ADVERTISEMENT

ചില വ്യക്തികൾ അങ്ങനെയാണ് തകർന്നടിഞ്ഞു പോയി എന്ന് കരുതുന്നിടത്ത് നിന്നും തകർപ്പൻ തിരിച്ചു വരവങ്ങു നടത്തിക്കളയും. ഇക്കൂട്ടത്തിൽ രണ്ടു പേരാണ് കൊച്ചി സ്വദേശികളായ ദീപ സെയ്‌റയും സുഹൃത്തായ പ്രവീണ പ്രതാപചന്ദ്രനും. മനസ് മടുപ്പിക്കുന്ന ജോലി, അത് എത്ര വരുമാനം ലഭിക്കുന്നതായാലും ചെയ്യരുത് എന്ന പക്ഷക്കാരാണ് ഈ കൂട്ടുകാർ. ഈ തീരുമാനത്തിന്റെ പേരിൽ, ഏറെ ആഗ്രഹിച്ചു തെരെഞ്ഞെടുത്ത അധ്യാപനം എന്ന പ്രൊഫഷൻ ഇരുവർക്കും വേണ്ടെന്നു വയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്. അതിനുള്ള സാഹചര്യങ്ങൾ പലതായിരുന്നു എങ്കിലും ഒടുവിൽ ആഗ്രഹിച്ച വഴിയിൽ തന്നെ ഇരുവരും തിരികെയെത്തി. വിദേശത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് മുന്നിലെ ബാലികേറാമലയാണ് ലൈസന്‍സ് ക്ലിയറിംഗ് പരീക്ഷകള്‍. ഈ പരീക്ഷകൾ അനായാസം വിജയിക്കുന്നതിനുള്ള പരിശീലനം നൽകിക്കൊണ്ടാണ് ദീപ സെയ്‌റയും പ്രവീണയും സംരംഭകത്വ രംഗത്തേക്ക് വരുന്നത്.

സ്വന്തം സംരംഭം

2015 ൽ പ്രവർത്തനമാരംഭിച്ച യുണീക്ക് മെന്റേഴ്സ് എന്ന സ്ഥാപനത്തിന് ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളുണ്ട്. യുഎഇ, കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിങ് പരീക്ഷകള്‍ക്കാണ് സ്ഥാപനം പരിശീലനം നല്‍കുന്നത്. ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദമുള്ള ദീപ സെയ്റ  അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കി വരവെയാണ്, രണ്ടാമത്തെ കുഞ്ഞു ജനിക്കുന്നത്. ജോലിയും കുഞ്ഞിന്റെ പരിപാലനവും ഒന്നിച്ചുകൊണ്ടുപോകാന്‍ പറ്റാത്ത ഒരവസ്ഥ വന്നപ്പോള്‍ ജോലിയില്‍ നിന്നും രാജി വച്ചു.എന്നാൽ അധ്യാപനത്തില്‍ നിന്നും അധികനാൾ മാറാൻ ദീപയ്ക്ക് ആയില്ല. അങ്ങനെയാണ് മെഡിക്കൽ ലൈസൻസിങ് പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ഒരു സ്ഥാപനത്തിൽ അധ്യാപികയായി ചേരുന്നത്. അവിടെ വച്ച് കിട്ടിയ സൗഹൃദമാണ് മൈക്രോബയോളജി അധ്യാപികയായ പ്രവീണയുടേത്.

