ADVERTISEMENT

പാലക്കാട് ജില്ലയിലെ ചാലശ്ശേരിക്കടുത്ത് വിഘ്നേശ്വര ഹാൻഡി ക്രാഫ്റ്റ്സ് എന്ന പേരിൽ സംരംഭം നടത്തുകയാണ് ഒ. ലീലാവതി.  വിവിധതരത്തിൽ പേപ്പർ പൾപ്പുകൊണ്ടുള്ള പ്രതിമകൾ നിർമിച്ചു വിൽക്കുകയാണു ബിസിനസ്. പിതാവ് വാസുദേവനിൽനിന്നു ലഭിച്ച ആശയം ബിസിനസ് ആയി മാറ്റിയതാണ് ഈ വീട്ടമ്മയുടെ വിജയം.ബിസിനസ് തുടങ്ങിയിട്ട് 15 വർഷമായെങ്കിലും മൂന്നു വർഷം മുൻപാണ് വായ്പ എടുത്ത് മെഷിനറികൾ, മോൾഡുകൾ എന്നിവയെല്ലാം ഒരുക്കി മെച്ചപ്പെട്ടൊരു ബിസിനസ് ആക്കിയത്. അതുവരെ ൈകകൊണ്ടു മാത്രം ചെയ്ത ജോലികൾക്കു പകരം യന്ത്രവൽക്കരണം സാധ്യമായതോടെ വരുമാനവും വർധിച്ചു. കേന്ദ്രസർക്കാരിന്റെ പിഎംഇജിപി പദ്ധതി പ്രകാരം മൂന്നു ലക്ഷം രൂപയുടെ വായ്പയാണ് ലഭിച്ചത്.

സ്ഥിരം ഉപഭോക്താക്കൾ

ഉപഭോക്താവിനെ തേടി നടക്കേണ്ടതില്ല എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. മത്സരവും കുറവാണ്. ഗുരുവായൂർ, എറണാകുളം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ സ്ഥിരം ഷോപ്പുകൾ ഉണ്ട്. അവിടെയെല്ലാം വിതരണം ചെയ്യുന്നു. ഏറിയ പങ്ക് ബിസിനസും ഇതുവഴിയാണ് നടക്കുന്നത്. കൂടാതെ ഓർഡർ അനുസരിച്ചും നിർമിച്ചു നൽകാറുണ്ട്. വിവിധ സ്ഥാപനങ്ങളും സംഘടനകളും ഓർഡർ തരുന്നുണ്ട്. ഷോപ്പുകളിലൂടെയുള്ള വിൽപനയിൽ കടം പോകാറുണ്ടെങ്കിലും ഓർഡർ പ്രകാരം നൽകുമ്പോൾ അത്തരമൊരു സാഹചര്യമില്ല. വിപണി വ്യാപിപ്പിക്കുവാൻ കഴിയുന്ന സ്ഥിതിയിലാണ് ബിസിനസ് ഇപ്പോൾ വളരുന്നത്.

12 ജീവനക്കാർ

സ്ഥാപനത്തിൽ ഇപ്പോൾ 12 ജീവനക്കാരുണ്ട്. തുടക്കത്തിൽ ലീലാവതി ഉൾപ്പെടെ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ചാലിശ്ശേരിയിലുള്ള ഇത്തരം ഒരു സ്ഥാപനത്തിൽ ആറു മാസം ജോലി ചെയ്തു കാര്യങ്ങൾ പഠിച്ച ശേഷമാണ് ഈ യുവസംരംഭക സ്വന്തം സംരംഭം ആരംഭിക്കുന്നത്. ആ തൊഴിൽപരിചയം ഏറെ ഗുണം ചെയ്തുവെന്നും പ്രതിമാ നിർമാണം നന്നായി പഠിച്ചത് അവിടെ നിന്നാണെന്നും ലീലാവതി പറയുന്നു.  
നാട്ടുകാർ തന്നെയാണ് ജോലിക്കാരായി കൂടെയുള്ളത്. പീസ് റേറ്റിനാണ് ഇവർ ജോലി ചെയ്യുന്നത്. 250 മുതൽ 600 രൂപ വരെ പ്രതിദിനം കൂലി വാങ്ങുന്നവരുണ്ട്. മിക്സിങ് മെഷീൻ, ൈഡ െസറ്റ്, കംപ്രസർ, ബ്രഷ് തുടങ്ങിയവയ്ക്ക് എല്ലാം കൂടി രണ്ടു ലക്ഷം രൂപയിൽ താഴെ നിക്ഷേപമായി വേണ്ടിവന്നു.

