ശബ്ദം വാങ്ങാം വിൽക്കാം രാഹുലിന്റെ സ്റ്റോറിയോയിലൂടെ
Mail This Article
തനിക്ക് മാത്രമല്ല, ക്രിയേറ്റിവായി ചിന്തിക്കുന്ന മറ്റുള്ളവര്‍ക്കും വരുമാനമുണ്ടാക്കാന്‍ അവസരം നല്കി കേരളത്തിന് അപരിചിതമായ പോഡ്കാസ്റ്റ് രംഗത്ത് രണ്ടും കല്‍പ്പിച്ച് ബിസിനസ് ചെയ്യുകയാണ് രാഹുല്‍ നായര്‍. വിശ്വപ്രസിദ്ധമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ഇവൈ, പിഡബ്ല്യുസി, ജെംസ് തുടങ്ങിയ ബഹുരാഷ്ട്ര സംരംഭങ്ങളില്‍ ജോലി ചെയ്ത രാഹുലിന് എന്നാല്‍ സ്വന്തമായൊരു ബിസിനസ്, അതും വ്യത്യസ്തമായൊന്ന് എന്നതായിരുന്നു താല്‍പ്പര്യം. അതുകൊണ്ടുതന്നെയാണ് ശതകോടീശ്വര സംരംഭകന് സണ്ണി വര്‍ക്കിയുടെ ആഗോള വിദ്യാഭ്യാസ ഗ്രൂപ്പായ ജെംസിന്റെ ഇന്റലിജന്‍സ് യൂണിറ്റിന്റെ സ്ഥാപക മേധാവിയെന്ന വമ്പന്‍ പദവിയെല്ലാം വലിച്ചെറിഞ്ഞ് കൊച്ചിയിലേക്ക് രാഹുലെത്തിയത്.
പുതിയ ആശയം
ഓഡിയോ മാധ്യമത്തിന്റെ വലിയ സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞ് ശൈശവദശയിലുള്ള പോഡ്കാസ്റ്റ് രംഗത്ത് പരീക്ഷണം നടത്തുകയായിരുന്നു രാഹുല്‍ നായരെന്ന യുവസംരംഭകന്. ലോകത്തിലെ തന്നെ ആദ്യത്തെ മ്യൂസിക് ഇതര ഓണ്‍ലൈന്‍ പോഡ്കാസ്റ്റ് മാര്‍ക്കറ്റ്പ്ലേസാണ് രാഹുലിന്റെ സ്റ്റോറിയോ എന്ന സംരംഭം.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോഡ്കാസ്റ്റ് രംഗം അതിവേഗം വളര്‍ച്ച പ്രാപിക്കുമ്പോഴും കേരളത്തില്‍ ഈ മേഖല ഒരു വ്യവസായമെന്ന തലത്തിലേക്ക് എത്തിയിരുന്നില്ല. ഈ അവസരം മുതലെടുത്താണ് സ്റ്റോറിയോ പ്ലാറ്റ്ഫോമിന് രാഹുല്‍ തുടക്കമിട്ടത്.
ഓഡിയോ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും വാങ്ങാനും വില്‍ക്കാനും കേള്‍ക്കാനുമെല്ലാമുള്ള ഒറ്റ പ്ലാറ്റ്ഫോം. ഏതൊരു സാധാരണക്കാരനും വരുമാനമുണ്ടാക്കാനാകുന്ന തരത്തിലേക്ക് സംരംഭകത്വ സംസ്കാരം വളര്‍ത്തുകയാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ നായര്‍ മനോരമ ഓണ്‍ലൈനിനോട് പറയുന്നു.
2023 എത്തുമ്പോഴേക്കും ഇന്ത്യയിലെ ഓരോ മാസത്തെയും പോഡ്കാസ്റ്റ് ശ്രോതാക്കളുടെ എണ്ണം 17.61 കോടിയായി ഉയരുമെന്നാണ് കണക്കുകള്‍ പറയുന്നത്. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് രാഹുല്‍ കരുതുന്നു. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് മലയാളത്തില്‍ പോഡ്കാസ്റ്റ് മുന്നേറ്റത്തിന് നാന്ദി കുറിച്ച് സ്റ്റോറിയോയ്ക്ക് രാഹുല്‍ തുടക്കമിട്ടത്.
മൂന്ന് വര്‍ഷം മുമ്പേ പിന്നണിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 2020-ലാണ് സ്റ്റോറിയോ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനോടകം തന്നെ വരുമാനത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് കണക്കുകള്‍ രേഖപ്പെടുത്താനും ലക്ഷക്കണക്കിന് പേരെ ശ്രോതാക്കളായി നേടാനും സ്റ്റോറിയോയ്ക്ക് സാധിച്ചു.
