അടിസ്ഥാന വികസന സൗകര്യങ്ങളിൽ കുറവുണ്ടാവുമെന്നാണ് പൊതുവെ കരുതിയിരുന്നതെങ്കിലും ധനമന്ത്രി കഴിഞ്ഞ വർഷങ്ങളിൽ തുടർന്ന നില തുടരുകയും നടപ്പു സാമ്പത്തിക വർഷത്തിൽ നിന്നും 33 % വർദ്ധനവോടെ 10 ട്രില്യൺ രൂപ ഈ രംഗത്തേക്ക് മാറ്റിവെക്കുകയും ചെയ്തിരിക്കുന്നു. ഇത് ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനമാണ്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണമൊഴുക്ക് സാധ്യമാക്കുകയും ചെയ്യും.
അതോടൊപ്പം കൃഷി, എം എസ് എം ഇ , മത്സ്യബന്ധനം എന്നീ രംഗങ്ങളിലേക്കും ശ്രദ്ധകൊടുത്തുകൊണ്ട് സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത ആവർത്തിച്ചു.
എമർജൻസി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ഒരു വർഷത്തേയ്ക്ക് കൂടെ തുടരുന്നത് കോവിഡ് ബുദ്ധിമുട്ടുകളിൽ തുടരുന്ന യൂണിറ്റുകൾക്ക് ആശ്വാസമാകും. 9000 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കോവിഡ് മൂലം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പ്രൊജക്ടുകളിൽ നഷ്ടപെടുമായിരുന്ന തുകയിൽ നിന്ന് 95% തിരിച്ചുനൽകുന്നതും ഈ വിഭാഗത്തിനു സന്തോഷം നൽകും.
മുതിർന്ന പൗരന്മാർ
മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് നിക്ഷേപം 15 ലക്ഷത്തിൽ നിന്നും 30 ലക്ഷത്തിലേക്കു ഉയർത്തിയാണ് നൽകിയിരിക്കുന്ന ആശ്വാസം. അതെ സമയം നികുതി സ്ലാബുകളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളും 15 ലക്ഷം വരെയുള്ള വരുമാനക്കാരുടെ നികുതി തുകയിൽ കുറവ് നൽകും.
എന്നാൽ 80c റിബേറ്റിൽ വർദ്ധനവ് വേണം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല. അത് ഭവന വായ്പ രംഗത്തും മെഡിക്കൽ ഇൻഷുറൻസ് രംഗത്തും പ്രതീക്ഷിച്ച സപ്പോർട്ട് നൽകില്ല.
ധനക്കമ്മി 5.9 ശതമാനത്തിൽ നിർത്താൻ കഴിയുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ്. ഇത് നടപ്പു സാമ്പത്തിക വർഷത്തെ ധനക്കമ്മിയായ 6.4 ശതമാനത്തിൽ നിന്ന് കുറവാണ്. നിർദേശങ്ങൾ ആകമാനം നോക്കിയാൽ ഇത് വളരെ ശ്രമകരമായ ഒന്നായിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയിരിക്കുന്ന തുക വെച്ച് നോക്കുമ്പോൾ, ബാങ്ക് ക്രെഡിറ്റ് കുറഞ്ഞത് 16 -17 ശതമാനത്തിൽ എങ്കിലും വളരേണ്ടതുണ്ട്. ഇതിനെ സഹായിക്കുന്ന രീതിയിൽ ബാങ്ക് നിക്ഷേപ സമാഹരണം നടക്കേണ്ടതുണ്ട്. ബാങ്കുകൾക്ക് ഈ ഉദ്യമം തുടർന്നും വെല്ലുവിളിയായിരിക്കുമെന്നാണ് ബജറ്റ് നിർദേശങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ
English Summary Union Budget Highlights