ADVERTISEMENT

നിങ്ങള്‍ വായ്പയ്ക്ക് മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നോ? എങ്കില്‍ അത് തിരിച്ചടയ്ക്കാന്‍ കൈയില്‍ അധികം പണം കരുതേണ്ട സമയമായി. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറു മാസമായി മോറട്ടോറിയം ബാധകമായിരുന്ന വായ്പാ തിരിച്ചടവുകളെല്ലാം ഇന്നു മുതല്‍ വീണ്ടു പഴയതു പോലെയാകും. അതിനിടെ മോറട്ടോറിയം രണ്ടു വര്‍ഷത്തേക്കു നീട്ടാനായേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയില്‍ ഇന്നു നല്‍കിയ സൂചന മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. ഏതൊക്കെ മേഖലകള്‍ക്ക് ഇളവു നല്‍കാനാവുമെന്ന് പഠിച്ചു വരികയാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. 

പ്രതിസന്ധി തുടരുന്നു

ലോക്ഡൗണിനെ തുടര്‍ന്നു വായ്പകള്‍ക്ക് അനുവദിച്ച മോറട്ടോറിയം  കാലയളവിലെ പലിശയ്ക്ക്  ഇളവു ലഭിക്കുമോ എന്ന കാര്യത്തില്‍ വളരെ ചെറിയ പ്രതീക്ഷകള്‍ മാത്രമേ ഇപ്പോഴുള്ളു. ഇതു സംബന്ധിച്ച കേസ് ഇന്നു സുപ്രീം കോടതി പരിഗണിച്ചിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നു വിവിധതരം വായ്പകള്‍ക്ക് കഴിഞ്ഞ ആറുമാസങ്ങളായി അനുവദിച്ച മോറട്ടോറിയം കാലയളവ് ഇന്നലെയവസാനിച്ചു. അതു ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവുകളൊന്നും വന്നിട്ടില്ലാത്ത ഈ അവസരത്തില്‍ മോറട്ടോറിയം ആനുകൂല്യം കൈപ്പറ്റിയവരെല്ലാം ഇന്നു മുതല്‍ തിരിച്ചടവ് വീണ്ടും തുടങ്ങേണ്ടതുണ്ട്. ഇന്നു മുതല്‍ ഏതു ദിവസമാണോ ഇഎംഐ അടയ്ക്കാനുള്ള തീയതി വരുന്നത് ആ ദിവസം മുതലായിരിക്കും പണമടക്കേണ്ടി വരിക. രണ്ട് ഘട്ടങ്ങളിലായി ആറ് മാസത്തെ തിരിച്ചടവ് സാവകാശം ബാങ്കുകള്‍ വായ്പ എടുത്തവര്‍ക്ക് അനുവദിച്ചെങ്കിലും കോവിഡും സാമ്പത്തിക പ്രതിസന്ധിയും മാറ്റമില്ലാതെ രൂക്ഷമായി തുടരുകയാണ്. ഇക്കാരണത്താല്‍ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ നട്ടം തിരിയുന്നവരാണ് ഏറെയും

ഇതിനൊരു പരിഹാരമായി വായ്പ പുന:ക്രമീകിച്ച് ഗഡു അടയ്ക്കുന്നതില്‍ ഇളവു നല്‍കിയെങ്കിലും നീട്ടിവയ്ക്കപ്പെടുന്ന ഗഡുക്കള്‍ക്ക് പലിശയിളവ് അനുവദിക്കാന്‍ തയാറല്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, മാര്‍ച്ച് ഒന്നു വരെ തിരിച്ചടവില്‍ മുടക്കം വരുത്തിയിട്ടില്ലാത്തവര്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുമുള്ളു. എന്തായാലും വായ്പ തിരിച്ചടവിനുള്ള സമയമെത്തിയിരിക്കുകയാണ് എന്നുള്ള വസ്തുത ഉള്‍കൊണ്ട് അതിനനുസരിച്ചുള്ള തയാറെടുപ്പ് തുടങ്ങുകയാണ് നല്ലത്.

English Summary : Repay loans covered by moratorium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com