ADVERTISEMENT

ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്ക് ഇനി കാർഡ് വിവരങ്ങൾ ചോരുമെന്ന പേടി വേണ്ട. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷാ സംവിധാനമായ കാർഡ് ടോക്കണൈസേഷൻ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്നതോടെ ഓൺലൈൻ ഷോപ്പിങ്  കൂടുതൽ സുരക്ഷിതമാകും. ആമസോൺ / ഫ്ലിപ്കാർട് തുടങ്ങിയ സൈറ്റുകൾ നിലവിൽ സേവ് ചെയ്തു വെച്ചിട്ടുള്ള ഇടപാടുകാരുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സെപ്റ്റംബർ 30നുള്ളിൽ നീക്കം ചെയ്യാൻ ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 1 മുതൽ  ഇ കോമേഴ്സ് സൈറ്റുകൾക്ക് കാർഡ് വിവരങ്ങൾ നിലവിലെ രീതിയിൽ സൂക്ഷിക്കാൻ അനുമതിയില്ല. ഇനി മുതൽ കാർഡ് വിവരങ്ങൾക്കു പകരം ഒരു കോഡ് നമ്പർ (ടോക്കൺ ) ആണ് ഇടപാടുകൾക്കായി ഉപയോഗിക്കുന്നത്. കാർഡ് വിവരങ്ങൾ ശേഖരിച്ചുവെക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടമോ ദുരുപയോഗമോ ഇതിലൂടെ ഒഴിവാക്കാം. സെപ്റ്റംബർ 30 നുള്ളിൽ ആർബിഐ ചട്ടപ്രകാരം ഇടപാടുകാർ കാർഡ് സേവ് ചെയ്യാനുള്ള അനുമതി നൽകിയില്ലെങ്കിൽ ഒക്ടോബർ 1 മുതൽ പേയ്മെന്റ് നടത്താൻ ഓരോ തവണയും കാർഡ് വിവരങ്ങൾ ടൈപ്പ് ചെയ്യേണ്ടി വരും.

കാർഡ് വിവരങ്ങൾ ടോക്കണിലേയ്ക്ക്

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ 'ടോക്കൺ' എന്ന സവിശേഷമായ കോഡിലേക്ക് മാറ്റുന്നതാണ് ടോക്കണൈസേഷൻ. ഓൺലൈൻ/ ഇ കോമേഴ്സ് ഇടപാടുകൾക്കു മാത്രമാണ് ടോക്കണൈസേഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു കാർഡ് ഓരോ ഇ കോമേഴ്സ് മെർച്ചന്റിന്റെ അടുത്തും ഒരു തവണ മാത്രമേ ടോക്കണൈസേഷൻ ചെയ്യേണ്ടതുള്ളൂ. ഓരോ ഓൺലൈൻ മെർച്ചെന്റിനുമുള്ള ടോക്കൺ വ്യത്യസ്തമായിരിക്കും. എത്ര ഓൺലൈൻ മെർച്ചന്റിന്റ അടുത്തും ഉടമകൾക്ക് ഒരു കാർഡ് ടോക്കണൈസ് ചെയ്യാം. ഏതു മെർച്ചൻറിനു വേണ്ടിയാണോ ടോക്കൺ ഉണ്ടാക്കിയിരിക്കുന്നത് ആ മെർച്ചൻറിനല്ലാതെ ആ ടോക്കൺ ഉപയോഗിക്കാൻ കഴിയില്ല. ഒരിക്കൽ ടോക്കൺ ഉണ്ടാക്കിക്കഴിഞ്ഞാൽ ഭാവി ഉടപാടുകൾക്ക് കാർഡ് ഉടമ ടോക്കൺ വിവരങ്ങൾ ഓർത്തിരിക്കേണ്ടതില്ല.

വൺ ടൈം റജിസ്ട്രേഷൻ വേണം

മെർച്ചന്റ് വെബ് സൈറ്റിൽ വൺ ടൈം റജിസ്ട്രേഷൻ നടത്തി ടോക്കണൈസേഷൻ തിരഞ്ഞെടുക്കാം. കാർഡ് വിവരങ്ങൾ എന്റർ ചെയ്ത് സമ്മതം നൽകിയാൽ ഒടിപി യിലൂടെ അംഗീകാരത്തിന്റെ സാധുത പരിശോധിക്കും. കാർഡ് ടോക്കണൈസേഷൻ നിർബന്ധമല്ല. ഉടമകൾക്ക് ടോക്കണുകൾ ഡി- റജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

English Summary : Card Tokenization will give more Security to Your Debit Credit Cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com