ADVERTISEMENT

‘ലേക്റോൾ കാർ ഷാപൂ’ എന്ന ഒറ്റ ഉൽപന്നം കൊണ്ടു തന്നെ വിപണി വിജയം നേടിയ ലക്നോ കെമിക്കൽസിനു പിന്നിൽ പതിറ്റാണ്ടുകളുടെ അശ്രാന്ത പരിശ്രമം ഉണ്ട്. വീണും വീണിടത്തുനിന്ന് എഴുന്നേറ്റും മുന്നോട്ട്. ഇതിനിടയിൽ വീഴ്ത്തിയവരും കുറവല്ലായിരുന്നു. എന്നാൽ, അവരെല്ലാം വാഴ്ത്തുന്ന നിലയിലേക്ക് ഇന്ന് ലക്നോ കെമിക്കൽസിന്റെ ഉടമയും പിറവം സ്വദേശിയുമായ ജോയി വളർന്നു കഴിഞ്ഞു.

വിജയത്തിന്റെ കഥകൾ കേൾക്കാനായി മുന്നിലിരുന്നപ്പോൾ ജോയി പറഞ്ഞു തുടങ്ങിയത് പിന്നിട്ട വഴികളിലെ പരാജയങ്ങളും പ്രതിസന്ധികളുമാണ്. വിയർപ്പിന്റെ ഉപ്പും കണ്ണീരിന്റെ നനവുമുള്ള കഥകൾ. നാട്ടുകാരെല്ലാം ‘ലക്നോ ജോയി’ എന്നു വിളിക്കുന്ന ടി ടി ജോയിയുടെ മൂന്നു പതിറ്റാണ്ട് പിന്നിട്ട ബിസിനസ് അനുഭവങ്ങളിലേക്ക്.

കച്ചവടം ചെയ്യണം, കാശുണ്ടാക്കണം

‘‘സ്കൂളിൽ പഠിക്കുന്ന കാലത്തേ എന്തെങ്കിലും കച്ചവടം ചെയ്യണം, കാശുണ്ടാക്കണം എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. ബീഡി തെറുപ്പും ചെറിയ പെട്ടിക്കടയുമൊക്കെയായി അല്ലലില്ലാതെ കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്ന അപ്പച്ചനെ കണ്ടാണ് വളർന്നത്.’’ ജോയി പറഞ്ഞുതുടങ്ങി.

കടയിലേക്കുള്ള മിഠായി സ്വന്തമായി ഉണ്ടാക്കിയും ഏതാനും തൊഴിലാളികളെ കൂട്ടി ബീഡി കമ്പനി തുടങ്ങിയും ബിസിനസിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനുള്ള പിതാവിന്റെ പരിശ്രമങ്ങളെ ആരാധനയോടെ നോക്കിക്കണ്ട കുട്ടിക്കാലമായിരുന്നു ജോയിയുടേത്. പത്തു വരെ പഠിച്ചുവെങ്കിലും പരീക്ഷയെഴുതാതെ, പഠനം പൂർത്തിയാക്കാതെ, ജോയി ബിസിനസിലേക്ക് കാലെടുത്തു വച്ചതും ഇതേ ആവേശം ഉൾക്കൊണ്ടാണ്.

‘‘വീടിനടുത്ത് ബ്രേസിയർ നിർമാണം നടത്തുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അവർക്ക് ഉൽപന്നം പാക്ക് ചെയ്ത് മാർക്കറ്റിലെത്തിക്കുവാനായി ചെറിയതരം ബോക്സുകൾ വേണം. അക്കാലത്ത് എറണാകുളത്തെ തുണിക്കടകളിൽ പോയി പഴയ ബോക്സുകൾ ശേഖരിച്ചു കൊണ്ടുവന്ന് നൽകും. ഒരു ബോക്സിന് 20–25 പൈസ വരെ ലാഭം കിട്ടും.’’ 

ഈ കച്ചവടം കുറച്ചു കൂടി പുഷ്ടിപ്പെടുത്താമെന്ന ചിന്തയിൽ സ്വന്തമായി ബോക്സുകൾ നിർമിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അതു പരാജയപ്പെട്ടെന്ന് ജോയി.

