ADVERTISEMENT

ഇന്ത്യ അതിരൂക്ഷമായ വിലക്കയറ്റഭീഷണിയിലേയ്ക്ക് നീങ്ങുകയാണോ? മുന്നറിയിപ്പ് നൽകുന്നതും ആശങ്കപ്പെടുന്നതും മറ്റാരുമല്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ. തികച്ചും അപ്രതീക്ഷിതമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ നിരക്ക് 40 അടിസ്ഥാന പോയിന്റ് (0.4ശതമാനം) ഉയർത്തിയതിനു കാരണവും മറ്റൊന്നല്ല.

ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും പാലിനും പാലുൽപ്പന്നങ്ങൾക്കും അടക്കം വില കൂടുമെന്നാണ് ആർബിഐ  വിലയിരുത്തുന്നത്. ആശങ്ക ഉണർത്തുന്ന ഈ സാഹചര്യമാണ് പലിശ നിരക്ക് (റിപ്പോ റേറ്റ്) വർധനയ്ക്ക് ആർബിഐയെ നിർബന്ധിതമാക്കിയത്. വിപണിയിലെ പണലഭ്യത കുറച്ച്  പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ആർബിഐ അസാധാരണയോഗം കൂടിയതും പലിശ  വർധന പ്രഖ്യാപിച്ചതും.  

2020 മെയ് മാസത്തിനു ശേഷം നാല് ശതമാനമെന്ന നിലയിൽ റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ 4.40 ശതമാനമായി വർധിപ്പിച്ചത്. കരുതൽ ധനാനുപാതം 50 അടിസ്ഥാന പോയിന്റും (അര ശതമാനം) വർധിപ്പിച്ചിട്ടുണ്ട്. 2018 ലാണ് റിസർവ് ബാങ്ക് ഇതിനു മുമ്പ് റിപ്പോ നിരക്കുയർത്തിയിട്ടുള്ളത്. 

യുക്രൈൻ റഷ്യ യുദ്ധമടക്കമുള്ള ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങൾ, ആഗോളതലത്തിൽ എണ്ണയ്ക്കും  ഭക്ഷ്യവസ്തുക്കൾക്കും ഉള്ള വില വർധന, അതുമൂലമുള്ള  പണപ്പെരുപ്പം എന്നിവയെല്ലാം  ഇന്ത്യയെ  സമ്മർദ്ദത്തിലാക്കുന്നു എന്നാണ് ആർബിഐ  ഗവർണർ  വ്യക്തമാക്കിയത്. മാത്രമല്ല  ആർബിഐ നിർദേശിക്കുന്ന ആറു ശതമാനം എന്നതിലും മുകളിലാണ് കഴിഞ്ഞ ഏതാനും മാസമായി  രാജ്യത്തെ പണപ്പെരുപ്പം. ഉപഭോക്തൃ വില അടിസ്ഥാനമായിക്കുള്ള പണപ്പെരുപ്പം മാർച്ചിൽ 6.95 ശതമാനമായി. 

ഇതോടെയാണ് പലിശ വർധനയ്ക്ക് ആർബിഐ നിർബന്ധിതമായത്.  ബാരലിനു നൂറു ഡോളറിനു മുകളിലുള്ള എണ്ണവില ഇനിയും  ഇന്ത്യയിൽ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും  കാരണമായേക്കാം എന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

റിപ്പോകൂട്ടിയാൽ  വില കുറയുമോ?      

ആർബിഐ ബാങ്കുകൾക്ക് കൊടുക്കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഈ നിരക്ക് ഉയരുന്നതോടെ ബാങ്കുകൾ വായ്പ എടുക്കുന്നത് കുറയ്ക്കും. അതോടെ ആളുകൾക്ക് ലഭിക്കുന്ന വായ്പാ തുകയിലും കുറവുണ്ടാകും. മാത്രമല്ല പലിശ ഉയരുന്നതോടെ ആളുകൾ വായ്പ എടുക്കാനും മടിക്കും. ഇതുവഴി വിപണിയിലേക്കുള്ള പണമൊഴുക്കു കുറയ്ക്കാനാകും. ഇതു വിലക്കയറ്റത്തിനു കടിഞ്ഞാണിടാന്‍ സഹായിക്കും. 

English Summary: RBI Hiked Repo Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com