ADVERTISEMENT

വിദേശ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് എല്‍ ആര്‍ എസ് (ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം) റൂട്ട് ഉപയോഗിക്കരുതെന്ന് ഐ സി ഐ സി ഐ ബാങ്ക്. ക്രിപ്‌റ്റോകറന്‍സികളില്‍ നടത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്ക് ഇനി ഈ നിക്ഷേപ രീതി അക്കൗണ്ടുടമകള്‍ക്ക് ഉപയോഗിക്കാനാവില്ല. ബിറ്റ്‌കോയിന്‍, ഇതേറിയം, പോലുള്ള യാതൊരു വിധ ക്രിപ്‌റ്റോ അഥവാ വെര്‍ച്ച്വല്‍ കറന്‍സികളിലെ നിക്ഷേപത്തിനോ അവ വാങ്ങുന്നതിനോ ഇത്തരത്തില്‍  ഇനി പണം കൈമാറ്റം ചെയ്യാനാകില്ല.

എന്താണ് എല്‍ ആര്‍ എസ്?

വിദേശ വിദ്യാഭ്യാസത്തിന് ഫീസായും ചെലവിനും മറ്റും വിദ്യര്‍ഥികള്‍ക്ക് പണമയക്കുന്നത് വലിയ കാലതാമസം വരുന്ന പ്രക്രിയയായിരുന്നു മുമ്പ്. പ്രധാനമായും ഇതിന് പരിഹാരമെന്നുള്ള നിലയ്ക്കാണ് ആര്‍ ബി ഐ 2004 ല്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് വിഘ്‌നമില്ലാതെ ഫണ്ട് അയച്ച് നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു. ഒരോ സാമ്പത്തിക വര്‍ഷവും 2.5 ലക്ഷം ഡോളര്‍ വരെ ഇങ്ങനെ മാതാപിതാക്കള്‍ക്ക് അയക്കാം. ട്രസ്‌ററുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ ഇവയ്‌ക്കൊന്നും എല്‍ ആര്‍ എസ് ചാനല്‍ ഉപയോഗിക്കാന്‍ അനുവാദവുമുണ്ടായിരുന്നില്ല.

ക്രിപ്‌റ്റോ നിക്ഷേപം

കഴിഞ്ഞ മേയില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍  ക്രിപ്‌റ്റോ കറന്‍സി വിനിമയം,വ്യാപാരം, നിക്ഷേപം എന്നിവയ്ക്കുളള നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് എല്‍ ആര്‍ എസ് വഴി ഈ മേഖലയിലേക്കുള്ള നിക്ഷേപം ഇടപാടുകാര്‍ക്കിടയിൽ വര്‍ധിച്ചത്. പോരാത്തതിന് ഇന്ത്യയിലിത് നിരോധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നത് വിദേശത്ത് ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ നടത്താന്‍ ഇടപാടുകാരെ പ്രേരിപ്പിച്ചു. എല്‍ ആര്‍ എസ് അങ്ങനെ നിക്ഷേപകര്‍ക്ക് സുരക്ഷിത മാര്‍ഗമായി. ബന്ധുക്കളായ കുട്ടികള്‍ക്കായി ആര്‍ക്കും ഇതു പോലെ പണമയക്കാമെന്നായി. ഈ പണം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലേക്കും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ കുറെ മാസങ്ങളായി ഇത് വര്‍ധിക്കുകയായിരുന്നു. ഇതിന് തുടക്കമന്ന നിലയ്ക്കാണ് ഐ സി ഐ സി ഐ ബാങ്കിന്റെ നടപടി. മറ്റ് ബാങ്കുകളും സമാന നിലപാടുകള്‍ എടുത്തേക്കുമെന്നാണ് സൂചനകള്‍.

ഊഹക്കച്ചവടം, കള്ളക്കടത്ത് എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്ത് ഡിജിറ്റല്‍ കറന്‍സികള്‍ക്ക്് വേണ്ടിയുള്ള സേവനങ്ങള്‍ നടത്തരുതെന്ന് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് 2018 ല്‍ നിര്‍ദേശം നല്‍കിയിരുന്നു. 2019 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമിതി സ്വകാര്യ കറന്‍സികള്‍ നിരോധിക്കണമെന്നും ഇതിലെ ഇടപാടിന് 10 വര്‍ഷം തടവ് അടക്കമുള്ള ശിക്ഷ വേണമെന്നും ശുപാര്‍ശ ചെയ്തു. എന്നാല്‍ 2020 മാര്‍ച്ചില്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് ഇതില്‍ ഇടപാട് നടത്താന്‍ അനുവാദം നല്‍കുകയായിരുന്നു. ഇതോടെ നിരോധനത്തില്‍ നിന്ന് സര്‍ക്കാരും പിന്‍മാറി.

English Summary : ICICI Bank Banned LRS for  Foreign Crypto Currency Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com