ADVERTISEMENT

തീരെ പരിചിതമല്ലാത്ത മേഖലയിൽ സംരംഭ സാധ്യത കണ്ടെത്തി പിന്തുടർന്ന്, പരിശീലനം നേടി, വിജയം കൊയ്ത വീട്ടമ്മമാർ. ഈ വിജയം സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പ്രചോദനമേകും.

സ്വന്തമായി ഒരു തൊഴിലും വരുമാനവും ഉണ്ടാകണമെന്ന് ഏതാനും വീട്ടമ്മമാർ കൂടി ചിന്തിച്ചു. അനുയോജ്യമായ ഒരു ബിസിനസ് കണ്ടെത്തണം, വലിയ നിക്ഷേപമൊന്നും താങ്ങാനാവില്ല. ആ കൂടിയാലോചനയുടെ ഒടുവിലാണ് ‘ഉർവര ജൂട്ട് ബാഗ്സ്’ എന്ന സംരംഭം പിറവിയെടുത്തത്. വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ എന്ന സ്ഥലത്താണു ഉർവര പ്രവർത്തിക്കുന്നത്. വത്സാ ജോസ്, അല്ലി വസന്തകുമാർ, നിഷ ശിവദാസൻ, പ്രസന്ന പ്രഭാകരൻ എന്നിവരാണ് സംരംഭകർ.

ഈ നാലുപേർക്കും ജൂട്ട് ബാഗ് നിർമാണത്തെക്കുറിച്ച് സാങ്കേതികമായി യാതൊരു ധാരണയുമില്ലായിരുന്നു. അതെങ്ങനെ നേടാമെന്ന അന്വേഷണം ചെന്നു നിന്നത് ജൂട്ട് ബോർഡ് ഓഫ് ഇന്ത്യയിലാണ്. അവർ നൽകുന്ന സൗജന്യ പരിശീലനം പ്രയോജനപ്പെടുത്തിയാണ് ഉർവരയ്ക്കു ചുവടുറച്ചതെന്നു പറയാം. ജൂട്ട് ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനായിരുന്നു പരിശീലനം. ‘ഉറവ്’ എന്ന എൻജിഒ വഴി സർക്കാർ സഹായവും കിട്ടി. അങ്ങനെ മൂന്നു മാസത്തെ ജൂട്ട് ബാഗ് നിർമാണ പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു ജൂട്ട് ബാഗ് യൂണിറ്റിനു രൂപം നൽകിയത്.

തുടക്കത്തിലേ നല്ല സ്വീകരണം

ഏകദേശം 10 വർഷം മുൻപ് ധാരാളം ഓർഡറുകളുമായാണ് സ്ഥാപനം തുടങ്ങുന്നതു തന്നെ. ജൂട്ട് ഷീറ്റ് ഉപയോഗിച്ച് ഓഫിസ് ബാഗ്, ബാക്ക് ബാഗ്, ലേഡീസ് ബാഗുകൾ, ഫയലുകൾ, പഴ്സ്, ബിഗ്ഷോപ്പർ ബാഗുകൾ, കാഷ്ബാഗ്, വോൾ ഹാങ്ങർ തുടങ്ങി ഏകദേശം ഇരുപതിൽപരം ജൂട്ട് ഉൽപന്നങ്ങളാണു നിർമിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഉൽപന്നമായതിനാൽ എല്ലായിടത്തും മികച്ച സ്വീകരണമായിരുന്നു. പൊതുവിപണിയിൽ വിൽക്കേണ്ടി വന്നതേയില്ല. മുൻകൂർ ഓർഡറുകൾ പ്രകാരം മാത്രമായിരുന്നു നിർമാണവും വിൽപനയും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർഏജൻസികൾ, പരിശീലന കേന്ദ്രങ്ങൾ, രാഷ്ട്രീയ
പാർട്ടികൾ എന്നിവരുടെ ക്ലാസുകൾ/ക്യാംപുകൾ, പൊതുപരിപാടികൾ എന്നിങ്ങനെയായിരുന്നു ഓർഡറുകളിലേറെയും ലഭിച്ചത്.

