ADVERTISEMENT

സെൻട്രൽ ബാങ്കുകൾ 2022ൽ ഏകദേശം 70 ബില്യൺ ഡോളർ വിലമതിക്കുന്ന 1,136 ടൺ സ്വർണമാണ് വാങ്ങി കൂട്ടിയത്. 1967ന് ശേഷമുള്ള ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ വർഷമായിരുന്നു 2022 എന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ കാണിക്കുന്നു. തുർക്കി, ചൈന, ഈജിപ്ത്, ഖത്തർ തുടങ്ങിയ ബാങ്കുകൾ കഴിഞ്ഞ വർഷം സ്വർണം വാങ്ങിയതായി അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷം സെൻട്രൽ ബാങ്കുകൾ വാങ്ങിയ സ്വർണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പരസ്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്  വേൾഡ് ഗോൾഡ് കൌൺസിൽ പറയുന്നു. തങ്ങളുടെ സ്വർണ്ണ ശേഖരത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി പ്രസിദ്ധീകരിക്കാത്ത ബാങ്കുകളിൽ ചൈനയും റഷ്യയും ഉണ്ട്. 132.34 മെട്രിക് ടൺ  സ്വർണം വാങ്ങിയതിലൂടെ  2020 ഏപ്രിലിനും 2022 സെപ്റ്റംബറിനും ഇടയിൽ സെൻട്രൽ ബാങ്കുകളിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ ബാങ്ക് ആർ ബി ഐ ആയിരുന്നു. 2020 ലും ആഗോളതലത്തിലെ എല്ലാ ബാങ്കുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് നമ്മുടെ സ്വന്തം റിസർവ് ബാങ്ക് തന്നെയായിരുന്നു.

ഇതിനിടയിൽ സംസ്ഥാനത്ത് സ്വർണവില വർധിക്കുകയാണ്. 44,000 എന്ന റെക്കോർഡിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,500 രൂപയും പവന്  44,000 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.  ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,480 രൂപയിലും പവന് 43,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് .

മാർച്ച് 18,19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 9 ന് രേഖപ്പെടുത്തിയ പവന് 40,720 രൂപയുമാണ്. രാജ്യാന്തര ആഭ്യന്തര വിപണികളിൽ സ്വർണവില ഇങ്ങനെ ഉയരുമ്പോൾ കേന്ദ്ര ബാങ്കുകൾ സ്വർണത്തിലേയ്ക്ക് തിരിയുന്നതിന് കാരണങ്ങളറിയാം

എന്തുകൊണ്ടാണ് ആർബിഐ സ്വർണം വാങ്ങുന്നത്

പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് റിസർവ് ബാങ്ക് കൂടുതലായി സ്വർണം വാങ്ങുന്നത്. അനിശ്ചിത്വം കുറക്കാനും, ആസ്തികൾ വൈവിധ്യവൽക്കരിക്കാനും സ്വർണം സഹായിക്കും. 

അനിശ്ചിതത്വം 

ലോകം മുഴുവൻ  പണപ്പെരുപ്പം വർദ്ധിക്കുന്നതും ആഗോളതലത്തിൽ ബാങ്കുകളുടെ തകർച്ചയും കാരണം 2023-ലെ സാമ്പത്തിക വീക്ഷണം വളരെ അനിശ്ചിതത്വത്തിലാണ്.പണപ്പെരുപ്പ കാലയളവിൽ സ്വർണം സെൻട്രൽ ബാങ്കുകളുടെ മൊത്തത്തിലുള്ള കരുതൽ ശേഖരത്തിൽ മികച്ച വളർച്ച നൽകുന്നു.

ആസ്തികൾ വൈവിധ്യവൽക്കരിക്കാൻ 

2022 സെപ്തംബർ അവസാനത്തെ ആർബിഐ കണക്കുകൾ പ്രകാരം, സെൻട്രൽ ബാങ്കിന് 537.27 ബില്യൺ ഡോളറിന്റെ ഫോറെക്‌സ് കരുതൽ ശേഖരം ഉണ്ടായിരുന്നു, അതിൽ 42.21 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണ്ണം സൂക്ഷിച്ചിരുന്നു, ബാക്കിയുള്ളവ പ്രധാനമായും വിദേശ കറൻസികളായി സൂക്ഷിച്ചിരിക്കുന്നു. പണപ്പെരുപ്പം കൂടുന്ന സാഹചര്യത്തിൽ  യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികളുടെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.  ഇന്ത്യയെപ്പോലുള്ള ചരക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കറന്റ് അക്കൗണ്ട് ബാലൻസിനെ ഇത് മോശമായി ബാധിക്കും . അതുകൊണ്ടു ഫിയറ്റ് കറൻസിയുടെ മൂല്യത്തിലുണ്ടാകുന്ന  ഏതൊരു ഇടിവും സ്വർണ കരുതൽ ശേഖരം ഉയർത്തുന്നതിലൂടെ നേരിടാം. അതിനാൽ റിസർവ് ബാങ്ക്  സ്വർണം വാങ്ങുന്നത് അതിന്റെ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കാൻ കൂടിയാണ്.

സ്വർണം പരിമിതം

ഖനികളിൽ നിന്നുള്ള സ്വര്ണത്തിന്റz ഉൽപ്പാദനം പരിമിതമാണ്. നിലവിലുള്ള കരുതൽ ശേഖരം തീരുന്നു എന്ന സൂചനകൾ പല ഖനികളിൽ നിന്നുമുണ്ട്. കൂടാതെ പതിറ്റാണ്ടുകളായി സ്വർണ ഉൽപ്പാദനം കുറയുകയാണ്. പുതിയ സ്വർണ ഖനികൾ ഇപ്പോഴും കണ്ടെത്തുന്നുണ്ടെങ്കിലും വൻ നിക്ഷേപങ്ങളുടെ കണ്ടെത്തലുകൾ കുറയുകയാണ്. കൂടാതെ കണ്ടെത്തുന്ന പല ഖനികളിലെയും  സ്വർണം ഖനനം ചെയ്യുന്നതിനും ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളുണ്ട്.

സാമ്പത്തിക അനിശ്ചിതത്തിന്റെ കാലഘട്ടത്തിൽ മറ്റേത് ആസ്തികളെക്കാളും സ്വർണം കൂടുതൽ വിശ്വസനീയമായതാണ് എന്ന ചിന്താഗതി സാമ്പത്തിക ലോകത്ത് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കൻ ബാങ്കിങ് പ്രതിസന്ധി മൂലം സാമ്പത്തിക ലോകം ഉലയുമ്പോൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകുന്നുണ്ട്. 

English Summary : Why Central Banks are Buying Gold ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com