ADVERTISEMENT

കോവിഡ് ലോക്ഡൗൺ സംരംഭകരാക്കി.. അമേരിക്കയിൽ നിന്നുള്ള ഈ കുട്ടി സംരംഭകരിൽ നിന്നും പഠിക്കാം ചില ബിസിനസ് പാഠങ്ങൾ

ഹെൻറി ലാംഗെർ, വയസ് 12 

henry

ലോസാഞ്ചലസ്, താമസം ലൊസാഞ്ചലസിൽ. അച്ഛനും അമ്മയും എപ്പോഴും തിരക്കിലാണ്. ലാംഗെറിനു കൂട്ടായി രണ്ടു പന്നിക്കുട്ടികളും രണ്ടു പട്ടികളും പൂച്ചയും ഓന്തും ഉടുമ്പുമൊക്കെയുണ്ട്. സ്കൂൾ വിട്ടു വന്നാൽ ഇവയോട് കളിച്ച് സമയം സമയം കളയലാണ് ഹെൻറി ലാംഗറിന്റെ പ്രധാന ഹോബി. കോവിഡ് ലോക്ഡൗൺ വന്നതോടെ പഠനം വീട്ടിനുള്ളിലായി. പുറത്തിറങ്ങാനോ കൂട്ടുകാരെ കാണാനോ പറ്റാത്ത അവസ്ഥ. ബേസ്ബോൾ കളിക്കാനോ സോക്കർ കളിക്കാനോ ഒന്നിനും പറ്റുന്നില്ല. കൂട്ടുകാരെ കാണാനും കഴിയുന്നില്ല. ചുറ്റിനും എന്താണ് സംഭവിക്കുന്നത് എന്ന് അവനു മനസിലായി. വീട്ടിലും സാമ്പത്തിക ഞെരുക്കത്തിന്റെ സൂചന കിട്ടി തുടങ്ങി. ഇനി ഇങ്ങനെ സമയം കളഞ്ഞിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്യണം. പണം ഉണ്ടാക്കണം. അങ്ങനെ അവൻ യൂടൂബിൽ ചില ബിസിനസ് ടൂട്ടോറിയലുകൾ കണ്ടു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡാർക്ക് ചോക്കലേറ്റ് ബിസിനസ് തുടങ്ങാൻ അവൻ തീരുമാനിച്ചു. മാതാപിതാക്കൾ അവനു വേണ്ട എല്ലാ പിന്തുണയും നൽകി. സ്വീറ്റ് ഹെൻറിസ് എന്ന പേരിൽ ഡാർക്ക് ചോക്കലേറ്റുകൾ വിപണിയിലിറക്കി. ഫേസ്ബുക്, ഇൻസ്റ്റഗ്രാം വഴിയെല്ലാം പ്രചരണവും വിൽപനയും ഇടങ്ങി. ഇക്കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ബിസിനസ് കുതിച്ചുയർന്നു.

ക്ലോഹാൻസും ഒളിവിയയും വയസ് 12, ചിക്കാഗോ

chloe-oliva

യൂ ട്യൂബ് ടൂട്ടോറിയലുകൾ കണ്ട് ബിസിനസിന്റെ ബാലപാഠങ്ങൾ മനസിലാക്കിയിട്ടാണ് ചിക്കാഗോയിൽ നിന്നുള്ള 12 കാരി ക്ലോ ഹാൻസും കൂട്ടുകാരി ഒളിവിയയും ലാഫിംഗ് കോസ്മെറ്റിക്സ് എന്ന ബ്രാന്റിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിൽപന ആരംഭിച്ചത്. ബിസിനസുകാരായ മാതാപിതാക്കൾ വേണ്ട മാർഗ്ഗദർശനം കൂടി നൽകിയതോടെ ബിസിനസ് പുരോഗമിച്ചു. ലിപ്സ്ക്രബ്, ബാം, ലിപ്ഗ്ലോ, ഓയിൽ ചുണ്ടിന്റെ സൗന്ദര്യം കൂട്ടാനുള്ള ഉൽപന്നങ്ങളാണിറക്കുന്നത്. കസ്റ്റമറിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരിച്ചു കൊടുക്കും. ഈ കച്ചവട തന്ത്രം പയറ്റിയത് ബിസിനസ്സിൽ പ്രതിഫലിച്ചു. സ്വന്തമായി വെബ് സൈറ്റ് തുടങ്ങി. രാജ്യത്ത് എവിടെ നിന്നുമുള്ള ഓർഡറുകൾ നൽകാൻ ഇപ്പോൾ കഴിയുന്നുണ്ട്. വിൽപന പ്രതിദിനം 1000 ഡോളർ കടക്കുകയാണ് ലക്ഷ്യം. സ്വന്തമായി ഒരു ബ്യൂട്ടി സ്റ്റുഡിയോയും തുടങ്ങണം.

