ADVERTISEMENT

ആഗോള വ്യാപാരത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യൻ രൂപ തയാറാണെന്ന് കേന്ദ്ര ധമനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ഇന്ത്യൻ രൂപയിൽ കയറ്റുമതി ഇറക്കുമതി ഇടപാടുകൾക്കായി ക്രമീകരണങ്ങൾ നടത്താൻ റിസർവ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ രൂപയിൽ തന്നെ ഇൻവോയ്‌സ്‌, പണമിടപാട്, തീർപ്പാക്കൽ എന്നിവക്കായുള്ള സൗകര്യങ്ങളാണ് ചെയ്തു വരുന്നത്. വ്യാപാര കമ്മി കുറക്കാനും, ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്തുവാനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ചട്ടക്കൂടാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്.

നാണ്യശേഖരം 

റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതില്‍ പിന്നെ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യ രൂപയിൽ തന്നെ വ്യാപാരം ചെയ്യുവാൻ തുടങ്ങിയാൽ അത് രൂപയെ കൂടുതൽ ശക്തിപ്പെടുത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുന്ന സാഹചര്യത്തിൽ, ആ ഇടപാട് മാത്രം രൂപയിലാക്കിയാൽ പോലും, ഇപ്പോഴത്തെ അവസ്ഥയിൽ 16 ശതമാനത്തോളം വരെ ഡോളർ ഇടപാടുകൾ കുറക്കാനാകും. ഇത് വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും റിസർവ് ബാങ്കിനെ സഹായിക്കും. 

റുപ്പീ സെറ്റിൽമെന്റ്

വിദേശ സ്ഥാപക നിക്ഷേപകർ ഇന്ത്യൻ  ഓഹരി വിപണിയിലേക്ക് തിരിച്ചു വരാൻ തുടങ്ങിയാലും രൂപ കരകയറും. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം മൂലം വിദേശ കറൻസികൾ ഡോളറിലേക്കാക്കുന്ന പ്രവണത തുടരുന്നതിനാൽ ഡോളർ വീണ്ടും ശക്തിയാര്‍ജിക്കുകയാണ്. അതുകൊണ്ടാണ് റിസർവ് ബാങ്ക് കിണഞ്ഞു പരിശ്രമിച്ചിട്ടും രൂപയെ പെട്ടെന്ന് തകർച്ചയിൽ നിന്നും കരകയറ്റാൻ സാധിക്കാതിരുന്നത്. കേന്ദ്ര സർക്കാരും, റിസർവ് ബാങ്കും ഒരുമിച്ചു നടപ്പിലാക്കുന്ന 'റുപ്പീ സെറ്റിൽമെന്റ്' പച്ച പിടിക്കുകയാണെങ്കിൽ അത് ആഗോള സമ്പദ് വ്യവസ്ഥകളോട് മത്സരിക്കാൻ ഇന്ത്യക്കു ലഭിക്കുന്ന മറ്റൊരു തുറുപ്പു ചീട്ട് ആയിരിക്കും. 

വെല്ലുവിളികൾ 

രൂപയിൽ രാജ്യാന്തര വ്യാപാര ഇടപാടുകൾ എന്ന ആശയം കുറെ നാളുകളായി നയങ്ങൾ രൂപപ്പെടുത്തുന്നവരുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ കയറ്റുമതിക്കാർക്കും, ഇറക്കുമതിക്കാർക്കും അത് സ്വീകാര്യമാകുമോ എന്നൊരു സംശയവും ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ, വെച്ചു താമസിപ്പിക്കാതെ  ഉടൻ തന്നെ അത് നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു. ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരുന്നതോടെ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് തുടങ്ങിയതും, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും കൂട്ടമായി പണം പിൻവലിച്ചതും പെട്ടെന്ന് തന്നെ രൂപയിൽ സെറ്റിൽമെൻറ്റ് എന്ന തീരുമാനം എടുക്കുവാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകമാണ്. എന്നാൽ ഇതിനു വെല്ലുവിളികളും ഏറെയുണ്ടെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഉദാഹരണത്തിന് ഇന്ത്യയുമായി തുല്യ രീതിയിൽ ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി നടത്തുവാൻ ഒരു രാജ്യം തയാറായാൽ മാത്രമേ 'റുപ്പീ സെറ്റിൽമെൻറ്റ്'  സുഗമമായി നടപ്പിലാക്കാൻ സാധിക്കൂ.

English Summary : Is Rupee Settlement a Right Move for Indian Economy? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com