ADVERTISEMENT

വിരമിക്കൽ അടുത്ത സമയത്താണ്, രവികുമാർ (യഥാർഥ പേരല്ല) സ്വന്തം വായ്പകളുടെ നിജസ്ഥിതിയൊന്നു പരിശോധിക്കാമെന്നു വച്ചത്. മൂന്നു ഭവനവായ്പകളാണ് അദ്ദേഹത്തിനുള്ളത്. അതിൽ രണ്ടിലും 11.2 പലിശ (2021 ജൂലൈയിൽ) ഈടാക്കുന്നുണ്ടെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതായിരുന്നു. ഭവനവായ്പ പലിശ ആറര ശതമാനത്തിൽ എത്തി നില്‍ക്കുമ്പോൾ 4 ശതമാനത്തോളം അധികം, അതും മുൻനിര പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. ഒട്ടും വൈകാതെ ബാങ്കിനെ സമീപിച്ചു. അവർ ആവശ്യപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകി. ഒട്ടും വൈകാതെ രണ്ടു വായ്പയിലും പലിശ 11.2 ൽ നിന്ന് 7 ശതമാനത്തിലേക്ക് ഒറ്റയടിക്ക് താഴ്ത്തിക്കിട്ടി). മൂന്നാമത്തേതിന്റെ പലിശയും 8.5 ശതമാനത്തിൽനിന്ന് ഏഴാക്കി കുറച്ചു. 

പക്ഷേ, കഴിഞ്ഞ ഏതാനും വർഷമായി പലിശയിനത്തിൽ അമിതമായി ഈടാക്കിയ തുക മുൻകാല പ്രാബല്യത്തോടെ കുറച്ചുതരണമെന്ന രവികുമാറിന്റെ ആവശ്യം ബാങ്ക് നിരാകരിച്ചു. 

തുടർന്ന് ഓംബുഡ്സ്മാന് പരാതി നൽകുകയും അദ്ദേഹം ബാങ്കിന്റെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ബാങ്ക് നൽകിയ വിശദീകരണം അതേപടി അംഗീകരിച്ച് ഓംബുഡ്സ്മാൻ തുക വകയിരുത്തണം എന്ന ആവശ്യം നിരാകരിച്ചു. പരാതി ക്ലോസ് ചെയ്യുകയും ചെയ്തു. അധികപലിശയിനത്തിൽ ഈടാക്കിയ തുക വകയിരുത്തി കിട്ടണമെന്ന ആവശ്യവുമായി ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തയാറെടുക്കുകയാണ് രവികുമാർ.

വായ്പ എടുത്തയാൾക്കു പറയാനുള്ളത്

∙ ഫ്ലോട്ടിങ് റേറ്റിലാണ് വായ്പ എടുത്തത്. വിപണി നിരക്കിന് ആനുപാതികമായി പലിശ വ്യത്യാസപ്പെടുന്നതാണ് ഇതെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. ആർബിഐ നിരക്കു കുറച്ചപ്പോൾ എന്റെ പലിശയും കുറയുമെന്നു വിശ്വസിച്ചു. സാമ്പത്തികകാര്യങ്ങളിലും ബാങ്കിങ് ചട്ടങ്ങളിലും വലിയ പിടിപാടില്ലാത്ത സാധാരണക്കാരിൽ ഒരാളാണു ഞാൻ. 

∙ പലിശ കുറവിന്റെ നേട്ടം നിലവിലെ ഉപയോക്താവിനും ലഭ്യമാക്കണം എന്നു റിസർവ് ബാങ്ക്, കർശന ഉത്തരവു നൽകിയതായി അറിയാം. എന്നാൽ, ഇതു കിട്ടാൻ ബേസ് റേറ്റിലേക്കു മാറ്റാൻ അപേക്ഷിക്കണം എന്ന് അറിഞ്ഞെങ്കിൽ ആവശ്യമായത് നേരത്തേ ചെയ്യുമായിരുന്നു. 

∙ 30 വർഷമായി എന്റെ സാലറി അക്കൗണ്ട് ഇതേ ശാഖയിലാണ്. വായ്പയ്ക്കായും മറ്റും പലവട്ടം ബാങ്ക് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ബേസ്റേറ്റിനെക്കുറിച്ചോ നിലവിലെ വായ്പയ്ക്ക് നേട്ടം കിട്ടാനായി പ്രത്യേകം അപേക്ഷിക്കണമെന്നോ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. മെസേജായോ, ഇ–മെയിലായോ ഒരു അറിയിപ്പും ബാങ്ക് തന്നിട്ടുമില്ല.

