രൂപയുടെ വിലയിടിവ് തുടരുമോയെന്ന ആശങ്ക വിദേശത്തു പഠിക്കുവാൻ പോകുന്ന വിദ്യാർത്ഥികൾ തുടങ്ങി ഫോറിൻ എക്സ്ചേഞ്ച് വ്യാപാരം നടത്തുന്നവർക്ക് വരെയുണ്ട്. ഗവേഷണ സ്ഥാപനങ്ങളും, വിദഗ്ധരും പറയുന്നത് അടുത്ത 10 വർഷത്തിൽ രൂപ കര കയറുമെന്നാണ്.
2024 സാമ്പത്തിക വർഷാവസാനത്തോടെ ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപ 79ലേക്ക് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് യുബിഎസ് സെക്യൂരിറ്റീസ് പറയുന്നു. അമേരിക്കയിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ മാർച്ചിൽ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ ഡോളർ ഇനിയും ദുർബലമാകുമെന്ന സൂചനകൾ രാജ്യാന്തര തലത്തിലും ഉയരുന്നുണ്ട്.
ഡോളർ വില ഇടിഞ്ഞേയ്ക്കും
യുക്രെയ്ൻ – റഷ്യ യുദ്ധത്തോടെ ഓരോ രാജ്യങ്ങളും അവരുടെ കറൻസികളെ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഭാവിയിൽ ഡോളർ വില ഇടിയാനുള്ള സാധ്യത പല വിദഗ്ധരും പറയുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നല്ല ഉൽപ്പാദനക്ഷമത വളർച്ചയും, രാജ്യാന്തര വ്യാപാരത്തിലെ പുരോഗതിയും കാരണം ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപക്ക് മൂല്യവർദ്ധനവ് ഉണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ 'ക്യാപിറ്റൽ ഇക്കണോമിക്സ്' പറയുന്നു. 2030 ആകുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ൽ എത്താൻ സാധ്യതയുണ്ടെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിന്റെ പ്രവചനം. എന്നാൽ ഇന്ത്യ പ്രധാനമായും അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായതിനാൽ രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കും.
പുതിയ വ്യാപാര നയവും രൂപയും
ഈ സാമ്പത്തിക വർഷം മുതൽ രാജ്യാന്തര വ്യാപാര ഇടപാടുകൾക്ക് ഡോളറിനു പകരം പരമാവധി രൂപയിൽ പണ വിനിമയം നടത്താനാണ് ഇന്ത്യയൊരുങ്ങുന്നത്. പല രാജ്യങ്ങൾക്കും ഇപ്പോൾ തന്നെ ആവശ്യമായ ഡോളർ അവരുടെ കൈവശം ഇല്ലാത്തതിനാൽ രാജ്യാന്തര വ്യാപാരത്തിന് ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ട്. ഈ രാജ്യങ്ങളുമായി ആയിരിക്കും ഇന്ത്യ ആദ്യമായി രൂപയിൽ വ്യാപാരം തുടങ്ങുക. ഇന്ത്യയുടെ ഈ നീക്കം അത്തരം രാജ്യങ്ങളെയും പരോക്ഷമായി സഹായിക്കും. 2030തോടെ ഇന്ത്യയുടെ കയറ്റുമതി മൂന്നിരട്ടി വർധിപ്പിക്കുക എന്നൊരു നയവും ഇന്ത്യക്കുണ്ട്. ചെറുകിട കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇളവുകൾ കൊടുക്കാനുള്ള പദ്ധതികളും ഇന്ത്യ മുന്നോട്ട് വെക്കുന്നുണ്ട്. കയറ്റുമതി ഫീസുകൾ കുറക്കാനുള്ള നടപടിയും ഇന്ത്യ കൈക്കൊള്ളും.
English Summary : Rupee will Become Stronger