അനുകൂല ഘടകങ്ങൾ

∙    മത്സരം കുറഞ്ഞ വിപണി.
∙    മെച്ചപ്പെട്ട ലാഭവിഹിതം.
∙    പൂർണതയും ഭംഗിയുമുള്ള പ്രതിമകൾ.
∙    വിതരണത്തിന് മികച്ച സംവിധാനം.
∙    കാര്യപ്രാപ്തിയുള്ള ജീവനക്കാർ.
ഭർത്താവ് സുബ്രുവും കുടുംബവും ബിസിനസിൽ സഹായിക്കുന്നുണ്ട്. വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് സുബ്രുവാണ്.മകൻ ൈവശാഖ് മറൈൻ എൻജിനീയറും മകൾ പൗർണമി ഡിഗ്രി വിദ്യാർഥിനിയും. സമയവും സൗകര്യവും അനുസരിച്ച് മക്കളും സഹായത്തിനെത്തുന്നുണ്ട്. ഏകദേശം 3–4 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടക്കുന്നു. ഇതിലൂടെ പ്രതിമാസം 60,000 രൂപയെങ്കിലും അറ്റാദായം പ്രതീക്ഷിക്കാം.
േപപ്പർ പൾപ്പ്, ചോക്ക് പൗഡർ, സ്റ്റോൺ പൗഡർ എന്നിവയ്ക്കൊപ്പം കപ്പപ്പൊടി പശയായി േചർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുകയാണ് നിർമാണത്തിലെ ആദ്യഘട്ടം. ഈ പേസ്റ്റ് മോൾഡിൽ നിറയ്ക്കും. നന്നായി ഉണങ്ങിയശേഷം പുറത്തെടുത്ത് വൃത്തിയാക്കുന്നു. പിന്നീട് അനുയോജ്യമായ നിറങ്ങൾ നൽകി ആകർഷകമാക്കും. പിന്നീടിത് ഭദ്രമായി പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. പ്രതിമകളുടെ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സ്വകാര്യ ഏജന്റുമാർ വഴി സുലഭമായി ലഭിക്കും.

പുതിയ പ്ലാന്റ്

സ്വന്തമായി സ്ഥലവും കെട്ടിടവും സമ്പാദിക്കണമെന്നാണ് ആഗ്രഹം. പൂർണമായും മെഷിനറി സംവിധാനത്തിൽ പ്രവർത്തിക്കുന്ന നിർമാണരീതി അവലംബിക്കാനും ആഗ്രഹമുണ്ട്. ഈ സ്വപ്നങ്ങൾ സഫലമാക്കാനായി നിലവിലെ ഉൽപാദനം ഇരട്ടിയാക്കി കൂടുതൽ വിപണി നേടാനുള്ള തീവ്രശ്രമത്തിലാണ് ലീലാവതി.

പുതുസംരംഭകർക്ക്

മത്സരം കുറവുള്ള, െചറിയ തൊഴിൽ പരിചയംകൊണ്ടുപോലും ആരംഭിക്കാവുന്ന നല്ലൊരു ബിസിനസാണിത്. മോൾഡ് ഉപയോഗിക്കുന്നതിനാൽ കരവിരുതിനു വലിയ പ്രസക്തിയില്ല. എങ്കിലും കലാപരമായ കഴിവുകൾ ഉണ്ടെങ്കിൽ ഗുണം ചെയ്യും. കുറഞ്ഞ മുതൽമുടക്കിൽ ആർക്കും തുടങ്ങാം. തുടക്കത്തിൽത്തന്നെ അഞ്ചു േപർക്കെങ്കിലും ജോലിയും നൽകാം. മൂന്നു ലക്ഷം രൂപയുടെ വിറ്റുവരവിനു കുറഞ്ഞത് 60,000 രൂപയെങ്കിലും അറ്റാദായവും പ്രതീക്ഷിക്കാം.

English Summery: Handicrafts with lots of Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com