ദിവസവും പാവങ്ങൾക്ക് അസിം പ്രേoജി നൽകുന്നത് 22 കോടി രൂപ
Mail This Article
വിപ്രോയുടെ സ്ഥാപക ചെയര്‍മാനായ അസിം പ്രേംജി ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ മനുഷ്യസ്‌നേഹികളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,904 കോടി രൂപയാണ് അസിം പ്രേംജിയും കുടുംബവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. എഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യയുടെ കണക്കുകള്‍ അനുസരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി പ്രതിദിനം ചെലവഴിച്ചിരിക്കുന്നത് ശരാശരി 22 കോടി രൂപയാണ് . കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും വിപ്രോ എന്റര്‍പ്രോസസും ചേര്‍ന്ന് 1,125 കോടി രൂപ ചെലവഴിച്ചിരുന്നു. വിപ്രോയുടെ വാര്‍ഷിക സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ പതിവ് ചെലവഴിക്കലിനും പുറമെയാണിത്.
ശിവ് നാടാർ
എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നാടാരാണ് രണ്ടാംസ്ഥാനത്ത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 795 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്, 458 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. 276 കോടി രൂപ ചെലവഴിച്ച ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള നാലാംസ്ഥാനത്തും 215 കോടി രൂപ ചെലവഴിച്ച വേദാന്ത ഗ്രൂപ്പിന്റെ അനില്‍ അഗര്‍വാള്‍ അഞ്ചാംസ്ഥാനത്തും എത്തി. അജയ് പിരമലും കുടുംബവും, നന്ദന്‍ നിലേക്കനി, ഹിന്ദുജ സഹോദരന്‍മാര്‍, ഗൗതം അദാനിയും കുടുംബവും രാഹുല്‍ ബജാജും കുടുംബവും ആണ് യഥാക്രമം പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഈ വര്‍ഷം പട്ടികയില്‍ പുതിയതായി ഇടം നേടിയവരില്‍ ഇന്‍ഫോസിസിലെ ഷിബുലാലും ഉള്‍പ്പെടും . 32 കോടി രൂപയാണ് ആദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഈ വര്‍ഷം പുതിയതായി 22 പേര്‍ കൂടി ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടികയില്‍ ഈ വര്‍ഷം 112 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.
വിദ്യാഭ്യാസ മേഖലയ്‌ക്ക് വേണ്ടിയാണ് കൂടുതല്‍ പേരും ചെലവഴിച്ചിരിക്കുന്നത്. ആരോഗ്യ സംരംക്ഷണം, ജല സംരക്ഷണം എന്നിവയ്‌ക്ക് വേണ്ടിയുള്ള സംഭവനകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്.
വനിതകളും മുൻനിരയിൽ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന വനിതകളുടെ പട്ടികയില്‍ രോഹിണി നിലേക്കാനിയാണ് ആദ്യ സ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 47 കോടി രൂപയാണ് അവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. തെര്‍മാക്‌സിന്റെ അനു അഗയും കുടുംബവുമാണ് രണ്ടാംസ്ഥാനത്ത്. 35 കോടി രൂപയാണ് ഇവര്‍ ചെലവഴിച്ചത്. 34 കോടി രൂപ ചെലവഴിച്ച കിരണ്‍ മസുംദാര്‍ ഷാ, 19 കോടി രൂപ ചെലവഴിച്ച മഞ്ചു ഡി ഗുപ്‌തയും കുടുംബവും 17 കോടി ചെലവഴിച്ച രേണു മുഞ്‌ജാല്‍ എന്നിവരാണ് വനിതകളുടെ പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ എത്തിയത്.
മനുഷ്യസ്‌നേഹികളുടെ പട്ടികയില്‍ ഇടം നേടിയ 40 വയസ്സിന് താഴെ പ്രായമുള്ള ഏക വ്യക്തി ബിന്നി ബന്‍സാല്‍ ആണ്.
2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ പണമായിട്ടോ പണത്തിന് തുല്യമായിട്ടോ നടത്തിയ സംഭാവനകളുടെ മൂല്യമാണ് എഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിക്കുന്നത്. ഈ കാലയളവില്‍ 5 കോടി രൂപയോ അതില്‍ കൂടുതലോ സംഭാവന നല്‍കിയ വ്യക്തികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.