ആഡംബര കാപ്പിക്കട, പരാജയം
പഠനമെല്ലാം കഴിഞ്ഞ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ സ്റ്റോക് ബ്രോക്കറായിട്ടാണ് രാഹുല്‍ നായര്‍ കരിയര്‍ ആരംഭിച്ചത്. ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന) മേഖലയുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. അതിന് ശേഷം 23ാം വയസില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാമഡേഷനുമായി ബന്ധപ്പെട്ട് ഒരു സംരംഭം തുടങ്ങി. അതായിരുന്നു ആദ്യ പരാജയം. കേരളത്തിലെ രാഹുലിന്റെ ആദ്യ സംരംഭം കൊച്ചിയിലെ കടവന്ത്രയിലെ ഒരു കാപ്പിക്കട ആയിരുന്നു. വെറും കാപ്പിക്കടയല്ല കേട്ടോ...അത്യാഡംബര കാപ്പിക്കട, വേറെവിടെയും കാണാനൊക്കാത്ത ഒരു സംഭവമെന്നും വേണേല്‍ പറയാം. 'സംവേര്‍ എല്‍സ'് എന്ന ആ സംരംഭം എന്നാല്‍ പരാജയമായി മാറി. 'ഇറ്റാലിയന്‍ കോഫി 'ഇലി' കേരളത്തില്‍ ലഭ്യമാക്കിയ കോഫി ഔട്ട്ലെറ്റായിരുന്നു സംവേര്‍ എല്‍സ്. ലേ മെറിഡിയന് പോലുള്ള ആഡംബര ഹോട്ടല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അത് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മൂലധനസമാഹരണവുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളാല്‍ അത് പരാജയപ്പെട്ടു,' രാഹുല്‍ പറയുന്നു.
സംരംഭകത്വത്തിലെ കയ്പുനീര് മുന്നോട്ടുനീങ്ങാനുള്ള ഊര്‍ജമാണെന്ന് കരുതുന്ന മനോഭാവമാണ് രാഹുലിന്. അതിനാലാണ് കേരളത്തില്‍ അധികമാരും കൈവയ്ക്കാതെ സമഗ്ര പോഡ്കാസ്റ്റ് സ്ററാര്ട്ടപ്പെന്ന സാഹസത്തിന് രാഹുല്‍ നായര്‍ തയാറായത്.
നമ്മുടെ വമ്പന്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്ലേ..ഫ്ളിപ്കാര്‍ട്ടും ആമസോണുമൊക്കെ. അവയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പോലെ ഓഡിയോ കണ്ടന്റ് ആര്‍ക്ക് വേണമെങ്കിലും ക്രിയേറ്റ് ചെയ്ത് വിറ്റ് വരുമാനമുണ്ടാക്കാനുള്ള ഓണ്‍ലൈന്‍ വിപണിയെന്ന തലത്തിലേക്കാണ് രാഹുല്‍ സ്റ്റോറിയോയെ വളര്‍ത്തുന്നത്. ഇത്തരത്തില്‍ പോഡ്കാസ്റ്റ് കണ്ടന്റിനെയും ഇ-കൊമേഴ്സിനെയും ബന്ധിപ്പിക്കുന്നൊരു ബിസിനസ് മോഡല്‍ ഈ രംഗത്ത് അങ്ങനെ കണ്ടിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. അതാണ് തന്റെ വരുമാന സാധ്യതയുമെന്ന് ഈ സംരംഭകന് കരുതുന്നു.
എന്താണ് സാധ്യത
നേരത്തെ പറഞ്ഞ പോലെ ഓഡിയോ കണ്ടന്റ് അതിവേഗം ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ജോലിക്ക് പോകുമ്പോഴും കുക്ക് ചെയ്യുമ്പോഴും യാത്രകളിലുമെല്ലാം നമ്മുടെ സമയം അപഹരിക്കാത്ത ഉപാധിയെന്ന നിലയില്‍ പോഡ്കാസ്റ്റുകള്‍ പ്രിയങ്കരമാകുകയാണ്. തദ്ദേശീയ ഭാഷകളില്‍ വരുംകാലത്ത് ഇതിന് വമ്പന്‍ വളര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ നല്ല ബിസിനസ് സാധ്യതയാണ് രാഹുല്‍ കാണുന്നത്. പോഡ്കാസ്റ്റുകള്‍ ജനങ്ങള്‍ കാശ്കൊടുത്ത് വാങ്ങുന്ന ശീലമാണ് രാഹുല്‍ തന്റെ സംരംഭത്തിലൂടെ ഉണ്ടാക്കുന്നത്. 10 രൂപ മുതല്ക്കങ്ങോട്ട് പലതരത്തിലുള്ള പോഡ്കാസ്റ്റ് ഷോകള്‍ വാങ്ങാവുന്നതാണ്. രണ്ടാമത്തെ സാധ്യത ഓഡിയോ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് സാധാരണക്കാര്‍ ഇതിന്റെ ഭാഗമായാല്‍ വിചാരിക്കാത്ത തരത്തില്‍ ലാഭം കൊയ്യാന്‍ പറ്റുമെന്നതാണ്. വിഡിയോ ബിസിനസില്‍ യൂട്യൂബ് സൃഷ്ടിച്ച പോലൊരു വിപ്ലവത്തിന് ഓഡിയോ രംഗത്ത് ഇപ്പോള്‍ സാധ്യതകളുണ്ട്. ഉപയോക്താക്കളെ ഉപയോഗപ്പെടുത്തി അതില്‍ വിജയിക്കാനായാല്‍ ഈ രംഗത്ത് പുതിയ ട്രെന്‍ഡ് തന്നെ സൃഷ്ടിക്കാന്‍ സ്റ്റോറിയോയ്ക്കാകുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.
നിരവധി നോവലുകളും കൊച്ചിയുടെ കഥകളും പുരാണങ്ങളും കുട്ടികള്‍ക്കുള്ള പരിപാടികളും കോഴ്സുകളുമെല്ലാം ഇതിനോടകം പോഡ്കാസ്റ്റ് ഷോകളായി സ്റ്റോറിയോയിലുണ്ട്.
English Summary- Know this Podcast startup in Kochi