ADVERTISEMENT

കളിക്കമ്പം കൂടിയിട്ടാണ് അനുഷ് നഴ്സിങ് ജോലി മതിയാക്കി സ്പോർട്സ് ഗുഡ്സ് ഷോപ്പ് തുടങ്ങിയത്. അതിന്റെ തുടർച്ചയായി വീടിനോടു ചേർന്ന് സ്പോർട്സ് വെയർ യൂണിറ്റും തുടങ്ങി. ഇന്ന് വൻതോതിൽ മാസ്കുകൾ നിർമിച്ചു വിറ്റ് കോവിഡിനെയും തോൽപിക്കുന്നു. 

മനസിലെന്നും സ്പോർട്സ്

ഡിഗ്രി പഠനം പാതി വഴിയിലാക്കി നേഴ്സിങ്ങിനു പോയ ആളാണ്. അതു പൂർത്തിയാക്കി ഇംഗ്ലണ്ടിനു പോയി. നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ അവിടെ നിന്നു തിരികെ പോന്നു. നാട്ടിലെത്തിയ ശേഷം തുടങ്ങിയത് ഒരു സ്പോർട്സ് ഗുഡ് ഷോപ്പ്. മികച്ച വോളിബോൾ കളിക്കാരനും മകനുൾപ്പെടെ ഒട്ടേറെ ശിഷ്യസമ്പത്തുമുള്ള ജോയി സാറിന്റെ മകൻ അങ്ങനെ ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!

‘‘കച്ചവടക്കാരൻ എന്നതിനെക്കാളും ഒരു നിർമാതാവ് എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹിച്ചത്. അതിന്റെ തുടർച്ചയാണ് ഈ നിർമാണ യൂണിറ്റ്.’’പിറവത്തെ എആർകെ സ്പോർട്സ് സാരഥി അനുഷ് ജോയി തന്റെ വിജയകഥ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. 

‘‘ഷോപ്പ് തുടങ്ങിയ സമയത്ത് ജേഴ്സികളും മറ്റും പുറത്തു കൊടുത്താണ് ചെയ്യിച്ചിരുന്നത്. പക്ഷേ, നമ്മൾ ഉദ്ദേശിക്കുന്ന ഗുണമേന്മയോ സമയത്തുള്ള ഡെലിവറിയോ കിട്ടിയിരുന്നില്ല. അങ്ങനെയാണ് സ്വന്തമായൊരു സ്ഥാപനം തന്നെ തുടങ്ങിയാലോ എന്നു ചിന്തിച്ചത്.’’ 

കസ്റ്റമൈസ്ഡ് സേവനം

2017 ൽ ആയിരുന്നു തുടക്കം. ആദ്യം മൂവാറ്റുപുഴയിൽ ചെറിയൊരു സ്ഥാപനം ലീസിനെടുത്തു തുടക്കം. പിന്നീട് വീടിനു സമീപത്ത് പുതിയ കെട്ടിടം നിർമിച്ച് അങ്ങോട്ടു മാറി. യൂണിറ്റിൽ നിലവിൽ 21 ജീവനക്കാരുണ്ട്. പിതാവിന്റെ കെയർ ഓഫിലും അല്ലാതെയും സ്കൂളുകളുടെയും കോളജുകളുടെയും യൂണിഫോമുകളും ജേഴ്സി വർക്കുകളും കിട്ടി. അതോടൊപ്പം മികച്ച കോർപറേറ്റ് സ്ഥാപനങ്ങളുടെ ബ്രാൻഡിങ് ടീ ഷർട്ടുകളും ചെയ്യുന്നു. ആറ് വർഷമായി മാർക്കറ്റിങ് സ്റ്റാഫിന്റെ ജോലി സ്വയം ചെയ്യുകയായിരുന്നുവെന്ന് ഈ യുവസംരംഭകൻ അഭിമാനത്തോടെ പറയുന്നു. 

ഓരോ കസ്റ്റമേഴ്സിനും വേണ്ടത് ഡിസൈൻ ചെയ്ത്, മെറ്റീരിയൽ സാംപിൾ ഉൾപ്പെടെ അയച്ചു കൊടുത്ത് കൺഫേം ചെയ്ത ശേഷമാണ് നിർമാണം തുടങ്ങുന്നത്. സ്ഥിരമായി ചെയ്യിക്കുന്നവർക്കൊപ്പം അവരുടെ ശുപാർശയിൽ വരുന്ന വർക്കുകളുമുണ്ട്. ഇപ്പോൾ ഒരു ദിവസം 200–250 ടീ ഷർട്ടാണ് പ്രൊഡക്ഷൻ കപ്പാസിറ്റി. 