കർസൻബായി പട്ടേലിന്റെ കഥ

ഇങ്ങനെ പഠിത്തത്തിന്റെ പിടിവിട്ട് ബിസിനസ് തലയിൽ കയറി നടക്കുന്നതിനിടെയിലാണ് ജോയിക്ക് ഒരു വാഹനാപകടം ഉണ്ടായത്. രണ്ട് മാസത്തോളം ആശുപത്രിവാസം വേണ്ടിവന്നു. ആ സമയത്താണ് മനോരമയുടെ ഞായറാഴ്ചപ്പതിപ്പിൽ നിർമാ വാഷിങ് പൗഡറിന്റെ ഉടമ കർസൻബായി പട്ടേലിന്റെ കഥ വായിക്കുന്നത്. 

അതോടെ ചിന്ത ആ വഴിക്കായി. വീടിനോടു ചേർന്നുള്ള ചെറിയ ഷെഡ്ഡിൽ പരീക്ഷണങ്ങൾ പലതു നടന്നു. സോപ്പുപൊടി മാത്രമല്ല, തുള്ളിനീലവും ഫിനോയിലുമൊക്കെ പരീക്ഷണശാലയിൽ പലവുരു മുഖം മിനുക്കി. 

ഇടക്കാലത്ത് പിതാവിന്റെ ബീഡി കമ്പനി ഏറ്റെടുത്തെങ്കിലും തൊഴിലാളി സമരത്തെ തുടർന്ന് കമ്പനി തൊഴിലാളികൾക്കു തന്നെ വിട്ടുകൊടുത്തു തലയൂരി, റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിൽപന, ഗോതമ്പു പൊടി കച്ചവടം തുടങ്ങി കാലക്രമത്തിൽ സംരംഭകരംഗത്ത് പല വേഷങ്ങളും ജോയിക്ക് അണിയേണ്ടി വന്നു. 

എങ്കിലും, ഒന്നും അങ്ങോട്ട് വേണ്ടവിധം വിജയം കണ്ടില്ല. പ്രതിബന്ധങ്ങൾ നിരന്തരം വേട്ടയാടി. അപ്പോഴൊക്കെ കളംമാറ്റി ചവിട്ടി കരുത്തു ചോരാതെ മുന്നോട്ടു പോയി. ഓരോ ബിസിനസിലും ലഭിച്ച അനുഭവങ്ങളെയും പരിചയസമ്പത്തിനെയും ഗുരുക്കന്മാരായാണ് ജോയി കാണുന്നത്.

എല്ലാം ഡ്യൂപ്ലിക്കേറ്റാണ്

വീട്ടിലെ സ്വന്തം പരീക്ഷണശാലയിൽ പിറവിയെടുത്ത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ, അവയ്ക്കൊന്നും നാട്ടുകാരുടെ ഇടയിൽ വിശ്വാസ്യത നേടാനായില്ല. ബാർസോപ്പും നീലംപൊടിയും മാത്രം പരിചയിച്ചവർക്കു മുന്നിൽ സോപ്പുപൊടിയും തുള്ളിനീലവുമെല്ലാം സുല്ലു പറഞ്ഞു നിന്നു. ഒപ്പം ജോയി ഉണ്ടാക്കുന്നതെല്ലാം ഡ്യൂപ്ലിക്കേറ്റാണ് എന്നൊരു സംസാരവും നാട്ടിൽ പാട്ടായി.

‘‘അതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നാട്ടുകാർക്ക് തീരെ പരിചയമില്ലാത്ത ഉൽപന്നങ്ങളായിരുന്നു ഞാനുണ്ടാക്കിയത്.’’ ജോയി പറയുന്നു. 

അന്ന് ആക്ഷേപിക്കുകയും കുറ്റം പറയുകയും ചെയ്തവരിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ, അവരെല്ലാം ഇന്ന് ലക്നോ കെമിക്കൽസിന്റെ ഉൽപന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും മറ്റുള്ളവരോട് ശുപാർശ ചെയ്യുകയുമാണ്. 

