ADVERTISEMENT

ലോക്ഡൗണിന്റെ തുടക്കത്തിലുണ്ടായ വന്‍ ഇടിവു പരിഹരിക്കാന്‍ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ക്ക് ഇ-കോമേഴ്‌സ് തുണയാകുന്നു.  ഉപഭോക്താക്കളുടെ മുന്‍ വാങ്ങലുകളുടേയും സേര്‍ച്ചുകളുടേയും അടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതും പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതും അടക്കമുള്ള രീതികളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള സവിശേഷതകള്‍ തങ്ങളുടെ വില്‍പന ഉയര്‍ത്താന്‍ സഹായിക്കുന്നതായാണ് ഓൺലൈനിലെ സൗന്ദര്യ വര്‍ധക വിപണന സ്ഥാപനമായ പര്‍പ്പിളിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസരുമായ മനീഷ് തനേജ ചൂണ്ടിക്കാട്ടുന്നത്. 

ഡിജിറ്റല്‍ ഷോപ്പിങിനു കൂടുതല്‍ സൗകര്യം

മെട്രോ നഗരങ്ങള്‍ക്കു പുറമെ കൊച്ചിയും തിരുവനന്തപുരവും പോലുള്ള നഗരങ്ങളിലെ വില്‍പനയും ഉയരുകയാണ്. പര്‍പ്പിളിന്റെ വില്‍പനയില്‍ 70 ശതമാനത്തോളം മെട്രോ ഇതര നഗരങ്ങളില്‍ നിന്നാണെന്നും മനീഷ് തനേജ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന്റെ തുടക്കത്തിലെ ഇടിവിനു ശേഷം സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വില്‍പന ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഡിജിറ്റല്‍ ഷോപിങിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതാണ് തങ്ങള്‍ക്കു ഗുണമായതെന്ന് അദ്ദേഹം കൂട്ടിചേർത്തു. 

ആയുർവേദ–ഹെർബൽ ഉൽപ്പന്നങ്ങൾ

ആയുര്‍വേദ, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ രംഗത്തെ വിപണി വികസിക്കാന്‍ സഹായകമായിട്ടുണ്ട്. ഉപയോഗിക്കാന്‍ മടിച്ചു നിന്നവരും വിപണിയിലേക്കെത്താന്‍ ഇതു വഴി തുറന്നു. കറ്റാര്‍വാഴ, വേപ്, പപ്പായ, ഗ്രീന്‍ ടീ തുടങ്ങിയവ അധിഷ്ഠിതമായ ഉല്‍പന്നങ്ങളുടെ വിൽപ്പന വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള ചര്‍മ സംരക്ഷണ, പരിചരണ ഉല്‍പന്നങ്ങളുടെ വിപണിയുടെ 65 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള മെട്രോ ഇതര നഗരങ്ങളാണെന്നാണ് പര്‍പ്പിളിന്റെ അനുഭവം. ഓണ്‍ലൈന്‍ വില്‍പന ഇനിയും ശക്തമാകുന്നതോടെ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ വില്‍പനയും ഉയരുമെന്നാണ് പ്രതീക്ഷ. ലോക്ഡൗണിന്റെ തുടക്കത്തിലുണ്ടായിരുന്ന ചില ഗതാഗത പ്രശ്‌നങ്ങള്‍ അടക്കമുള്ള തടസങ്ങള്‍ മറികടന്നു മുന്നേറാന്‍ നിലവില്‍ സാധ്യമായിട്ടുണ്ട്. മേക്കപ്, സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ വില്‍പന ഏപ്രില്‍, മെയ് മാസങ്ങള്‍ക്കു ശേഷം കോവിഡിനു മുന്‍പുള്ള സ്ഥിതിയിലേക്ക് എത്താനും സാധിച്ചിട്ടുണ്ട്.

English Summery : Online Beauty Product Sale increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com