ADVERTISEMENT

ചെക്കുകള്‍ കൈകാര്യം ചെയ്യാത്തവരില്ല. ഡിജിറ്റല്‍ യുഗത്തിലും വിശ്വാസ്യതയോടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പലരും ഇന്നും ചെക്കുകളെ തന്നെയാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകളില്‍ വിശ്വാസമില്ലാത്തവര്‍ പ്രത്യേകിച്ചും. കാര്യങ്ങളിങ്ങനെയാണെങ്കിലും ചെക്ക് മടങ്ങിയ കേസുകളും നിരവധിയാണ്്. രാജ്യത്തെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ചെക്ക് ബൗണ്‍സ് കേസുകള്‍ 35 ലക്ഷം വരും.

പരാതിക്കാര്‍ അവശേഷിക്കുന്നില്ല

പതിറ്റാണ്ടുകള്‍ നീണ്ട കേസുകളില്‍ പലതിലും പരാതിക്കാര്‍ പോലും അവശേഷിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കാണാന്‍ സുപ്രീം കോടതി രംഗത്തിറങ്ങിയത്. ഇവയുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ ഇത് കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക കോടതി തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ എന്ന് സര്‍ക്കാരിനോട് ആരാഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായുള്ള ബഞ്ച് ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജിയ്ക്ക് ഒരാഴ്ച സമയം നല്‍കിയിരിക്കുകയാണ്.കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചാല്‍ പരിഹാരമാവാതെ കിടക്കുന്ന 35 ലക്ഷം കേസുകളില്‍ തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം.

ചെക്ക് മുടങ്ങിയാല്‍ 

രാജ്യത്തെ ജില്ലാ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ക്രിമിനല്‍ കേസുകളില്‍ 15 ശതമാനവും ഇത്തരം കേസുകളാണ്. ചെക്ക് ബൗണ്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഹൈക്കോടതികളോടും സംസ്ഥാന പൊലീസ് മേധാവികളോടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ചെക്ക് ബൗണ്‍സായാല്‍ അതിന്റെ കാരണമന്വേഷിച്ച് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതാണ് രീതി. അക്കൗണ്ടില്‍ പണമില്ലായ്മ, തീയതിയുടെ പ്രശ്‌നം, തുക എഴുതിയതിലെ പൊരുത്തക്കേട്, ചെക്കിലെ ഓവര്‍ റൈറ്റിങ്, കീറല്‍ മുതലായവ മൂലമാകും ചെക്ക് മടങ്ങുക. പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ ചെക്ക് നല്‍കിയ ആള്‍ ആവശ്യപ്പെട്ടാലും മടങ്ങും. ഇങ്ങനെ സംഭവിച്ചാല്‍ ബൗണ്‍സായതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള 'ചെക്ക് റിട്ടേണ്‍ മെമ്മോ' ബാങ്കില്‍നിന്ന് ഫയല്‍ ചെയ്തയാള്‍ക്ക് ലഭിക്കും. ഇതോടെ മെമ്മോ ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ചെക്ക് ഇഷ്യു ചെയ്തയാള്‍ക്കു വക്കീല്‍നോട്ടീസ് അയയ്ക്കാം.  നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ചെക്ക് നല്‍കിയ ആള്‍ പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ സെക്ഷന്‍ 138 അനുസരിച്ച് ക്രിമിനല്‍ പരാതി മജിസ്ട്രേറ്റ് കോടതിയില്‍ 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാം. നോട്ടീസ് കൈപറ്റാതിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ചെക്കിലെ തുകയുടെ ഇരട്ടി വരെയോ പിഴയും രണ്ട് വര്‍ഷം വരെ തടവും ഇവ രണ്ടുമോ ശിക്ഷയായി ലാഭിക്കാം. ഇങ്ങനെ തീരേണ്ട കേസുകളാണ് പതിറ്റാണ്ടുകളായി പെരുകി 35 ലക്ഷം ആയിരിക്കുന്നത്.

English Summary : A New Court may form for Cheque Related Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com