മിക്ക ഹാരിഗൻ,  വയസ് 10, ഫിലാഡെൽഫിയ

micah

പത്തു വയസുകാരൻ മിക്കാ ഹാരിഗനും ബോറടി മാറ്റാനും നാലു കാശുണ്ടാക്കുവാനുമായിട്ടാണ് മിക്കാസ്മിക്സ് എന്ന പേരിൽ ലെമനെയ്ഡും ഐസ്ഡ് ടീ യും വിൽക്കുന്ന ബിസിനസ് തുടങ്ങിയത്. 4000 ഡോളർ മുടക്കി സെക്കൻറ് ഹാന്റ് സ്കൂൾ ബസ് വാങ്ങി അത് പരിഷ്കരിച്ച് ലെമനെയ്ഡ് ട്രക്ക് രൂപപ്പെടുത്തിയാണ് കച്ചവടം . 

കരോലിൻ ജോൺസ്, വയസ് 14, ഓസ്റ്റിൻ

അച്ഛന്റെയും അമ്മയുടേയും പരിപൂർണ പിന്തുണയുമായിട്ടാണ് കരോലിൻ ബിസിനസിനിറങ്ങിയത്. ഓൺലൈൻ ത്രിഫ്റ്റ് സ്റ്റോറിന്റെ സാധ്യതകൾ അവൾക്ക് നന്നായി അറിയാമായിരുന്നു. ഉപയോഗിച്ച വസ്തങ്ങൾ വിൽക്കുകയാണ് ത്രിഫ്റ്റ് സ്റ്റോർ വഴി. ആദ്യം സ്വന്തം അലമാരയിൽ നിന്നുള്ള വസ്ത്രങ്ങൾ എടുത്ത് ഡ്രൈ ക്ലീനിംഗ് ചെയ്ത് വിൽപനക്കെത്തിച്ചു. യൂ ട്യൂബ് ടൂട്ടോറിയലുകൾ കണ്ട് ബിസിനസ് തന്ത്രങ്ങൾ പയറ്റി. സോഷ്യൽ മീഡിയ വഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇപ്പോൾ വ്യാപകമായി വ്യത്യസ്ത ബ്രാൻറിലുള്ള ഉപയോഗിച്ച വസ്ത്രങ്ങൾ സ്റ്റോറിലേക്കെത്തുന്നുണ്ട്. അതനുസരിച്ച് വിൽപനയും കൂടി വരുന്നു

ജാലിൻ പാറ്റ്മൻ, വയസ് 10, ന്യൂയോർക്ക്

jalymn

യൂറ്റ്യൂബ് തന്നെയാണ് ന്യൂയോർക്കിലെ റോച്ചസ്റ്റർ ടൗണിൽ നിന്നുള്ള ജാലിൻ പാറ്റ്മന്റെ ഗുരു. കൂട്ടുകാർക്കെല്ലാം സ്ലൈം വലിയ ഇഷ്ടമാണ്. സ്വന്തമായി ഉണ്ടാക്കി ജാലിൻ സ്വയം പരീക്ഷിച്ചു. കൊള്ളാമെന്നു തോന്നി. അങ്ങനെയാണ് ജാലിൻസ് സ്ലൈം ഫാക്ടറിയുടെ ഉദയം. ഒരു ദിവസം 400 ഡോളർ വരെ വിറ്റുവരവുണ്ട്. ലാഭം ബിസിനസിൽ തന്നെ മുടക്കി ബിസിനസ് വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്.