പുതിയ അറിവ്

വിദേശത്ത് ജോലി ലഭിക്കണമെങ്കില്‍ അതാത് രാജ്യങ്ങളുടെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷയില്‍ വിജയിക്കണം എന്ന അറിവ് പോലും ഇരുവർക്കും ലഭിക്കുന്നത് ആ സ്ഥാപനത്തിൽ അധ്യാപകരായി വന്നശേഷമാണ്. എന്നാൽ അവസരങ്ങളെ അനുകൂലമാക്കി മാറ്റാൻ ഏറെ വൈദഗ്ധ്യമുള്ള ദീപയും പ്രവീണയും ഇവിടെയും തങ്ങളുടെ മികവ് കാണിച്ചു.ഫിസിയോതെറാപ്പി, ഡെന്‍ഡിസ്ട്രി, ജനറല്‍ മെഡിസിന്‍, മൈക്രോ ബയോളജി തുടങ്ങി വിവിധ വിഷയങ്ങളില്‍ നടക്കുന്ന ലൈസന്‍സിങ് എക്സാമിനേഷനുകള്‍, അവയുടെ പ്രോസസിങ് എന്നിവയെപ്പറ്റി വിശദമായി പഠിച്ചു. ലൈസന്‍സിംഗ് പരീക്ഷാ പ്രോസസ് ആയ ഡാറ്റാ ഫ്‌ളോ, ക്രെഡന്‍ഷ്യല്‍സ് എന്നിവയെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയതോടെ , ഇരുവരും ചേർന്ന് സ്വന്തമായൊരു മെഡിക്കൽ ലൈസൻസിങ് ട്രെയ്നിംഗ് സെന്റർ എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചു.

മൂന്നു ലക്ഷം രൂപയിൽ നിന്നും തുടക്കം

രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഇരുവരും സ്ഥാപനത്തിൽ നിന്നും രാജിവച്ചു. വ്യക്തിഗത സമ്പാദ്യത്തിൽ നിന്നും ഒന്നര ലക്ഷം രൂപ വീതം നിക്ഷേപിച്ച്, മൊത്തത്തിൽ മൂന്നു ലക്ഷം രൂപ മുതൽമുടക്കിൽ കൊച്ചി ആസ്ഥാനമായി സ്ഥാപനം ആരംഭിച്ചു. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ദീപയ്ക്കും പ്രവീണയ്ക്കും ഓരോ വിദ്യാര്‍ത്ഥി വീതമാണ് പരിശീലനത്തിനായി ഉണ്ടായിരുന്നത്. എന്നാൽ  ചിട്ടയായി തയ്യാറാക്കിയ സിലബസ് പ്രകാരമുള്ള പഠനം, മോക്ക് പരീക്ഷകള്‍, ചോദ്യോത്തര ബാങ്ക് എന്നിവ മുന്‍നിര്‍ത്തി നടത്തിയ പരിശീലനത്തിനൊടുവില്‍ ആ വിദ്യാർഥികൾ മെഡിക്കൽ ലൈൻസൻസിങ് പരീക്ഷകൾ വിജയിച്ചതോടെ സുഹൃത്തുക്കളുടെ സമയം തെളിഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ പ്രൊഫഷനലിന് ദുബായില്‍ ജോലി ലഭിക്കണമെങ്കില്‍ ദുബായ് ഹെല്‍ത്ത് അഥോറിറ്റിയുടെ (DHA) പരീക്ഷ വിജയിക്കണം. അബുദാബിയില്‍ ഹെല്‍ത്ത് അഥോറിറ്റി അബുദാബി (HAAD), യുഎഇയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (MOH), സൗദിയില്‍ സൗദി ലൈസന്‍സിംഗ് എക്‌സാം (SLE) തുടങ്ങി വിവിധങ്ങളായ പരീക്ഷകളാണുള്ളത്. ഇവയുടെയെല്ലാം സിലബസ് വ്യക്തമായി മനസിലാക്കിയ ശേഷമാണ് അതാത് മേഖലകളിൽ സ്ഥാപനം പരിശീലനം നൽകുന്നത്.ഫിസിയോതെറാപ്പി, മൈക്രോബയോളജി തുടങ്ങി രണ്ട് വിഷയങ്ങളില്‍ മാത്രം പരിശീലനം നല്‍കിക്കൊണ്ട് തുടക്കം കുറിച്ച യുണീക്ക് മെന്റേഴ്‌സ് പിന്നീട്, ഡെന്‍ഡിസ്ട്രി, ജനറല്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, ലാബ്ടെക്നീഷ്യന്‍, നഴ്സിംഗ് തുടങ്ങിയ പല വിഷയങ്ങളിലും പരിശീലനം നല്‍കുന്ന തലത്തിലേക്ക് വളര്‍ന്നു.

