ADVERTISEMENT

കരിയർ സംരംഭങ്ങൾ വീട്ടമ്മമാർക്കു വളരെ അനുയോജ്യമാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് എറണാകുളത്ത് കാക്കനാട്ടുള്ള ലൈഫ് കോച്ചിങ് സ്ഥാപനത്തിലൂടെ ലിസി ഷാജഹാൻ. പാഷൻ എന്ന നിലയിലാണ് ഈ മേഖല തിര‍ഞ്ഞെടുത്തതെങ്കിലും അതു ജീവിക്കാനുള്ള വരുമാനം കൂടി തരുമ്പോൾ ഇരട്ടിയാണ് സന്തോഷം.

ആരാണ് ലൈഫ് കോച്ച്?

എല്ലാ മേഖലകളിലും ഉള്ള മനുഷ്യജീവിതത്തെ ഗുണകരമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിനു വേണ്ട പരിശീലനം/മെന്ററിങ് ആണ് ലൈഫ് കോച്ച് നൽകുന്നത്. ബോഡി ബിൽഡിങ്, സ്പോർട്സ് എന്നീ രംഗങ്ങളിലെന്നതുപോലെ ജീവിതത്തിനും കോച്ചിങ് ആവശ്യമുണ്ട്. മികച്ച ജീവിതവിജയങ്ങൾ എത്തിപ്പിടിക്കുവാൻ ഇത്തരം പരിശീലനം കൂടിയേ തീര‌ൂ.

ഒരു വ്യക്തിയിലുള്ള ശക്തി (strength), പോരായ്മകൾ (weakness) എന്നിവ വേർതിരിച്ചു പരിശോധിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് (Body, Mind, Soul) എന്നീ ഘടകങ്ങളെ സംയോജിപ്പിക്കുന്നു.മനസ്സിനെ പുനർനിർവചിച്ച് ജീവിതനിരാശകളെ മാറ്റി പുതിയ ലോകത്തേക്കു നയിക്കുന്നു. ജീവിതലക്ഷ്യം ഉണ്ടാക്കുക, ശരീരത്തിനു യോജിച്ച ഭക്ഷണക്രമം രൂപപ്പെടുത്തുക, ധ്യാനപരിപാടികൾ ആവിഷ്കരിക്കുക, മൂല്യങ്ങൾ പഠിപ്പിക്കുക, സഹായങ്ങൾ ചെയ്യുക, യോഗ പരിശീലിപ്പിക്കുക, നല്ല ചിന്തകൾ ഉണ്ടാക്കിയെടുക്കുക, വിവിധ തെറപ്പികൾ പരീശീലിപ്പിക്കുക എന്നിങ്ങനെ ഒട്ടേറെ മാർഗങ്ങൾ വഴി ജീവിതത്തെ മെച്ചപ്പെടുത്താൻ സഹായിക്കുകയാണ് ലൈഫ് കോച്ച് ചെയ്യുന്നത്.

കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ

കുട്ടികൾ, സ്ത്രീകൾ, വീട്ടമ്മമാർ, തൊഴിൽ ചെയ്യുന്നവർ, യുവാക്കൾ തുടങ്ങി അറിയപ്പെടുന്ന സെലിബ്രിറ്റികൾക്കു വരെ ലൈഫ് കോച്ചിങ് നടത്തുന്നുണ്ട്. ആദ്യനാളുകളിൽ ആളെ കിട്ടാൻ പ്രയാസമായിരുന്നു. എന്നാൽ ഇപ്പോൾ സമസ്ത മേഖലകളിൽനിന്നും പരിശീലനാർഥികൾ എത്തുന്നു.– ലിസി പറയുന്നു.

