ള വലിയ പ്രതിസന്ധികളില്‍ പെട്ടിരിക്കുമ്പോള്‍ തിരിച്ചടവ് വേണ്ട എന്ന് വരുന്നത് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ ഈ ആറ് മാസവും എത്ര തുകയാണ് തിരിച്ചടയ്‌ക്കേണ്ടത് അതിന്റെ പലിശ കൂടികൊണ്ടേ ഇരിക്കും. എതാണ്ടെല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാര്‍ഡ് വായ്പ പലിശ 40 ശതമാനത്തിന് മുകളിലാണ്.  അതുകൊണ്ട് ശരാശരി എട്ട് ശതമാനത്തില്‍ കിട്ടുന്ന ഭവന-വാഹന വായ്പകളുടെ ലാഘവത്തോടെ ക്രെഡിറ്റ് കാര്‍ഡ് വായ്പകളെ സമീപിക്കരുത്. അതുകൊണ്ട് എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പ അടവ് മുടക്കാതിരിക്കുകയാണ് ബുദ്ധി.

മിനിമം ഡ്യൂ

സാധാരണ നിലയില്‍ സാമ്പത്തിക പരാധീനത ഉണ്ടാകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ മിനിമം ഡ്യൂ (കുറഞ്ഞ കുടിശിക തുക) അടച്ച് ബാധ്യത അടുത്ത ബില്ലിങ് സൈക്കിള്‍ വരെ നീട്ടി വയ്ക്കാറുണ്ട്. ഇതിന് സാമാന്യം നല്ല പലിശ ഈടാക്കുകയും ചെയ്യും. എന്നാല്‍ ക്രെഡിറ്റ് സ്‌കോറില്‍ റെഡ് മാര്‍ക്ക് വീഴില്ല എന്നുള്ളതും ലേറ്റ് ഫീ ഉണ്ടാവില്ല എന്നുള്ളതും ഇവിടെ എടുത്തു പറയണം.

മൊറട്ടോറിയം കാലത്തെ പര്‍ച്ചേസ്

ക്രെഡിറ്റ് കാര്‍ഡിന് തിരിച്ചടവ് ആനുകൂല്യം തിരഞ്ഞെടുത്ത കസ്റ്റമറാണ് നിങ്ങളെങ്കില്‍ പിന്നീട് ഇതേ കാര്‍ഡുപയോഗിച്ച്് നടത്തുന്ന പര്‍ച്ചേസിന് തുടക്കം മുതലുള്ള പലിശയും അടയ്‌ക്കേണ്ടി വരും. ഒരോ ബില്ലിങ് ഡേറ്റിന് ശേഷമുള്ള പര്‍ച്ചേസിനും തുടക്കം മുതലുള്ള പലിശയാണ് കണക്കാക്കുക. കാരണം ബില്‍ അടയ്ക്കുന്നില്ല എന്നതു തന്നെ. അങ്ങനെ വരുമ്പോള്‍ ആറ് മാസം കൊണ്ട്  വലിയ പലിശ ബാധ്യത വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ സാധ്യത തത്കാലത്തേയ്ക്ക് ഒരു ആശ്വാസമാണെങ്കിലും വളരെ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ്.

English Summery: Will Credit Card Become an Extra burden?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com