ഓൺലൈൻ ക്ലാസുകളും സജീവം

അതോടെ ഈ രംഗത്തെ അധ്യാപകരെ മുഴുവൻ സമയ ഫാക്കൽറ്റികളായി നിയമിക്കാനും സ്ഥാപനത്തിന് കഴിഞ്ഞു.വിവിധ മെഡിക്കല്‍ കോളേജുകളിലെ അലുമിനി ലിസ്റ്റ് എടുത്ത് അതില്‍ നിന്നും തല്പരരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിക്കൊണ്ടായിരുന്നു യുണീക്ക് മെന്റേഴ്സ് വളർന്നത്. ഒരുമാസം മുതലാണ് കോഴ്‌സിന്റെ കാലാവധി. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ഹോസ്റ്റല്‍ സൗകര്യവും പഠന സൗകര്യവും യുണീക്ക് മെന്റേഴ്‌സ് നൽകുന്നു.കൊറോണക്കാലം ആയതോടെ ക്ളാസുകൾ ഓൺലൈൻ ആക്കി വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സ്ഥാപനത്തിന് കഴിഞ്ഞു. രാവിലെ അഞ്ചു മണി മുതല്‍ പരിശീലനത്തിനായി അധ്യാപകര്‍ സ്ഥാപനത്തില്‍ സജ്ജരാണ്. അതിനാല്‍ തന്നെ ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചു. പ്രത്യേകം സജ്ജീകരിച്ച സോഫ്റ്റ് വെയറുകള്‍, കൃത്യമായി ഫോളോ അപ്പ് ചെയ്ത് പഠനത്തെ വിലയിരുത്തുന്ന അധ്യാപകര്‍ ,കൃത്യമായ പരിശീലനം, മോക്ക് പരീക്ഷകള്‍ എന്നിവയെല്ലാം തന്നെ തുടക്കം മുതലേ സ്ഥാപനത്തിന്റെ മുഖമുദ്രയാക്കി മാറ്റിയിരുന്നു.

ചിട്ടയായ രീതിയിൽ വളർച്ച

മൂന്ന് ലക്ഷം രൂപ നിക്ഷേപത്തിൽ ആരംഭിച്ച സ്ഥാപനം വളരെ ചെറിയ സമയപരിധിക്കുള്ളിൽ ലക്ഷങ്ങളുടെ വരുമാനം നേടിയതിനു പിന്നിൽ ഈ സംരംഭകരുടെ കൃത്യമായ പ്ലാനിങ് ആണ് . വിട്ടു വീഴ്ചയില്ലാതെ ബിസിനസിനെ കാണുന്നു. മുന്നോട്ടുള്ള വളർച്ച കൃത്യമായി പ്ലാൻ ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. നാളെയുടെ  സാധ്യതകൾ  മുന്നിൽകണ്ടുകൊണ്ടുള്ള വികസനത്തിനാണ് യുണീക്ക് മെന്റേഴ്സ് പ്രാധാന്യം നൽകുന്നത്. ചുരുങ്ങിയകാലത്തെ പരിശീലനം കൊണ്ട് തന്നെ വിദേശത്ത് ഉയർന്ന ശമ്പളത്തിൽജോലി നേടാൻ കഴിഞ്ഞ വിദ്യാർത്ഥികൾ നൽകുന്ന ടെസ്റ്റിമോണികൾ തന്നെയാണ് സ്ഥാപനത്തിന്റെ വിജയം. കാനഡ, യുകെ എന്നിവടങ്ങളിലേക്കുള്ള ഡാറ്റ ഫ്‌ളോ പ്രോസസ് നിലവില്‍ ചെയ്യുന്നില്ല. വരും നാളുകളില്‍ അത് ആരംഭിക്കണം. ഒപ്പം ഭാഷ പഠനത്തിന് സഹായിക്കുന്ന കോഴ്സുകള്‍ ആരംഭിക്കണം. OET, IELTS തുടങ്ങിയ കോഴ്സുകളില്‍ പരിശീലനം ആരംഭിയ്ക്കണം. ഇതെല്ലാമാണ് ഈ സുഹൃത്തുക്കളുടെ ഭാവി പദ്ധതികൾ.

English Summary : A Successful Enterprise from Two Women Entrepreneurs Friendship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com