പലിശ കുറഞ്ഞെങ്കിലും സ്ഥിര നിക്ഷേപത്തിന് പ്രിയമേറുന്നു
Mail This Article
കോവിഡ് കാലത്ത് പലിശ കുറഞ്ഞാലും വേണ്ടില്ല, നിക്ഷേപത്തിന് സുരക്ഷയുണ്ടാകണമെന്ന കാര്യത്തിൽ ആർക്കും വിട്ടുവീഴ്ച ഇല്ല എന്നാണ് സ്ഥിര നിക്ഷേപത്തിലെ മുന്നേറ്റം കാണിക്കുന്നത് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ബാങ്ക് എഫ്‌ഡികളിലേക്ക് എത്തിയ നിക്ഷേപം മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് ഇരട്ടിയായി. ഏപ്രില്‍ മുതല്‍ ജൂലൈ 3 വരെയുള്ള കാലയളവില്‍ എഫ്‌ഡികളിലേക്ക് എത്തിയത് 6.1 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം ആണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 3 ലക്ഷം കോടി രൂപയായിരുന്നു .
സുരക്ഷ തന്നെ മുന്നിൽ
ഈ വര്‍ഷം ആദ്യം മുതല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം കുത്തനെ കുറഞ്ഞ് വരികയാണെങ്കിലും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും നിക്ഷേപകര്‍ അകന്നു പോയിട്ടില്ല എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. തുടര്‍ന്നും പലിശ നിരക്ക് കുറുയാനുള്ള സാധ്യത നിലനില്‍ക്കെയാണ് എഫ്‌ഡികളിലേക്ക് ഇരട്ടിയോളം നിക്ഷേപം എത്തിയത്. കാരണം ഇപ്പോഴും രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായാണ് ബാങ്ക് എഫ്‌ഡികള്‍ കണക്കാക്കപ്പെടുന്നത്. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികളില്‍ , സുരക്ഷയെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ ബാങ്ക് എഫ്‌ഡികളെ കൂടുതലായി ആശ്രയിക്കാറുണ്ട്‌്. നിക്ഷേപം സംരക്ഷിക്കുന്നതിനായി നഷ്ട സാധ്യത കൂടുതലുള്ള ആസ്‌തികളില്‍ നിന്നും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചുവട് മാറ്റുന്നതാണ് മറ്റൊരു കാരണം. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ ചെറുകിട നിക്ഷേപകര്‍ക്ക് പുറമെ വന്‍കിട നിക്ഷേപകരും എഫ്ഡികളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗാര്‍ഹിക സമ്പാദ്യത്തിന്റെ 52.6 ശതമാനം ബാങ്ക് നിക്ഷേപമാണ്. 23.2 ശതമാനം ലൈഫ് ഇന്‍ഷൂറന്‍സും 13.4 ശതമാനം കറന്‍സിയുമാണ്. 7 ശതമാനമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഉള്ളത്.
English Summery: Fixed Deposit is Increasing