വായ്പ എടുത്തവർക്ക് ആശങ്ക പെരുകുന്നു, പലിശ നിരക്ക് ഇനിയും കൂടുമോ?
Mail This Article
പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനിരക്കുകളിൽ മാറ്റം വരുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് വായ്പ എടുത്തവരും നിക്ഷേപകരും.
ജൂലായിൽ 6.71 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഓഗസ്റ്ററിൽ 7.0 ശതമാനമായി ഉയർന്നു. ഇതോടെ വായ്പാ നിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതരാകും. സെപ്റ്റംബർ 30 നു ചേരുന്ന പണനയ അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
പലിശ നിരക്ക് വർധിച്ചേക്കും
ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നതോടെ ബാങ്കുകൾ പലിശ നിരക്ക് കുത്തനെ ഉയർത്തും. ആർബിഐ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഇത് ഉയരുന്നതോടെ ബാങ്കുകൾ ആർബിഐക്ക് കൂടുതൽ പലിശ നൽകേണ്ടിവരും. പലിശനിരക്കിലെ ഈ വർദ്ധനവ് ബാങ്കുകളുടെ വായ്പാ നിക്ഷേപ നിരക്കുകളിൽ പ്രതിഫലിക്കും. ഭവന വാഹന വായ്പകളുടെ ഉൾപ്പെടെ എല്ലാത്തരം വായ്പകളുടെയും ഇഎംഐ ഉയരും. കാര്യമായി ഉണ്ടായില്ലെങ്കിലും നിക്ഷേപ പലിശയിലും വർധനവ് പ്രതീക്ഷിക്കാം.
ഉപഭോക്തൃ വില സൂചിക (സിപിഐ) യുടെ അടിസ്ഥാനത്തിലുള്ള റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് ജൂലായിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.71 ശതമാനത്തിൽ എത്തിയിരുന്നു. ഇതാണ് വീണ്ടും 7.0 ശതമാനത്തിലേക്ക് ഉയർന്നത്. രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് അടുത്ത എട്ടു മാസത്തിനകം 5 ശതമാനത്തിലെത്തിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ നിരക്ക് 5 ശതമാനത്തിൽ എത്തുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ.
നിരക്ക് വർദ്ധനയെ പ്രതിരോധിക്കാൻ കഴിഞ്ഞ മെയ് മുതൽ മൂന്നു ഘട്ടങ്ങളിലായി റിപ്പോ നിരക്കിൽ 140 ബേസിസ് പോയന്റിന്റ വർദ്ധനവ് വരുത്തിയിരുന്നു. ഇപ്പോൾ 5.40 നിരക്കിലാണ് റിപ്പോ. കോവിഡിനു മുമ്പുള്ള നിലയിലേക്ക് കയറിയ റിപ്പോ 2019 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. അടുത്ത പണനയ അവലോകനത്തിലും റിപ്പോയിൽ 50 ബേസിസ് പോയന്റിന്റെ വർദ്ധന ഉണ്ടായേക്കുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary : Interest Rates may Go Up from Next Month