∙ ശമ്പളത്തിൽനിന്നു പിടിക്കുന്നതിനാൽ മൂന്നു വായ്പകളിലും മാസഗഡു ഇത്രയും വർഷം കൃത്യമായി അടച്ചിട്ടുണ്ട്. കോവിഡ്കാലത്തും മുടക്കം വരുത്തിയിട്ടില്ല. ഇത്തരത്തിൽ ഏറ്റവും നല്ല ഇടപാടുകാരനായ എന്നെ കാര്യങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്തം ബാങ്കിനില്ലേ? കൂടുതൽ തുക ഈടാക്കാനായി ബോധപൂർവം ഇതു മറച്ചു വച്ചതല്ലേ? 

home-loan

∙ പലിശ 7നു താഴെയെത്തിയിട്ടും 4% അധികം ഈടാക്കി. മാത്രമല്ല, എന്റെ നിരക്ക് 10.75% ആയിരിക്കെ ഇടയ്ക്ക് (2008 നവംബർ –2009 ഫെബ്രുവരി) ഒരു വായ്പയിൽ 15–15.75% ഈടാക്കുകയും പെട്ടെന്ന് 9.25 ലേക്കു കുറയ്ക്കുകയും ചെയ്തു. അതേസമയം മറ്റേ വായ്പയിൽ 10.5–9.75% ആണ് നിരക്ക്. എന്തുകൊണ്ടാണ് ഈ വ്യത്യാസം? 

∙ കൃത്യമായി അടച്ചിട്ടും പല മാസങ്ങളിലും രണ്ടും മൂന്നും തവണ പലിശ ഈടാക്കിയതായി കാണുന്നു. ഇടയ്ക്കിടയ്ക്ക് വ്യത്യസ്ത നിരക്കുകളും കാണാം. ഇത് എന്താണെന്നു മനസ്സിലാകുന്നില്ല. ഇവിടെയെല്ലാം ബാങ്ക് ആർബിഐ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ? 

∙ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും പരിഗണിക്കാതെ, ബാങ്കിനോടു വിശദീകരണം ചോദിക്കാതെ പരാതി ക്ലോസ് ചെയ്തെന്ന് ഓംബുഡ്സ്മാൻ അറിയിക്കുകയായിരുന്നു. ഇടപാടുകാർക്ക് നീതി ഉറപ്പാക്കേണ്ട സ്ഥാപനം ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തേണ്ടതല്ലേ? ആർബിഐ 2010 ൽ കൊണ്ടുവന്ന ബേസ്റേറ്റിന്റെയും 2019 ൽ നടപ്പാക്കിയ റിപ്പോ ലിങ്ക്ഡ് റേറ്റിന്റെയും നേട്ടവും അതത് സമയത്ത് അനുവദിക്കണം എന്ന ന്യായമായ ആവശ്യമല്ലേ നിരാകരിച്ചത്. 

∙ സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി കൺവീനറായ കനറാ ബാങ്കിന് ആർബിഐ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ സാധാരണക്കാര്‍ക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതിനു വിരുദ്ധമായാണ് എന്നോടു പ്രവർത്തിച്ചത്. 

∙ വൻവാഗ്ദാനങ്ങളുമായി പുതിയവരെ ആകർഷിക്കുമ്പോൾ കൃത്യമായി തിരിച്ചടയ്ക്കുന്ന പഴയ ഇടപാടുകാരിൽനിന്നു ബാങ്ക് വൻപിഴ ഈടാക്കുന്നത് ശരിയാണോ? അതിനാവശ്യമായ നടപടികൾ ആർബിഐയും സർക്കാരും സ്വീകരിക്കണം. 