വിദ്യാലയങ്ങളിൽ ജീവിതവിജയവുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിൽ ക്ലാസുകൾ നൽകാറുണ്ട്. പ്രീമാര്യേജ് കൗൺസലിങ് നടത്തുന്നു. വനിതാ കമ്മിഷൻ, ന്യൂനപക്ഷ കമ്മിഷൻ എന്നിവർക്കു വേണ്ടിയും ക്ലാസുകൾ നടത്തുന്നു. കൂടാതെ അനവധി ക്ലബ്ബുകൾ, സംരംഭക കൂട്ടായ്മകൾ എന്നിവർക്കും ക്ലാസുകൾ ചെയ്യുന്നുണ്ട്. വിദ്യാർഥികളും വീട്ടമ്മമാരുമാണ് ഏറ്റവുമധികം കോച്ചിങ്ങിനായി എത്തുക. പ്രഫഷനലുകൾ, ഡോക്ടർമാർ, യുവാക്കൾ എന്നിവരുമുണ്ട്.

ആവശ്യപ്പെടുന്നവർക്കാണ് ലൈഫ് കോച്ചിങ് നടത്തുക. ഇതൊരു തുടർ പരിപാടിയാണ്. തുടർച്ചയായ മെന്ററിങ് നടത്തുക എന്നതാണു പ്രധാന രീതി.

പത്തുലക്ഷം വരുമാനം

പ്രതിബന്ധങ്ങളെ മറികടന്ന് മുന്നോട്ടു പോകാനായതോടെ പ്രതിവർഷം ഏകദേശം 10 ലക്ഷം രൂപയോളം ഈ രംഗത്തു നിന്നു സമ്പാദിക്കാൻ കഴിയുന്നുണ്ടെന്നു ലിസി ഷാജഹാൻ പറയുന്നു. ഇതോടൊപ്പം തികച്ചും സൗജന്യമായും ഒട്ടേറെപേർക്ക് സേവനം ചെയ്യുന്നു. അതു നൽകുന്ന ആത്മസംതൃപ്തിക്കു വിലയിടാനാവില്ലെന്നാണ് ഈ വീട്ടമ്മയുടെ പക്ഷം. ശരാശരി 2,500 രൂപ വരെയാണ് ലൈഫ് കോച്ചിങ്ങിന് ഫീസായി വാങ്ങുന്നത്. അതോടൊപ്പം ഇത്തരം വിഷയങ്ങളിൽ ക്ലാസുകളെടുക്കുന്നതു വഴിയുള്ള വരുമാനവുമുണ്ട്. ഇവിടെ പരിശീലനം നേടിയവർ പറഞ്ഞറിഞ്ഞാണ് പുതിയവർ എത്തുക.

അഞ്ചു വിഷയങ്ങളിൽ പിജി ഡിഗ്രിയുണ്ട് ലിസി ഷാജഹാന്. എംഎസ്‌സി സൈക്കോളജി, എംഎ സൈക്കോളജി– ഇക്കണോമിക്സ്, എംഎസ് കൗൺസലിങ്, എംഎസ്ഡബ്ല്യു, പിജി സൈക്കോളജിക്കൽ കൗൺസലിങ് തുടങ്ങിയവയ്ക്കു പുറമെ സൈക്കോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ വിഷയങ്ങളിൽ ഡിപ്ലോമയും ഉണ്ട്. ഒരു കമ്പനി രൂപീകരിച്ച് കൂടുതൽ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് ഇനി ലക്ഷ്യമിടുന്നത്.

അനുകൂലമായ ഘടകങ്ങൾ

സ്ത്രീ ആയതിനാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ ആശ്രയിക്കാനും അവരോട് കൃത്യമായി ആശയവിനിമയം നടത്താനും കഴിയുന്നു.ഒട്ടേറെ പേർക്ക് തൊഴിൽ/സ്വയംതൊഴിൽ വരുമാനം ലഭിക്കാൻ സാഹചര്യം ഒരുക്കുന്നു. അതോടൊപ്പം മികച്ച വരുമാനവും നേടാൻ കഴിയും. ഈ രംഗത്ത് വിദഗ്ധർ കുറവാണെന്നത് സാധ്യത വർധിപ്പിക്കുന്നു. പൊതുജനം ഇതിന്റെ പ്രാധാന്യം വേണ്ടത്ര അറിയുന്നില്ല എന്നതാണ് പ്രതികൂല ഘടകങ്ങളിൽ പ്രധാനം. 

ലേഖകൻ തൃശൂർ ജില്ലാ വ്യവസായകേന്ദ്രം മാനേജരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com