ADVERTISEMENT

ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി ഒന്നരലക്ഷം രൂപ മുടക്കി  ഒരു സംരംഭം തുടങ്ങി അതിലൂടെ ഗൾഫിലെ വരുമാനത്തിനു തുല്യമായ തുക പ്രതിമാസം നേടുന്ന സനൂപ് എന്ന ചെറുപ്പക്കാരന്റെ വിജയകഥ.

ഒമാനിൽ വെൽഡറായിരുന്നു സനൂപ്. ഏതാനും വർഷം അവിടെ ജോലി ചെയ്തു. കാര്യമായി ഒന്നും സമ്പാദിക്കുവാൻ കഴിഞ്ഞില്ല. നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാണ് ഇനിയെന്ത് എന്ന ചിന്ത ഉദിക്കുന്നത്. ജീവിക്കാൻ ഒരു ജോലിയും വരുമാനവും കൂടിയേ കഴിയൂ. അങ്ങനെയാണ് അങ്കമാലിയിൽ നെടുവേലീസ് എന്ന സംരംഭം പിറവിയെടുക്കുന്നത്.

തികച്ചും വ്യത്യസ്തമായ രീതിയിൽ വളരെ ചെറിയ തുക മുതൽമുടക്കി വെളിച്ചെണ്ണയും കൊപ്രയും നിർമിച്ചു വിൽക്കുകയാണ് ഈ യുവസംരംഭകൻ. ൈലവ് കോക്കനട്ട് ഓയിൽ വളരെ കുറഞ്ഞ നിക്ഷേപത്തിൽ ലഭ്യമാക്കുന്നുവെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകതയും.

എന്തുകൊണ്ട് ഈ ബിസിനസ്?

∙ േകരളത്തിൽ വലിയ വിപണിയുള്ള ഒരു ഉൽപന്നമാണ് വെളിച്ചെണ്ണ. ഇതില്ലാത്ത കറിയെക്കുറിച്ച്, കുളിയെക്കുറിച്ച്, പലഹാരങ്ങളെക്കുറിച്ച് കേരളീയർക്കു ചിന്തിക്കാനേ കഴിയില്ല.

∙ പക്ഷേ, മായം േചരാത്ത െവളിച്ചെണ്ണ ലഭിക്കുന്നില്ല എന്നാണ് പലരുടെയും പരിഭവം.

∙ ഇത്രയും ഡിമാൻഡുള്ള വെളിച്ചെണ്ണ അൽപവും മായം ചേർക്കാതെ, അൽപം വില കൂടിയാലും ആളുകൾ വാങ്ങുമെന്ന് തിരിച്ചറിയുന്നു.

∙ തീരെ കുറഞ്ഞ മുതൽമുടക്കിൽ വ്യാപകമായി ഡിമാൻഡുള്ള ഒരു ബിസിനസ് ചെയ്യാൻ അവസരം.

∙ സ്വന്തം നിലയിൽ ഒരു തൊഴിലും വരുമാനവും മികച്ച ലാഭവും നേടാനാകുമെന്ന പ്രതീക്ഷ.

ഇത്തരം പ്രതീക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബിസിനസ് ആശയം സ്വീകരിക്കുന്നത്.

തേങ്ങ കർഷകരിൽനിന്ന്

കർഷകരിൽനിന്നു തേങ്ങ നേരിട്ടു സംഭരിക്കുന്നു. തൂക്കിയാണു വാങ്ങുക. 30–35 രൂപവരെ കിലോഗ്രാമിനു വില നൽകും. ഒരു തേങ്ങയിൽനിന്നു ശരാശരി 300 ഗ്രാം കൊപ്ര കിട്ടും. ഒരു കിലോഗ്രാം കൊപ്രയിൽനിന്ന് 600 മില്ലി വെളിച്ചെണ്ണ കിട്ടും എന്നാണ് കണക്ക്. 

നാളിേകരം വെട്ടി ഉണക്കി, കൊപ്രയാക്കി ഉപയോഗിക്കുന്നു. വെയിൽ ഇല്ലാത്തപ്പോൾ തൊട്ടടുത്തുള്ള ഡ്രയറിന്റെ േസവനം തേടും. കൊപ്രയുമായി വരുന്നവർക്ക് എണ്ണ ആട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാം ഉപഭോക്താവിന്റെ കൺമുന്നിൽവച്ചുതന്നെയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ‌നിന്നു നേരിട്ടു വാങ്ങുന്ന എള്ളും ഇത്തരത്തിൽ ആട്ടി എണ്ണ എടുക്കുന്നുണ്ട്. അതും ഇവിടെ ലഭ്യമാണ്. 