സാനിയ, വയസ് 15, ന്യൂജെഴ്സി

സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നത് സാനിയ ഹെൻറേഴ്സന്റെ സ്വപ്നമായിരുന്നു. മറ്റാരുടെയും കീഴിൽ ജോലി ചെയ്യാൻ അവൾക്കിഷ്ടമല്ലെന്നും മാതാപിതാക്കൾക്ക് അറിയാം. സൗന്ദര്യവർധക ഉൽപന്നങ്ങളിലാണ് അവൾക്ക് താൽപര്യം. മാതാപിതാക്കൾ അവളെ നന്നായി പിന്തുണച്ചു. കാരണം കോവിഡ് ബാധിച്ച് കുടംബത്തിലെ നാലു പേരാണ് മരണപ്പെട്ടത്. നാളെ തങ്ങൾ ഇല്ലെങ്കിലും അവൾ ജീവിക്കണം. അതിന് അവളെ പ്രാപ്തയാക്കണം. 2020 ജൂലൈയിൽ അവൾക്ക് 15 വയസ് തികഞ്ഞു, ജന്മദിന സമ്മാനമായി മാതാപിതാക്കൾ അവൾക്ക് ഒരു കമ്പനി രജിസ്റ്റർ ചെയ്തു . ബ്യൂട്ടി സപ്ളൈ ഷോപ്പും തുറന്നു കൊടുത്തു.

അമേരിക്കയുടെ ഉൾനാടുകളിൽ നിന്നു പോലും പുതുതലമുറ സംരംഭകർ നൂറു കണക്കിനു ഉയർന്നു വന്നു. തൊഴിലുടമയ്ക്കുള്ള നികുതി അപേക്ഷകളുടെ വർധന ക്രമാതീതമായി ഉയരുന്നതു കണ്ടപ്പോഴാണ് കേട്ടതെല്ലാം ശരിയാണെന്ന് വിശ്വാസം വന്നത്. ലോക്ഡൗൺ കാലത്ത് 4.4 മില്യൻ പുതിയ സംരംഭങ്ങളാണ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തേക്കാൾ 24% വർധനയുണ്ടായി. ദക്ഷിണ കൊറിയ, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിലും ബിസിനസിലേക്കിറങ്ങുന്ന വിദ്യാർത്ഥികളുടേയും യുവാക്കളുടെയും എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. 

പ്രതിസന്ധികളിൽ ഒരു അവസരം ഒളിഞ്ഞു കിടപ്പുണ്ട്.. കണ്ടെത്തുക തുടങ്ങുക 

ചിന്തകൾ മാറി, കാഴ്ചപ്പാടുകൾ മാറി. സേഫ് സോണിലല്ല തങ്ങൾ എന്ന് പുതു തലമുറ ചിന്തിക്കാൻ തുടങ്ങിയതിന്റെ പരിണിത ഫലമാണ് ഈ മാറ്റം. പത്തു വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ  ഒരു അമേരിക്കൻ ഏജൻസി നടത്തിയ സർവെയിൽ 65 ശതമാനവും സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തി. ഈ വിഭാഗമാണല്ലോ സോഷ്യൽ മീഡിയയിൽ അധികവും ചെലവഴിക്കുന്നത്. എങ്ങനെ ബ്രാന്റ് ചെയ്യണം എങ്ങനെ പൊസിഷൻ ചെയ്യണം അതവർക്കറിയാം. 

ഏതു പ്രതിസന്ധിയിലും ഒരു അവസരം ഒളിഞ്ഞു കിടപ്പുണ്ടാകും. വിപണിയിലേക്ക് കണ്ണുനട്ട് ഇരിക്കുമ്പോൾ പുതിയ ആവശ്യങ്ങൾ മനസിലാക്കാൻ പറ്റും. ഇതാണ് പുതിയ ആശയങ്ങളുടെ ഉറവിടം. ഈ അവസരം തക്ക സമയത്ത് മുതലെടുത്തില്ലെങ്കിൽ ഒരു ബിസിനസ്സാണ് നഷ്ടപ്പെടുക. പ്രതിസന്ധികളില്ലാതെ ശാന്തമായി പോകുന്നിടത്ത് അവസരം കണ്ടെത്തുക പ്രയാസമായിരിക്കും.

English Summary: Young entrepreneurs set up businesses in lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com