മോറട്ടോറിയം കാലത്തെ പലിശയിളവ്,തീരുമാനം ഒക്ടോബര്‍ അഞ്ചിന് അറിയാം
Mail This Article
മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്റെ പലിശ ഈടാക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് സുപ്രീം കോടതി പരിഗണനയിലുള്ള കേസ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഈ സമയത്തിനുള്ളില്‍ സര്‍ക്കാരും ആര്‍ ബി ഐയും മറ്റ് ബാങ്കുകളും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയെ അറിയിക്കണം.
തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എന്‍ പി എ ആക്കുന്നത് രണ്ട് മാസത്തേയ്ക്ക് നിര്‍ത്തി വയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം തുടരും. മോറട്ടോറിയം കാലത്തെ പലിശയുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് അടുത്ത മാസം അഞ്ചിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്തംബര്‍ 10 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പലിശയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വേണ്ടിവന്നാല്‍ പലിശയുടെ മേല്‍ പലിശ ഒഴിവാക്കുന്ന തരത്തില്‍ ഉത്തരവ് പുറത്തിറക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. സെപ്തംബര്‍ മൂന്നിന് കേസ് പരിഗണിച്ചുകൊണ്ടാണ് രണ്ട് മാസത്തേയ്ക്ക് അക്കൗണ്ടുകളെ എന്‍ പി എ ആയി പ്രഖ്യാപിക്കുന്നത് തടഞ്ഞത്.
രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നല്‍കാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണില്‍ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടി.
കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആശ്വാസ നടപടിയായ മോറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു. ഇക്കാലത്തെ പലിശയും പലിശയുടെ പലിശയും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നൽകിയത്.
English Summary : Supreme Court Extended the Moratorium Decision to October 5th