ബാങ്ക് പറയുന്നത് 

∙ അധിക പലിശ ഈടാക്കിയെന്നും മുൻകൂല പ്രാബല്യത്തോടെ തിരിച്ചു കൊടുക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാനാകില്ല. 2007 ലും 2008 ലും വായ്പ എടുത്തത് ബിപിഎൽആർ വിത്ത് ഫ്ലോട്ടിങ് റേറ്റ് രീതിയിലാണ്. അതിൻപ്രകാരം ബാങ്ക് പലിശ വ്യത്യാസപ്പെടുത്തുമ്പോൾ അതനുസരിച്ചുള്ള വ്യത്യാസം വായ്പയിൽ ഉണ്ടാകുമെന്ന കരാറിൽ ഒപ്പിട്ടു നൽകിയിട്ടുമുണ്ട്.

∙ നിരക്കിലെ ഓരോ മാറ്റവും ആർബിഐ നിർദേശം പാലിച്ച് ബാങ്കിന്റെ വെബ്സൈറ്റിലും ശാഖയിലെ നോട്ടിസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

∙ 2021 ഓഗസ്റ്റിൽ വായ്പരീതി മാറ്റണമെന്ന് ആവശ്യപ്പെട്ട ഉടനെ അതു ചെയ്തു കൊടുത്തു. ഇടപാടുകാരനിൽനിന്ന് അപേക്ഷ കിട്ടിയ േശഷമേ ബാങ്കിന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകൂ. 

∙ പരാതിയിൽ പറഞ്ഞതുപോലെ ഈ മൂന്നു വായ്പയിലും കൂടുതൽ തുക ഈടാക്കിയിട്ടുണ്ടോ എന്നും ബാങ്ക് പരിശോധിച്ചു. എന്നാൽ, ഒപ്പിട്ടു നൽകിയ കരാറിലെ നിബന്ധനകൾ അടിസ്ഥാനമാക്കി കണക്കുപ്രകാരം 58,056 രൂപ അദ്ദേഹത്തിൽ നിന്നു തിരിച്ചു ബാങ്ക് പിടിക്കേണ്ടതാണ് എന്നതാണ് വസ്തുത. ഇക്കാര്യം ഫോണിലും നേരിട്ടും ഇടപാടുകാരനെ അറിയിച്ചിട്ടുമുണ്ട്. 

∙ ഇതെല്ലാം വ്യക്തമാക്കുന്ന രേഖകളടക്കം ഓംബുഡ്സ്മാനും വിശദീകരണം നൽകി. ബാങ്കിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.

interest-rate-14

ഓംബുഡ്സ്മാൻ പറയുന്നത് 

ഏപ്രിൽ നാലിനു കനറാ ബാങ്കിനെതിരായ പരാതി ക്ലോസ് ചെയ്തുകൊണ്ടുള്ള അറിയിപ്പിൽ പറയുന്നത്, പരാതിയിൽ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാന്റെ 10(2) ((b) (I) നമ്പർ പ്രകാരം ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ട് എന്നാണ്. ഇതുപ്രകാരം അവസാനിപ്പിച്ച പരാതിയ്ക്കു മേൽ അപ്പീൽ സാധ്യമല്ല. എന്തെങ്കിലും വിവരമോ വിശദീകരണമോ വേണമെങ്കിൽ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക എന്നാണ്. 

വായ്പ എടുത്തവർ ചെയ്യേണ്ടത്

നിങ്ങളുടെ ഭവനവായ്പയുടെ സ്ഥിതി ബാങ്കിലെത്തി അന്വേഷിക്കുക. നിലവിൽ 11 ശതമാനത്തിനു മേൽ പലിശ ഈടാക്കുന്നുണ്ടെങ്കിൽ ആർഎൽഎൽആറിലേക്കു മാറ്റാൻ തയാറാകുക. അതിന് അപേക്ഷ നൽകുക. 

∙ നിലവിൽ ഏഴു ശതമാനം ആണ്  ഭവനവായ്പ പലിശനിരക്ക്. അതിനാൽ, 2019 നു മുൻപ് ഫ്ലോട്ടിങ് റേറ്റിൽ വായ്പ എടുത്തവർ തങ്ങളുടെ വായ്പയുടെ നിരക്ക് എത്രയെന്ന് ഉടനെ പരിശോധിക്കുക. ഉയർന്ന നിരക്കാണെങ്കിൽ ഏതു റേറ്റിലാണെന്ന് അന്വേഷിക്കുക.റിപ്പോ ലിങ്ക്ഡ് നിരക്കിലേക്കു മാറ്റാൻ ആവശ്യപ്പെടുക.

