ഡിഎച്ച് എഫ്എൽ തട്ടിച്ചത് പൊതുമേഖലാ ബാങ്കുകളെ, ഒഴുകി പോകുന്നത് സാധാരണക്കാരന്റെ നികുതി പണം
Mail This Article
പൊതുമേഖല ബാങ്കുകളെ ശാക്തീകരിക്കുന്നതിനും നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഓരോ വർഷവും ജനങ്ങളിൽ നിന്നുള്ള നികുതി പണം വാരി കോരി ബാങ്കുകൾക്ക് കൊടുക്കുകയാണ്. മറുവശത്ത് വമ്പൻ തട്ടിപ്പുകളിലൂടെ വീണ്ടും വീണ്ടും ബാങ്കുകളുടെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു.
നാളുകളായി തുടരുന്ന ഇന്ത്യയിലെ വായ്പ തട്ടിപ്പ് കേസുകളുടെ പട്ടികയിലേക്ക് ബാങ്കിങ് രംഗത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതെന്ന് കരുതുന്ന 34,615 കോടി രൂപയുടെ ഡി എച്ച് എഫ് എൽ തട്ടിപ്പു കൂടി വരുന്നതോടെ ഈ ബാങ്കുകൾ തകരുമോ എന്ന ആശങ്ക പെരുകുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34,615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഡിഎച്ച്എഫ്എല്ലിന്റെ കപിൽ വാധവാനും ധീരജ് വാധവാനും എതിരെ സിബിഐ പുതിയ കേസ് റജിസ്റ്റർ ചെയ്തു. ഇത് സി ബി ഐ അന്വേഷിക്കുന്ന ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ്. യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂർ ഉൾപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട് വാധവാൻമാർ മുൻപേതന്നെ സിബിഐ അന്വേഷണത്തിലാണ്. ഈ അഴിമതിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഓഡിറ്റർ റിസർവ് ബാങ്കിന് സമർപ്പിച്ചു.
സാങ്കൽപ്പിക വായ്പ
നൂറുകണക്കിന് സാങ്കൽപ്പിക വായ്പ അക്കൗണ്ടുകൾ, 14,046 കോടി രൂപയുടെ റിക്കവറി ഡിമാൻഡ്, ബാന്ദ്രയിലെ ഒരു സാങ്കൽപ്പിക സ്ഥാപനം വഴിയുള്ള നിക്ഷേപങ്ങൾ എന്നിവ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. വ്യാജ വായ്പകളിലൂടെ പല സാമ്പത്തികസ്ഥാപനങ്ങളിലൂടെ പണം തിരിമറി നടത്തുകയായിരുന്നു ഡി എച്ച് എഫ് എല്ലിന്റെ രീതി. സാങ്കൽപ്പിക സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റികളില്ലാതെ വലിയ മൂല്യമുള്ള വായ്പകൾ നൽകിയ നിരവധി സംഭവങ്ങളും തിരിച്ചറിഞ്ഞു. ഇ മെയിൽ ആശയവിനിമയം വഴി വായ്പകൾ അനുവദിച്ചതിന്റെയും വിതരണത്തിന്റെയും വായ്പ ഫയലുകളൊന്നും ഡി എച്ച് എഫ്‌എല്ലിൽ സൂക്ഷിച്ചിട്ടില്ല. പല കേസുകളിലും വിതരണം ചെയ്ത ഫണ്ടുകൾ പ്രൊമോട്ടർമാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും മറ്റു പല കള്ളത്തരങ്ങളും ഡി എച്ച് എഫ്‌എല്ലിൽ നടന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു.
ഉൾപ്പെട്ട ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കർണാടക ബാങ്ക് എന്നിവയെല്ലാം ഡി എച്ച് എഫ് എല്ലിന് വായ്പ കൊടുത്തവരിൽ ഉൾപ്പെടുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡി എച്ച് എഫ്‌എല്ലിനു ഏറ്റവും കൂടുതൽ വായ്പ കൊടുത്തിരിക്കുന്നത്. മിക്ക ബാങ്കുകളും ഡിഎച്എഫ്എൽ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
പുതിയ ഫിൻടെക് കമ്പനികളും മറ്റു വായ്പ ആപ്പുകളും ബാങ്കുകളുടെ നിലനിൽപ്പിനു ഭീഷണി മുഴക്കുമ്പോൾ അധികാരികളുടെ പിടിപ്പുകേടുകൊണ്ടുണ്ടാകുന്ന ഇത്തരം തട്ടിപ്പുകൾക്ക് തടയിടാൻ ഇന്ത്യയിൽ ഇപ്പോഴും ശക്തമായ സംവിധാനങ്ങളില്ലാത്തത് മൂലം ഇനിയും ഈ രംഗത്തുനിന്നുള്ള അഴിമതി കഥകൾ നമുക്ക് കേൾക്കാം.
English Summary : Know about the Biggest Banking Fraud in India