ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങി, ഒരു വിജയകഥ
Mail This Article
ഒരു ലക്ഷം രൂപയോളം ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങി വിജയം നേടിയ കഥയാണ് രഞ്ജിത് രവീന്ദ്രന്റേത്.
എന്താണു ബിസിനസ്?
സിഎൻസി (Computer Numerical Control) മെഷീന്റെ സഹായത്തോടെ വുഡ്കാർവിങ്, ഡിസൈനിങ് എന്നിവ നടത്തിക്കൊടുക്കുന്ന സേവന സ്ഥാപനം.തടി, പ്ലൈവുഡ്, മൾട്ടിവുഡ്, എംഡിഎഫ് തുടങ്ങിയവയിൽ നിമിഷനേരം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന ഡിസൈനുകൾ കൊത്തുപണികളായി തെളിഞ്ഞുവരും. കംപ്യൂട്ടർ അടിസ്ഥാനപ്പെടുത്തിയുള്ള സംവിധാനമാണിത്. ഇതുവഴി ഭേദപ്പെട്ട വരുമാനം നേടുകയാണ് ഈ ചെറുപ്പക്കാരന്‍.
എന്തുകൊണ്ട് ഈ സംരംഭം?
ഒരു സുഹൃത്തിന്റെ ഉപദേശവും ആശയവും ലഭിച്ചപ്പോഴാണ് രഞ്ജിത്ത് ഇത്തരമൊരു ബിസിനസിലേക്കു കടക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ആ പരിചയം സഹായമായി. അതോടൊപ്പം റിസ്ക് കുറഞ്ഞ, സ്ഥിരവരുമാനം ലഭിക്കുന്ന നല്ലൊരു സംരംഭം തുടങ്ങുക എന്ന ആഗ്രഹവും സഫലമായി.
കാർപെന്റർ വരെ കസ്റ്റമേഴ്സ്
ഇന്റീരിയർ ഡിസൈനിങ് സ്ഥാപനങ്ങൾ, ഫർണിച്ചർ നിർമാതാക്കൾ, മരയാശാരിമാർ, വീട്, ഹോട്ടൽ, ഫ്ലാറ്റ്, റിസോർട്ട് തുടങ്ങിയവ മോടിപിടിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ, കൊത്തുപണിക്കാർ തുടങ്ങി ഉപഭോക്താക്കളുടെ വലിയൊരു നിരയുണ്ട്. അതാണ് ഈ ബിസിനസിന്റെ കരുത്തും. ധാരാളം ഓർഡറുകൾ ലഭിക്കുന്നു. എത്ര മണിക്കൂർ മെഷീൻ പ്രവർത്തിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാണു പ്രതിഫലം വാങ്ങുക. ത്രീഡി കട്ടിങ്ങിന് മണിക്കൂറിൽ 400 രൂപയാണ് ചാർജ്. ടുഡി ആണെങ്കിൽ ചതുരശ്ര അടിക്ക് 80 രൂപയും ഈടാക്കും. ഏതുതരം തടിയിലും വർക്കുകൾ ചെയ്യും.
10 ലക്ഷം രൂപയുടെ നിക്ഷേപം
സിഎൻസി കട്ടിങ് മെഷീൻ, റൂട്ടർ, കൺട്രോൾ പാനൽ, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എല്ലാം കൂടി ഏകദേശം 10 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. PMEGP പദ്ധതി പ്രകാരമാണ് വായ്പ എടുത്തത്. 7.80 ലക്ഷം രൂപ വായ്പയായി ലഭിച്ചു. ബാക്കി തുക സ്വന്തംനിലയിൽ കണ്ടെത്തി. 18,000 രൂപയാണ് പ്രതിമാസ തിരിച്ചടവ്. രണ്ടു സഹായികളും ഉണ്ട്. മൽസരം കുറവാണ്, ക്രെഡിറ്റ് വരുന്നില്ല എന്നതും മേന്മയാണ്. പരസ്യങ്ങളോ ക്യാൻവാസിങ്ങോ ഇല്ലാതെയാണു വർക്കുകൾ കിട്ടുന്നത്. ഭാര്യ ഷിനി ഒഴിവു സമയങ്ങളിൽ സഹായിക്കും. ആദ്യമാസങ്ങളിൽ ശരാശരി 50,000 രൂപയാണ് ലാഭം കിട്ടിയത്. രണ്ടു വർഷത്തിനുള്ളിൽ പ്രതിമാസം ഒരു ലക്ഷം രൂപയോളം ഉണ്ടാക്കാനാകും എന്നാണു പ്രതീക്ഷ. ഈ രംഗത്തു വലിയ സാധ്യതകൾ ഉണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. നന്നായി ഡിസൈൻ ചെയ്യുന്നതും സംരംഭത്തിന്റെ വിജയത്തിന് കാരണമാണെന്നു രഞ്ജിത് പറയുന്നു.