∙ ഇത് പലിശ ഉയരുന്ന കാലമാണ്. അതിനാൽ മാറ്റം ശ്രദ്ധിച്ചു വേണം. പക്ഷേ, അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ശതമാനം പലിശ കൂടിയാലും എട്ടോ എട്ടരയോ ശതമാനമേ ആകൂ. അങ്ങനെയാണെങ്കിലും ഇപ്പോൾ 10–11% നൽകുന്നവർക്ക് ബേസ് റേറ്റിലേക്ക് മാറ്റിക്കിട്ടിയാൽ വലിയ നേട്ടമായിരിക്കും. 

ചില ചോദ്യങ്ങൾ 

ബേസ് റേറ്റ് നിലവിൽ വരുന്ന 2019 നു മുൻപ് വായ്പെടുത്ത ലക്ഷക്കണക്കിന് ഇടപാടുകാരിൽ നിന്നും വിവിധ ബാങ്കുകൾ ഇപ്പോഴും വളരെ ഉയർന്ന നിരക്കിൽ (ഏതാണ്ട് 4–4.5%) അമിത പലിശ ഈടാക്കുന്നുണ്ട് എന്നു വേണം വിലയിരുത്താൻ. ഈ സാഹചര്യത്തിൽ രവികുമാറിന്റെ അനുഭവം ന്യായമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 

∙ ഒരു വായ്പയിൽ 2008 നവംബർ മുതൽ 2009 ഫെബ്രുവരി വരെ 15–15.75 % വരെ ഉയർന്ന പലിശ ഈടാക്കിയിട്ടുണ്ട്. അതിനു മുൻപും ശേഷവും 10 ശതമാനവും ശേഷം 9.25 ശതമാനവും. അതേസമയം രണ്ടാമത്തെ വായ്പയിൽ 10.50% മാത്രമേ ഈടാക്കിയിട്ടുള്ളൂ. എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്നു ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ബാങ്കിനില്ലേ? അതു ഓംബുഡ്സ്മാൻ ബാങ്കിനോട് ആവശ്യപ്പെടേണ്ടതല്ലേ? 

∙ ഒരു ലോയൽ കസ്റ്റമർ അൽപം കൂടി നീതി അർഹിക്കുന്നില്ലേ? 2019 ൽ ആർഎൽഎൽആർ (ബേസ് റേറ്റ് അടിസ്ഥാനമായ നിരക്ക്) നിലവിൽ വന്നെന്നും അതനുസരിച്ച് അപേക്ഷ നൽകണമെന്നും രണ്ടു വർഷം കഴിഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് അറിയിച്ചില്ല. 

∙ ഇടപാടുകാരനെ ബാങ്ക് തലത്തിൽ തന്നെ കാര്യങ്ങൾ അറിയിക്കേണ്ടതല്ലേ? അതിനായി എന്തു നടപടിയാണു സ്വീകരിച്ചത്? സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റിക്കും ഇക്കാര്യത്തിൽ ധാർമികമായ ഉത്തരവാദിത്തം ഇല്ലേ? 

∙ മുൻകാല ഇടപാടുകാർക്ക് ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകണമെന്ന് ബാങ്കുകളെ ഓർമിപ്പിക്കേണ്ട ഉത്തരവാദിത്തം റിസർവ് ബാങ്കിനില്ലേ? 

∙ ബാങ്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും മാർഗനിർദേശങ്ങളും ഇടപാടുകാരിലേക്ക് എത്തിക്കാൻ ആർബിഐ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? 

∙ ഇത്തരത്തിൽ വലിയൊരു അനീതി നേരിട്ട ഉപയോക്താവ് പരാതിയുമായി സമീപിക്കുമ്പോൾ ആർബിഐ ഓംബുഡ്സ്മാൻ സ്വീകരിക്കണ്ട നിലപാട് ഇതാണോ? 

∙ ഇത്തരം അനീതികൾ ബാങ്കിങ് രംഗത്ത് നടക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞിട്ടും അതിനെതിരെ ആർബിഐയും ഓംബുഡ്സ്മാനും എന്തു നടപടി സ്വീകരിച്ചു? 

English Summary: Home Loan  Interest Rate and Grievances Of a Common Customer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com