ജാഗ്രത! ബാങ്കിങ് സേവന നിരക്കുകൾ ഉയരുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയായേക്കും
Mail This Article
വിവിധ ബാങ്കുകൾ ഇടപാടുകാർക്കുള്ള സേവന നിരക്കുയർത്താൻ തയാറെടുക്കുന്നു. ഈ മാസം തുടക്കത്തിൽ എടിഎം ഉപയോഗത്തിനുള്ള സൗജന്യ തവണ കഴിഞ്ഞുള്ള ഇടപാടുകൾക്ക് 20 രൂപയിൽ നിന്ന് 21 രൂപയായി നിരക്കുയർത്തിയിരുന്നു. ഇതിനു പുറമെയാണ് മറ്റ് നിരക്കുകളും ഉയർത്തുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
ജനുവരി 15 മുതൽ പഞ്ചാബ് നാഷണൽ ബാങ്ക് പണമിടപാടുകൾക്കുള്ള സേവന നിരക്കുകൾ ഉയർത്തും. മെട്രോ നഗരങ്ങളിൽ 10,000 രൂപ അക്കൗണ്ടിലില്ലെങ്കിൽ(ക്വാട്ടർലി ബാലൻസ്) അതിനു പിഴ ഈടാക്കും. ഗ്രാമ പ്രദേശങ്ങളിൽ ഇത് 200 രൂപയിൽ നിന്നും 400 രൂപയാക്കി ഉയർത്തി. നഗരങ്ങളിൽ ഇത് 300 രൂപയിൽ നിന്നും 600 രൂപയാക്കി മാറ്റി. ഒരു വർഷം 12 പ്രാവിശ്യം ലോക്കർ തുറക്കുന്നതിനു തുക ഈടാക്കുകയില്ല. എന്നാൽ അതിനുശേഷമുള്ള ഓരോ തുറക്കലിനും 100 രൂപ ഈടാക്കും. നഗര പ്രദേശങ്ങളിലെ ലോക്കർ നിരക്കുകൾ 500 രൂപ വർധിപ്പിച്ചു .
ഐ സി ഐ സി ഐ ബാങ്ക്
ഫെബ്രുവരി 10 മുതൽ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിരക്കുകൾ ഉയർത്തും. എല്ലാ കാർഡുകളുടെയും ക്യാഷ് അഡ്വാൻസ് നിരക്ക് 2.50 ശതമാനമാക്കി ഉയർത്തി. ഇതിന്റെ കുറഞ്ഞ തുക 500 രൂപയായിരിക്കും. ക്രെഡിറ്റ് കാർഡുകളുടെ കുടിശിക അടക്കുവാൻ വൈകിയാൽ കൊടുക്കേണ്ട 'ലേറ്റ് പേമെന്റ് ചാർജ് ' ഉയർത്തി. ചെക്കുകൾ മടങ്ങിയാൽ കൊടുക്കുവാനുള്ള തുകയുടെ 2 ശതമാനം, കുറഞ്ഞത് 500 രൂപ വരെ ഈടാക്കും.
'ഇൻസ്റ്റ അലേർട്ട്' കൾക്ക് എച് ഡി എഫ് സി ബാങ്ക് തുക ഉയർത്തി. ഇമെയിലിനും, എസ് എം എസിനുമുള്ള നിരക്കുകളാണ് ഉയർത്തിയിരിക്കുന്നത്.
ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കും നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടിന് 4 പണമിടപാടുകൾ സൗജന്യമായിരിക്കും. അതിനുശേഷമുള്ള ഇടപാടുകൾക്ക് മൊത്തം തുകയുടെ 0.50 ശതമാനമോ, കുറഞ്ഞത് 25 രൂപയോ ഈടാക്കും.
English Summary: Banks are Increasing Service Charges