സ്വകാര്യ ബാങ്കുകളുടെ വിപണി വിഹിതം വര്‍ധിക്കുന്നതു തുടരും
Mail This Article
പൊതുമേഖലാ ബാങ്കുകളുടെ ചെലവില്‍ ഉയര്‍ന്ന ഗുണമേന്‍മയുള്ള സ്വകാര്യ ബാങ്കുകള്‍ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യയില്‍ കണ്ടു കൊണ്ടിരുന്നത്. ഈ പ്രവണത തുടരുമെന്നു തന്നെയാണ് പ്രതീക്ഷ. രാജ്യത്തെ പത്തു പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കിയതോടെ ആകെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ല്‍ നിന്നു 12 ആയി കുറഞ്ഞു. ഈ ലയനങ്ങളിലൂടെ പൊതുമേഖലാ ബാങ്കുകളുടെ ആസ്തി നിലവാരം വര്‍ധിപ്പിക്കാനും മൂലധന നില മെച്ചപ്പെടുത്താനുമെല്ലാം സാധിച്ചിട്ടുണ്ട്. പക്ഷേ, ഇതു ലാഭസാധ്യതയിലേക്ക് എത്താന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി എടുക്കും എന്നതാണ് സ്ഥിതി.
കുറഞ്ഞ പലിശ നിരക്ക് റിയല്‍ എസ്റ്റേറ്റിലും വാഹന മേഖലയിലും ഉയര്‍ച്ചയുണ്ടാക്കും
ആഗോള തലത്തില്‍ എല്ലാ കേന്ദ്ര ബാങ്കുകളും വളരെ ഉദാരമായി പണം ലഭ്യമാക്കുന്നതാണല്ലോ 2020-ല്‍ കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം അവയുടെ ബാലന്‍സ് ഷീറ്റില്‍ ഒന്‍പതു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനവാണു കൈവരിച്ചത്. ഇതിന്റെ ഫലമായി ഓഹരി, സ്വര്‍ണ വിലകള്‍ കുതിച്ചു കയറുകയും ചെയ്തു.
ഇന്ത്യയിലും റിസര്‍വ് ബാങ്കിന്റെ വളരെ ഉദാരമായ പണനയങ്ങളാണു കണ്ടത്. റിപോ നിരക്ക് 115 അടിസ്ഥാന പോയിന്റുകള്‍ കുറച്ചതടക്കമുള്ള നീക്കങ്ങള്‍ വായ്പ തേടുന്നവര്‍ക്ക് എളുപ്പത്തില്‍ പണം ലഭ്യമാക്കി. വായ്പകള്‍ ചെലവു കുറഞ്ഞതുമായി. ഏഴു ശതമാനത്തില്‍ താഴെയുള്ള നിരക്കില്‍ ഭവന വായ്പകള്‍ ലഭ്യമായതും കാണാനായി. റിയല്‍ എസ്റ്റേറ്റ്, വാഹന മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിനാണ് ഈ സ്ഥിതിഗതി വഴിയൊരുക്കിയത്. വാഹന വിപണിയില്‍ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തുണ്ടായ കുതിച്ചു ചാട്ടത്തിന് കാരണമായത് ഉദാരമായ പണനയമാണ്. ഇവയെല്ലാം തുടരുമെന്നാണ് നിലവിലെ സൂചനകള്‍.
ലേഖകൻ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ്
English Summary : Private Banks may Grow more