ADVERTISEMENT

രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ ഓണ്‍ലൈനിലൂടെ കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമായ ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഡിസംബര്‍ മാസം മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാകും. നിലവില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇത് പ്രവര്‍ത്തിക്കുകയുമില്ല. ഇതാണ് 365*7*24 എന്ന രീതിയിലേക്ക് ആര്‍ ബി ഐ പരിഷ്‌കരിക്കുന്നത്.

സമയ ക്ലിപ്തത ഇല്ല

ഇന്ത്യന്‍ ധനകാര്യ വിപണിയെ ആഗോള ധനവിപണിയുമായി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് ഇത്തരം ഉയര്‍ന്ന മൂല്യമുള്ള ധനവിനിമയ ഇടപാടുകളുടെ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ പരിധി എടുത്ത് കളയുന്നത്. നേരത്തെ എന്‍ ഇ എഫ ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട ്ട്രാന്‍സ്ഫര്‍)യും ഇങ്ങനെ സമയ ക്ലിപ്തമല്ലാതാക്കിയിരുന്നു.

രണ്ട് ലക്ഷം രൂപ മുതല്‍

ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് കൂടുതൽ തുക ഓണ്‍ലൈനായി മാറ്റുന്നതിനാണ് ആര്‍ ടി ജി എസ് സംവിധാനം ഉപയോഗിക്കുന്നത്. രണ്ട് ലക്ഷം രൂപ മുതല്‍ ഇങ്ങനെ അയയ്ക്കാം. ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ബാങ്കുകള്‍ സാധാരണയായി 10 ലക്ഷം വരെയാണ് ഇങ്ങനെ കൈമാറാന്‍ അനുവദിക്കുക. ഓണ്‍ലൈന്‍ വഴിയുള്ള മറ്റൊരു പണ കൈമാറ്റ സങ്കേതമായ എന്‍ ഇ എഫ് ടി സൗജന്യമാണെങ്കിലും ആര്‍ ടി ജി എസിന് ചാര്‍ജ് ബാങ്കുകള്‍ ഈടാക്കാറുണ്ട്. ഓരോ ബാങ്കും ്വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുക. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള കൈമാറ്റത്തിന് ചാര്‍ജ് 24.50 രുപയില്‍ കൂടാന്‍ പാടില്ല. അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കില്‍ പരമാവധി തുക 49.50 രൂപയാണ് ഈടാക്കാവുന്ന തുകയെന്ന് ആര്‍ ബി ഐ വ്യക്തമാക്കുന്നു.

ഇന്നത്തെ നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ കേന്ദ്ര ബാങ്ക് പണനയസമിതി നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും നിലനിര്‍ത്തി. നിരക്കില്‍ മാറ്റം വരുത്തേണ്ട സമയമായിട്ടില്ലെന്ന കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് സമിതി എടുത്തത്. ഇതോടെ പലിശ നിരക്ക് നിലവിലുള്ളത് തുടരും എന്നുറപ്പായി.

കോവിഡ് വ്യാപനം തുടരുന്നുവെങ്കിലും സമ്പദ് രംഗം കരകയറുന്നതിന്റെ സൂചനകള്‍ ഉണ്ടെന്നും ഇത് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൂടുതല്‍ ശക്തമാകുമെന്നും ആര്‍ ബി ഐ വിലയിരുത്തി. നാലാം പാദത്തോടെ പണപ്പെരുപ്പ നിരക്കില്‍ ലക്ഷ്യം കൈവരിക്കാനാകും. ജിഡിപി നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷം 9.5 ശതമനം കുറവുണ്ടാകും.

English Summary : RTGS Will be Availble anyTime from December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com