സ്വപ്നം സഫലമാക്കാനുള്ള തയാറെടുപ്പ്

സ്വന്തം ഷോപ്പ് തുടങ്ങിയപ്പോഴും എആർകെ എന്ന പേരിൽ സ്പോർട്സ് വെയർ ബ്രാൻഡിങ് ആഗ്രഹിച്ചിരുന്ന ഈ ചെറുപ്പക്കാരൻ കോവിഡ് മാന്ദ്യം വിട്ടൊഴിയുന്നതോടെ ആ സ്വപ്നം സഫലമാക്കാനുള്ള തയാറെടുപ്പിലാണ്. അതിന്റെ ഭാഗമായി പുതിയൊരു ഡ്രസ് മെറ്റീരിയൽ പരീക്ഷിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.മികച്ച രീതിയിൽ വലിവു ലഭിക്കുന്ന, വിയർപ്പ് വലിച്ചെടുക്കുന്ന, ഭാരം തീരെകുറഞ്ഞ മെറ്റീരിയലാണ് സ്പോർട്സ് വെയറുകളുടെ നിർമാണത്തിന് ഉത്തമമെന്ന് നല്ലൊരു വോളിബോൾ കളിക്കാരൻ കൂടിയായ അനുഷ് പറയുന്നു. 

തുണിയുമായുള്ള പരിചയം ആറ് വർഷത്തെ അനുഭവം കൊണ്ട് വികസിപ്പിച്ചെടുത്തതാണ്. ചില സുഹൃത്തുക്കളുടെ സഹായവും വായനയിലൂടെ കിട്ടിയ അറിവും പ്രയോജനപ്പെടുത്തി. സംരംഭം തുടങ്ങിയപ്പോൾ മുതൽ കൂടുതൽ പർച്ചേസും ലുധിയാനയിൽനിന്നുമാണ്. കുറച്ചൊക്കെ തിരുപ്പൂരിൽ നിന്നും ഉണ്ട്. ആദ്യത്തെ ഒരു വർഷം ലുധിയാനയിൽ പോയി നേരിട്ട് തിരഞ്ഞെടുത്ത് ഓർഡർ കൊടുത്തിരുന്നുവെങ്കിലും ഇപ്പോൾ സാംപിൾ അയച്ചു കൊടുത്തിട്ട് ഫോണിലൂടെ ഓർഡർ നൽകിയാൽ മതി കുറിയർ വഴി മെറ്റീരിയൽസ് എത്തും. 

കോളജുകളും സ്കൂളുകളും കോർപറേറ്റ് സ്ഥാപനങ്ങളും ഉൾപ്പെടുന്നവർ നൽകുന്ന ബൾക്ക് ഓർഡറുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കച്ചവടം തീരെയില്ല. 

പ്രളയം പഠിപ്പിച്ചത്

സംരംഭം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ 2018 ലെ പ്രളയമെത്തി. ഉൽപാദനം നിലച്ച് ആകെ പകച്ചുപോയൊരു സമയമായിരുന്നു അത്. ആ പ്രതിസന്ധിയെ അതിജീവിച്ച പിന്നാലെ കൊറോണക്കാലമായി. ഇത്തവണ പക്ഷേ അത്തരം പേടിയൊന്നുമില്ല, ചുവടൊന്നു മാറ്റിപ്പിടിച്ചു, വാഷബിൾ ഫെയ്സ് മാസ്കുകളുടെ നിർമാണത്തിലേക്കു കടന്നു. ലോക്ഡൗൺ തുടങ്ങിയതിനു തൊട്ടടുത്ത ദിവസം തന്നെ മാസ്ക് നിർമാണം തുടങ്ങി. ഏകദേശം ആറു ലക്ഷത്തിലേറെ മാസ്കുകൾ ഇതുവരെ നിർമിച്ചു വിറ്റഴിച്ചു. കോർപറേറ്റ് കമ്പനികളുടെ ഉൾപ്പെടെയുള്ള ഓർഡറുകൾ സമയത്തു തന്നെ പൂർത്തിയാക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് അനുഷും സഹപ്രവര്‍ത്തകരും. അതേ, കോവിഡിനു പോലും ഈ സ്പോർട്സ്മാന്റെ ബിസിനസ് സ്പിരിറ്റിനെ തോൽപിക്കാൻ കഴിയുന്നില്ല.

‘‘സ്പോർട്സ് വെയറുകൾക്കൊപ്പം മാസ്ക് നിർമാണം കൂടി തുടരുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ്. ലോക്ഡൗണിലെ മാന്ദ്യത്തെ മറികടക്കാൻ മാസ്ക് നിർമാണം വഴി കഴിഞ്ഞു. കാര്യമായ ലാഭമില്ലെങ്കിലും അതു തുടരുകയാണ്. 

സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ കെട്ടിടം ഉൾപ്പെടെ 20 ലക്ഷം രൂപയോളം നിക്ഷേപമായി വേണ്ടിവന്നു. മെഷനറികളെല്ലാം തിരുപ്പൂരിൽ നിന്നുമാണ് വാങ്ങിയത്. അതിന്റെ അത്യാവശ്യം അറ്റകുറ്റപ്പണികൾ ജീവനക്കാർ തന്നെ നടത്തുന്നു. ഇപ്പോൾ പ്രതിമാസം 15–20 ലക്ഷം രൂപയുടെ ബിസിനസ് ഉണ്ട്. ഇതിൽനിന്നു 30–40 ശതമാനം വരുമാനം കിട്ടും.’’

English Summery: Success Story of a Sports Wear Manufacturer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com