കൊറോണ ബാധ: കശാപ്പ് ശാലകള്‍ക്ക് ഫെസായ് ക്ലീന്‍ റേറ്റിങ്
Mail This Article
ചൈനയില്‍ 1700 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിന്റെ ഉറവിടം ശുചിത്വമില്ലാത്ത മാംസ വില്‍പന കേന്ദ്രങ്ങളാണെന്ന തിരിച്ചറിവില്‍ ഈ രംഗത്ത് കൂടുതല്‍ നിയന്ത്രണം വരുത്താന്‍ ഒരുങ്ങി ഫെസായ് (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യ). ഭക്ഷ്യ സാധനങ്ങളുടെ ശുചിത്വ, ഗുണനിലവാരമുറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനണ് ഫെസായ്.
വൃത്തിഹീനമായ മാംസ വില്‍പന കേന്ദ്രങ്ങൾ
ചൈനീസ് നഗരമായ വുഹാനിലെ വൃത്തി ഹീനമായ മാംസ വില്‍പന കേന്ദ്രമാണ് വൈറസ് വ്യാപിക്കാന്‍ കാരണമെന്ന നിഗമനമാണ് പൊതുവെയുള്ളത്. ഈ സാഹചര്യത്തില്‍ ഇതിലും വൃത്തിഹീനമായ ചന്തകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയും ഭീഷണിയുടെ നിഴലിലാണെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ മാംസ വില്‍പന കേന്ദ്രങ്ങള്‍ക്കും കശാപ്പു ശാലകള്‍ക്കും പൊതു മാനദണ്ഡമുണ്ടാക്കുകയും അതനുസരിച്ച് പരിശോധന നടത്തി വ്യത്തിയുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കാനാണ് ഫെസായ് ശ്രമിക്കുന്നത്.
കാര്‍ക്കശ്യമേറും
കഴിഞ്ഞ എട്ട് മാസമായി കശാപ്പുശാലകളും മീന്‍ചന്തകളും കേന്ദ്രീകരിച്ച് നടത്തുന്ന ഓഡിറ്റിംഗ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വേഗത്തിലും കൂടുതല്‍ കാര്‍ക്കശ്യത്തോടെയും നടപ്പാക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ ഓഫീസുകളും ഫെസായ് തുറന്നിട്ടുണ്ട്. മാനദണ്ഡം നിശ്ചയിച്ച് ശുചിത്വം പാലിക്കുന്ന ഷോപ്പുകള്‍ സജീവമാകുന്നതോടെ വൃത്തി ഹീനമായ വില്പന കേന്ദ്രങ്ങള്‍ ആളുകള്‍ ഉപേക്ഷിക്കുകയും ഇത് മറ്റ് കച്ചവടക്കാരിലും ശുചിത്വ നടപടികള്‍ക്ക് സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. മുന്‍സിപ്പാലിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന കശാപ്പു ശാലകള്‍ ഇതിന്റെ ഭാഗമായി ഉടന്‍ ഓഡിറ്റിംഗ് നടത്തും. പിന്നീട് പഞ്ചായത്ത് തലത്തിലേക്കും ഇത് വ്യാപിപ്പിക്കും. പിന്നീട് ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ കശാപ്പ് ശാലകള്‍ക്കും വില്പന കേന്ദ്രങ്ങള്‍ക്കും റേറ്റിംഗ് നല്‍കും.