ADVERTISEMENT

വളരെ അത്യാവശ്യമാണ് എന്നറിയിച്ചതിനെ തുടർന്നാണ് ഒരു പേയ്മെന്റ് ആപ്പ് വഴി കൂട്ടുകാരന്റെ അക്കൗണ്ടിലേയ്ക്ക് രോഹിത് പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തത്. രോഹിതിന്റെ അക്കൗണ്ടിൽ നിന്ന് ഉടനടി തന്നെ പതിനായിരം രൂപ കുറവുചെയ്യപ്പെട്ടെങ്കിലും അരമണിക്കൂറായിട്ടും കൂട്ടുകാരന്റെ അക്കൗണ്ടിൽ തുക കയറിയില്ല.

സാധാരണ ഇങ്ങനെ ട്രാൻസ്ഫർ ചെയ്യുമ്പോഴൊക്കെ നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റേ അക്കൗണ്ടിൽ പൈസ കയറാറുള്ളതാണ്. ഒരു തവണയാവട്ടെ, ട്രാൻസാക്ഷൻ ഫെയിൽ ആയെങ്കിലും അയച്ച തുക ഒട്ടും താമസിയാതെ തന്നെ സ്വന്തം അക്കഔണ്ടിൽ തിരികെ വന്ന അനുഭവവും രോഹിതിനുണ്ടായിട്ടുണ്ട്.  ഇതു പക്ഷേ അയച്ച തുക അവിടെയെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയാണ്. 

തട്ടിപ്പ് വന്ന വഴി

കൂട്ടുകാരന് ഒരു തവണ കൂടി പതിനായിരം അയച്ചുകൊടുക്കുന്നതിനു മുൻപ് സ്വന്തം ബാങ്കിലൊന്ന് പരാതിപ്പെടുന്നതു നല്ലതായിരിക്കുമെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞതനുസരിച്ച് രോഹിത് ബാങ്കിലേയ്ക്കു വിളിച്ചു. അക്കൗണ്ടിൽ നിന്ന് തുക ട്രാൻസ്ഫർ ആയിക്കഴിഞ്ഞ സ്ഥിതിയ്ക്ക് പേയ്മെന്റ് ആപ്പിലാണ് പരാതി നൽകേണ്ടതെന്ന നിർദ്ദേശമാണ് ബാങ്ക് ഓഫീസർ രോഹിതിനു നൽകിയത്. എല്ലാവരേയും പോലെ രോഹിതും സ്വന്തം ബാങ്ക് ശാഖയുടെ നമ്പർ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും പേയ്മെന്റ് ആപ്പിന്റെ കോണ്ടാക്ട് നമ്പർ കയ്യിൽ ഇല്ലാതിരുന്നതിനാൽ നേരെയങ്ങ് ഗൂഗിൾ ചെയ്തു.

പാസ് വേഡ് നൽകാമോ?

പേയ്മെന്റ് ആപ്പിന്റെ കസ്റ്റമർ കെയർ മൊബൈൽ നമ്പർ ഗൂഗിളിൽ നിന്ന് കിട്ടുകയും അതിൽ വിളിച്ച് കാര്യങ്ങൾ വിവരിച്ചതിനു മറുപടിയായി, ഒന്നും ഭയക്കാനില്ലെന്നും കെ വൈ സിയുടെ ഭാഗമായി അക്കൗണ്ട് താൽക്കാലികമായി ലോക്ക് ആയതാണെന്നും മൊബൈലിൽ അയച്ചു കിട്ടുന്ന ഫോം പൂരിപ്പിച്ചു നൽകുന്ന പക്ഷം ഉടനടി തന്നെ പതിനായിരം രൂപ അക്കൗണ്ടിൽ തിരികെ കയറുന്നതാണെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് അറിയിച്ചപ്പോഴാണ് സത്യം പറഞ്ഞാൽ രോഹിതിനു ശ്വാസം നേരെ വീണത്.

സംസാരിച്ചു ഫോൺ വച്ചയുടനെ തന്നെ, പറഞ്ഞപ്രകാരം ഒരു ലിങ്ക് വരികയും അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങളായ അക്കൗണ്ട് നമ്പർ, പാസ് വേഡ്, തുടങ്ങിയവ രോഹിത് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, പാസ് വേഡ് രേഖപ്പെടുത്തരുത് എന്ന് ഫോമിൽ എഴുതിയിട്ടുണ്ടല്ലോ എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്, ഫോം സബ്മിറ്റ് ചെയ്യുന്നതിനു മുൻപായി രോഹിത് ഒരിക്കൽക്കൂടി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു.