coconut

വിൽപന നേരിട്ടും ഓൺലൈൻ വഴിയും

നേരിട്ട് കടകൾ വഴിയാണു പ്രധാന വിൽപന. േതങ്ങയും വെളിച്ചെണ്ണയും ഇങ്ങനെ വിൽക്കുന്നു. വീടുകളിൽ ഓർഡർ അനുസരിച്ച് എത്തിച്ചു കൊടുക്കുകയും ചെയ്യും. ഇതിന് അധികം വില ഈടാക്കാറില്ല. ലീറ്ററിന് 230 രൂപ വിലയാണ് നിലവിലെ വില. ശരാശരി 30 കിലോഗ്രാം കടകളിലൂടെയും 20 കിലോഗ്രാം ഒാൺലൈൻ വഴിയും പ്രതിദിന കച്ചവടമുണ്ട്. അങ്ങനെ നോക്കിയാൽ 50 ലീറ്റർ ആണ് പ്രതിദിന ഉൽപാദനം. ഇതിൽ 25% തുക ചെലവെല്ലാം കഴിഞ്ഞ് അറ്റാദായമായി കിട്ടും.

ഒന്നരലക്ഷം രൂപയുടെ മെഷിനറികൾ

ൈലവ് കോക്കനട്ട് ഓയിൽ മെഷീൻ, കൊപ്ര കട്ടർ എന്നിവയാണ് വാങ്ങി സ്ഥാപിച്ചിരിക്കുന്നത്. 2.5 കുതിരശക്തിയിൽ പ്രവർത്തിക്കുന്ന ഈ മെഷിനറികളുടെ മൊത്തം വില ഒന്നരലക്ഷം രൂപയാണ്. മണിക്കൂറിൽ 10 ലീറ്റർ ആണ് ഉൽപാദനശേഷി. ഒരു മേശയ്ക്കു മുകളിൽ സ്ഥാപിച്ച് ഉൽപാദനം നടത്താനാകും. സ്റ്റെയിൻലെസ് സ്റ്റീൽ മെഷിനറിയാണ് ഉപയോഗിക്കുന്നത്. 

സ്ഥാപനത്തിൽ സനൂപ് തന്നെയാണ് ഇരിക്കുന്നത്. എന്നാൽ, വീടുകളിൽ ഓർഡർ പ്രകാരം സപ്ലൈ ചെയ്യുന്നതിന് ഒരു സഹായി കൂടി സ്ഥിരം ശമ്പളത്തിൽ ഉണ്ട്. കൂടാതെ ഭാര്യ അനഘ, സനൂപിനെ സമയം പോലെ സഹായിക്കുന്നു. ഇപ്പോൾ ഈ കുടുംബത്തിന്റെ നിലനിൽപ് ‘നെടുവേലീസ്’ എന്ന ലഘുസംരംഭത്തെ ആശ്രയിച്ചാണെന്നു പറയാം.

ശ്രദ്ധ ഓൺലൈൻ ബിസിനസിൽ

ഓൺലൈൻ ബിസിനസ് പരമാവധി നേടാനാണ് സനൂപ് ഉദ്ദേശിക്കുന്നത്. ഇതു മുൻനിർത്തി ഒരു മെഷീൻകൂടി വാങ്ങി സ്ഥാപിക്കണമെന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

ഇതുകൂടാതെ എള്ളെണ്ണ, കുടംപുളി, വാളൻ‌പുളി, നാളിേകരം, വെള്ള ചൊറുക്ക, നാടൻ കുത്തരി തുടങ്ങിയവയുടെയും കച്ചവടമുണ്ട് സനൂപിന്.

‘‘ഈ രംഗത്ത് ഏറെ അവസരങ്ങൾ ഉണ്ട്. മായം േചരാത്തവയ്ക്കു വലിയ ഡിമാൻഡും ഉണ്ട്. പരസ്യം ഒന്നും ഇല്ലാതെ തന്നെ ധാരാളം കസ്റ്റമേഴ്സിനെ കിട്ടുന്നത് അതിനു തെളിവാണ്.’’ സനൂപ് പറയുന്നു.

പുതുസംരംഭകരോട്

സനൂപിനു പറയാനുള്ളത്: ജനങ്ങൾക്കു നല്ലതു കൊടുത്താൽ അവർ നമ്മെ ൈകവിടുകയില്ല. ഇത്തരം മേഖലയിൽ ധാരാളം അവസരങ്ങൾ ഉണ്ട്. വളരെ കുറഞ്ഞ മുതൽമുടക്കിൽ ആർക്കും ആരംഭിക്കാം. വലിയ വിപണിയും നമുക്കു മുന്നിലുണ്ട്. ഒന്നരലക്ഷം രൂപയുടെ മെഷീൻ ഉൾപ്പെടെ 2 ലക്ഷം രൂപ  നിക്ഷേപിക്കാമെങ്കിൽ പ്രതിദിനം 18,000 രൂപയുടെ എങ്കിലും കച്ചവടം നടത്താം. അതിൽ 25% ലാഭം പ്രതീക്ഷിച്ചാൽ പോലും 4,600 രൂപ പ്രതിദിന വരുമാനമായി  കിട്ടും.

English Summary Success Story of a Gulf Returned Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com