തലവര മാറ്റിയ കാർ ഷാംപൂ

രണ്ടു പതിറ്റാണ്ടു മുൻപു പരീക്ഷിച്ചു വിജയിച്ച കാർ‌ ഷാംപൂവാണ് ജോയിയുടെ തലവര മാറ്റിയ ഉൽപന്നം. കേവലം 5 രൂപയുടെ സാഷേ പാക്കറ്റിൽ തുടങ്ങി വലിയ ബോട്ടിലുകളിൽ വരെ ലക്റോൾ കാർ ഷാംപൂ വിപണിയിൽ എത്തുന്നു. കമ്പനിയുടെ വിറ്റുവരവ് ഒരു കോടിക്ക് മുകളിലേക്ക് ഉയർന്നതും കാർ ഷാംപൂ ക്ലിക്ക് ചെയ്തതോടെയാണ്. 

ഇതോടൊപ്പം അലക്കാനും പാത്രങ്ങളും തറയും വൃത്തിയാക്കാനും ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങളും ലക്നോ കെമിക്കൽസ് നിർമിക്കുന്നുണ്ട്. ‘സോപിക്’ എന്ന പേരിലുള്ള വാഷിങ് ലിക്വിഡ് വീട്ടമ്മമാർക്കിടയിൽ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. 

അഭിരുചി മാറ്റം അറിയണം

‘‘നിരന്തരം മാറുന്ന വിപണി നിരീക്ഷിക്കുകയും ഉൽപന്നത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരികയും വേണം. ജനങ്ങളുടെ അഭിരുചി മാറ്റം അറിഞ്ഞു വേണം മുന്നോട്ടുപോകാൻ. രണ്ടു പീസായാലും രൊക്കം കാശ് വാങ്ങി മതി കച്ചവടം. കടമായി നാലെണ്ണം വച്ചാൽ അതു വിൽക്കാൻ ഒരു കടക്കാരന് ഉത്സാഹം കാണില്ല.’’ 

ബിസിനസ് രംഗത്ത് വർഷങ്ങളുടെ പരിചയം ഉള്ള ജോയി അസംസ്കൃത വസ്തുക്കളെല്ലാം വാങ്ങുന്നത് രൊക്കം പണം നൽകിയാണ്. 

‘‘ഒരു പ്രസ്ഥാനം തുടങ്ങാൻ ആഗ്രഹിക്കുമ്പോൾ അതിന്റെ അങ്ങേയറ്റം വരെ കാണാൻ മനസ്സുണ്ടാകണം. ഒട്ടേറെ അന്വേഷണങ്ങളും വിലയിരുത്തലുകളും വേണം. സമാന മേഖലയിലുള്ളവരോടു സംവദിച്ച് കാര്യങ്ങൾ മനസ്സിലാക്കണം, മനസ്സിലുറപ്പിക്കണം. എന്നിട്ടേ കാലെടുത്തു വയ്ക്കാവൂ.’’ 

പുതിയ തലമുറയിലെ സംരംഭകരോടും ജോയിക്കു പറയാനുള്ളത് ഇതുതന്നെ

Joy’s Tips

∙ വായ്പ ആവശ്യത്തിനു മാത്രം വാങ്ങുക, ആഡംബരത്തിനു വാങ്ങാതിരിക്കുക.

∙ ചെറിയ ലാഭം കിട്ടുമ്പോൾ എടുത്തുചാടി കാർ വാങ്ങുകയോ വീടുപണിയുകയോ വേണ്ട.

∙ കടം പറഞ്ഞ് വാങ്ങാതിരിക്കുക, കടം കൊടുക്കാതിരിക്കുക.

∙ ഇന്നു വന്ന ആൾ നാളെയും വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകരുത്.

∙ പരസ്യത്തിൽ മാത്രം പോരാ, ഉൽപന്നത്തിലും പുതുമ വേണം.  

English Summary : An Entrepreneur who became Successful after two Decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com