വ്യക്തിഗത വായ്പയെടുക്കുന്നത് വർധിച്ചു
Mail This Article
രാജ്യത്ത് കോവിഡ് സൃഷ്ടിച്ച ആശങ്കയില്‍ വ്യക്തിഗത വായ്പകളില്‍ വന്‍ ഉയര്‍ച്ച. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലുണ്ടായ വര്‍ധന 13.5 ശതമാനമാണെന്ന് ആര് ബി ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വ്യാവസായിക വായ്പകളില്‍ വലിയ കുറവുണ്ടാകുകയും ചെയ്തു.
പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ക്ക് പൊതുവെ ചെറുപ്പക്കാര്‍ സ്വീകരിക്കുന്ന വായ്പകളാണ് വ്യക്തിഗത വായ്പകള്‍. മധ്യവര്‍ഗ ഉപഭോക്താക്കള്‍ സ്വീകരിക്കുന്ന ഇത്തരം വായ്പകള്‍ക്ക് പൊതുവേ പലിശ നിരക്ക് കൂടുതലായിരിക്കും. 9 ശതമാനം മുതല്‍ 20 ശതമാനം വരെ ഇത്തരം വായ്പകള്‍ക്ക് പലിശ ഈടാക്കാറുണ്ട്. ശമ്പള വരുമാനത്തെ ആധാരമാക്കി നല്കുന്ന വായ്പകളായതിനാല്‍ പെട്ടന്ന് ലഭിക്കും. അതുകൊണ്ട് വിപണയില്‍ ഏറെ പ്രീയപ്പെട്ടതും ഇതാണ്.
കോവിഡില്‍ വരുമാനം നിലയ്ക്കുകയോ, കുറയുകയോ ചെയ്തതും ആശുപത്രി ചെലവുകള്‍ കുതിച്ചുയര്‍ന്നതും ഇക്കാലയളവിലെ വ്യക്തഗത വായ്പകള്‍ കൂടുതലാകാന്‍ കാരണമായി.
കുടുംബ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വായ്പകളും ഇക്കാലയളവില്‍ കൂടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖലയില്‍ 10.9 ശതമാനമാണ് വളര്‍ച്ച.
അതേസമയം കോര്‍പ്പറേറ്റ് മേഖലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വായ്പകള്‍ കുറയുകയാണ്. ആകെ വായ്പയുടെ 28.3 ശതമാനത്തില്‍ താഴെയാണ് കോര്‍പ്പറേറ്റ് വായ്പ. പ്രവര്‍ത്തന മൂലധന വായ്പകളും കുറഞ്ഞിട്ടുണ്ട്.
English Summary : Personal Increased during Covid Period