അവസാനം ഒ ടി പിയും

പാസ് വേഡ് ആരോടെങ്കിലും പറയുന്നതിലാണ് റിസ്കുള്ളതെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും, പക്ഷേ സ്വന്തം ഫോണിലെ ഫോമിൽ പാസ് വേഡ് കൊടുക്കുന്നത് ഒരിക്കലും റിസ്കാവില്ലെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ധൈര്യം കൊടുത്തു. അതുപ്രകാരം രോഹിത് ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തു. തുടർന്ന്, അക്കൗണ്ട് അൺലോക്ക് ചെയ്യുന്നതിനായി ലഭിച്ച ഒ ടി പി കൂടി രോഹിത് പറഞ്ഞു കൊടുത്തു.

ഒ ടി പി കൊടുത്തതും, രോഹിതിന്റെ അക്കൗണ്ടിൽ മിച്ചമുണ്ടായിരുന്ന ഇരുപത്തൊൻപതിനായിരം രൂപ നിന്ന നിൽപ്പിൽ ഏതോ  അക്കൗണ്ടിലേയ്ക്കു പോയ് മറഞ്ഞു. ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലായ രോഹിത് വണ്ടിയെടുത്ത് ബാങ്ക് ശാഖയിൽ ചെന്നെങ്കിലും ഇടപാടുകളെല്ലാം നടന്നു കഴിഞ്ഞതിനാൽ നേരെ സൈബർ സെല്ലിലേയ്ക്ക് വിളിച്ചു പരാതിപ്പെടാനാണ് ബാങ്കുദ്യോഗസ്ഥർ ഉപദേശിച്ചത്. അതുപ്രകാരം സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് രോഹിത്.

ആന്റിക്ലൈമാക്സ്

ഗുണപാഠം പറയുന്നതിനു മുൻപായി രോഹിതിന്റെ ഓട്ടത്തിനിടെ  സംഭവിച്ച ഒരു ആന്റിക്ലൈമാക്സിനെപ്പറ്റിയും പറയേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, നെറ്റ് വർക്കിലെ  പ്രശ്നങ്ങൾ മൂലം കൂട്ടുകാരന്റെ അക്കൗണ്ടിലേയ്ക്കു കയറാതെ പോയ പതിനായിരം രൂപ ഇതിനിടെ തിരികെ രോഹിതിന്റെ അക്കൗണ്ടിൽ തിരികെ എത്തിയിട്ടുണ്ടായിരുന്നു.

ഇനി ഗുണപാഠം:

ഇത്തവണ രണ്ടു പാഠങ്ങളാണ് പഠിക്കാനുള്ളത്. ഏതു സ്ഥാപനത്തിന്റേയും കസ്റ്റമർ കെയർ നമ്പർ ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു തന്നെ നോക്കിയെടുക്കുക എന്നതാണ് ഒന്നാമത്തെ പാഠം.  കസ്റ്റമർ കെയർ നമ്പർ തിരയുന്ന ഉപഭോക്താക്കൾക്ക് എളുപ്പം കിട്ടാൻ പാകത്തിൽ തട്ടിപ്പുകാർ സ്വന്തം നമ്പറുകൾ ലഭ്യമാക്കി അതുപയോഗിച്ച് മേൽ സൂചിപ്പിച്ച തരത്തിൽ നടത്തുന്ന തട്ടിപ്പുകളിൽ പെടാതിരിക്കാനാവും എന്നതാണ് ഇങ്ങനെ ശീലിച്ചാലുള്ള ഗുണം.

ഏതെങ്കിലും ലിങ്ക് വഴി ലഭിക്കുന്ന ഫോമുകളിൽ സ്വന്തം അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ് കാർഡ് വിവരങ്ങൾ, പാസ് വേഡ് തുടങ്ങിയവ ഒരിക്കലും രേഖപ്പെടുത്തരുത് എന്നതാണ് രണ്ടാമത്തെ പാഠം. ആരൊക്കെ എങ്ങനെയൊക്കെ ആ വിവരങ്ങൾ ഉപയോഗിച്ചേക്കാം എന്ന് പറയാനേ പറ്റില്ലല്ലോ.

പിന്നെ, ഒ ടി പി ആരുമായും പങ്കുവെക്കരുത് എന്ന കാര്യം, ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്ന വാചകത്തിനെക്കാൾ പ്രശസ്തമായതിനാൽ പ്രത്യേകിച്ചൊരു പാഠമായി പറയേണ്ട കാര്യമില്ലല്ലോ, അല്ലേ.

English Summary : Beware About Cyber Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com