മികച്ച ഫിനിഷിങ്ങുള്ള ബാഗുകളായതിനാൽ എവിടെയും സ്വീകാര്യമായി. ഓർഡർ പ്രകാരമുള്ള സപ്ലൈ ആയതിനാൽ യാതൊരു ക്രെഡിറ്റും ഇല്ലായിരുന്നു. കൃത്യമായ പണം, മികച്ച ലാഭവിഹിതവും. ആ സമയത്ത് 10 പേർ വരെ ജോലിക്കാരായി ഉണ്ടായിരുന്നു.

ജൂട്ട് ഷീറ്റ് ചെന്നൈയിൽനിന്ന്

പ്രധാന അസംസ്കൃതവസ്തുവായ ജൂട്ട്ഷീറ്റ് ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തിൽനിന്നുമാണ് വാങ്ങുക. ഘനം അനുസരിച്ചാണ് വില. 70 രൂപ മുതൽ 200 രൂപവരെ മീറ്ററിനു വില വരാം. ഇതു സുലഭമായി കിട്ടും. അനുബന്ധമായി ഉപയോഗിക്കുന്ന മുളയും ചൂരലുമെല്ലാം പ്രാദേശികമായി ശേഖരിക്കുന്നവയാണ്. ബാഗുകളെ കൂടുതൽ ആകർഷകമാക്കുന്നതിനും ബലം നൽകുന്നതിനുമാണ് ഇവ പ്രയോജന
പ്പെടുത്തുക.ബിഗ്ഷോപ്പർ ബാഗുകൾക്ക് 100 മുതൽ 250 രൂപ വരെയും ഓഫിസ് ബാഗിന് 450 രൂപയും ബാക്ക് പാക്കിന് 400 മുതൽ 500 രൂപവരെയും പാഡുകൾക്ക് 20 മുതൽ 200 രൂപ വരെയും വിലയുണ്ട്. ഇവരുടെ കുടുംബത്തിനു വലിയൊരു ആശ്വാസമാണ് ഇതിൽനിന്നുള്ള വരുമാനം. അതു നിലനിർത്താനും സംരംഭം മെച്ചപ്പെടുത്തുവാനുമുള്ള ശ്രമത്തിലാണിപ്പോൾ വീട്ടമ്മമാരെല്ലാം. ജൂട്ട് ബാഗ് നിർമാണത്തിൽ പരിശീലനം ആവശ്യപ്പെട്ടു വരുന്നവർക്ക് അതു നൽകാനും ഇവരിന്നു പ്രാപ്തരാണ്.

നോട്ട് നിരോധനവും പ്രതിസന്ധിയും

നോട്ട് നിരോധനത്തെത്തുടർന്ന് ഏതാനും മാസങ്ങൾ സ്ഥാപനം അടച്ചിടേണ്ടതായി വന്നു. ഓർഡറുകൾ കുറഞ്ഞു. തൊഴിലാളികളെ കുറച്ചു. ഇപ്പോൾ കരകയറി വരുന്നതേയുള്ളൂ. തദ്ദേശ സ്ഥാപനങ്ങളിൽനിന്നു മാത്രമല്ല ഒട്ടേെറ സ്വകാര്യ ഏജൻസികൾ/സംഘടനകളിൽനിന്നും ഇപ്പോൾ ഓർഡർ ലഭിക്കുന്നുണ്ട്. അധികം വൈകാതെ പഴയ രീതിയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഫിസ് ബാഗും ഫയൽബാഗുകളും അടക്കം ഏകദേശം 300 എണ്ണമാണ് പ്രതിദിന ഉൽപാദനശേഷി. ഇതിനായി ആധുനിക മെഷിനറി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മികച്ച കരകൗശല വിദഗ്ധരാണ് കൂടെയുള്ളത്. ഈ നാലു വീട്ടമ്മമാരെ കൂടാതെ തയ്യൽക്കാരായി മൂന്നു പുരുഷന്മാരും ജോലി ചെയ്യുന്നു. അവർക്ക് പീസ് റേറ്റനുസരിച്ച് 200 മുതൽ 500 രൂപവരെ വേതനം നൽകുന്നുണ്ട്. എട്ട് ആധുനിക തയ്യൽ മെഷീനുകളും രണ്ടു കട്ടിങ് മെഷീനും അനുബന്ധ സൗകര്യങ്ങളും ഇപ്പോഴുണ്ട്. ഓർഡറുകൾ ലഭിച്ചാൽ കൃത്യ
സമയത്തുതന്നെ ചെയ്തുനൽകാൻ കഴിയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com